മഞ്ചേശ്വരം: ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺസുഹൃത്തിനെയും ഭീഷണിപ്പെടുത്തി അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഹൊസങ്കടി കടമ്പാർ സ്വദേശി ആരിഷിനെയാണ് (40) മഞ്ചേശ്വരം പോലീസ് പിടികൂടിയത്.
കഴിഞ്ഞ 14-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. യുവാവും സുഹൃത്തും താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം, ഇവരെ ഭീഷണിപ്പെടുത്തി ഒരുമിച്ചിരുത്തി വീഡിയോയും ഫോട്ടോയും പകർത്തുകയായിരുന്നു. രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, യുവാവിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും കവർന്ന ശേഷമാണ് ഇവർ കടന്നുകളഞ്ഞത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി മംഗളൂരുവിൽ നിന്നാണ് ഒന്നാം പ്രതിയായ ആരിഷ് പിടിയിലായത്. മഞ്ചേശ്വരം ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐമാരായ രതീഷ് ഗോപി, ഉമേഷ്, സി.പി.ഒമാരായ വൈഷ്ണവ്, വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും ഉടൻ തന്നെ ഇവർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
















