സിംഗൂർ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 15 വർഷത്തെ ‘കൊടുങ്കാട്ടുഭരണ’ ത്തിന് വിടപറയാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിഎംസിയുടെ ദുർഭരണത്തിൽ മടുത്ത ജനങ്ങൾ ബാനർജിയെയും അവരുടെ പാർട്ടിയെയും അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങിയിരിക്കുന്നതിനാൽ പശ്ചിമ ബംഗാളിന് ‘പോറിബോർട്ടൺ’ (മാറ്റം) ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഒരു വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, ബിജെപിക്ക് മാത്രമേ പശ്ചിമ ബംഗാളിലെ വികസനം വേഗത്തിലാക്കാൻ കഴിയൂ എന്ന് അവകാശപ്പെട്ടു. സംസ്ഥാനത്തെ യുവാക്കൾക്കും, സ്ത്രീകൾക്കും, കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും ടിഎംസി ശത്രുവാണെന്നും ആരോപിച്ചു. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ ടിഎംസി അനുവദിക്കുന്നില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
‘വളരെയധികം അമ്മമാരും സഹോദരിമാരും കർഷകരും ഈ സമ്മേളനത്തിൽ എത്തിയിട്ടുണ്ട്. യഥാർത്ഥ മാറ്റം ആഗ്രഹിക്കുന്ന അതേ പ്രതീക്ഷയോടെയാണ് എല്ലാവരും വന്നിരിക്കുന്നത്. 15 വർഷത്തെ കൊടും കാട്ടു ഭരണം മാറ്റാൻ എല്ലാവരും ആഗ്രഹിക്കുന്നു. ബീഹാറിലെ കാട്ടുരാജിനെ ബിജെപി വീണ്ടും അവസാനിപ്പിച്ചു, ഇപ്പോൾ പശ്ചിമ ബംഗാളും തൃണമൂൽ കോൺഗ്രസിന്റെ കൊടുംകാട്ടുഭരണത്തിന് വിടപറയാൻ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.
















