പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ പാളികളുടെ പഴക്കം, സ്വര്‍ണത്തിന്റെ മൂല്യം, ഇവ സംബന്ധിച്ച് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (വിഎസ്എസ്‌സി) നടത്തിയ പരിശോധനാ ഫലം ഇതുവരെയുള്ള അന്വേഷണത്തെ ശരിവയ്‌ക്കുമോ അതോ അടിമുടി തിരുത്തുമോയെന്നതില്‍ ആകാംക്ഷ. കൊല്ലം വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എഫ്എസ്എല്‍ റിപ്പോര്‍ട്ട് കോടതി ഇന്നലെ എസ്‌ഐടിക്ക് കൈമാറി.
ദ്വാരപാലക പാളികളില്‍ നിന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം പാളികളില്‍ സ്വര്‍ണം പൂശി എന്നതാണ് എസ്‌ഐടി കണ്ടെത്തല്‍. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നു പണിക്കൂലിയായി 109 ഗ്രാം സ്മാര്‍ട്ട് ക്രിയേഷന്‍സും 474 ഗ്രാം ബെല്ലാരി സ്വദേശി ഗോവര്‍ദ്ധനും എടുത്തെന്നും എസ്‌ഐടി പറയുന്നു. എന്നാല്‍ ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളല്ല തിരിച്ചെത്തിച്ചതെങ്കില്‍ എസ്‌ഐടി കണ്ടെത്തല്‍ അടിമുടി പാളാം. അങ്ങനെയെങ്കില്‍ പഴയ പാളികള്‍ 1546.190 ഗ്രാം സ്വര്‍ണം സഹിതം കോടികള്‍ വാങ്ങി മറിച്ചുവിറ്റെന്ന ആരോപണം ശരിയാണെന്നു വ്യക്തമാകും. ഈ സംശയം നേരത്തേ ഹൈക്കോടതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പാളികളുടെ പഴക്കം കണ്ടെത്താന്‍ എസ്‌ഐടി തീരുമാനിച്ചത്.
2019 സപ്തംബര്‍ 19, 20 തീയതികളില്‍ പാളികള്‍ സന്നിധാനത്തുനിന്ന് ഇളക്കി തൂക്കിയപ്പോള്‍ 42 കിലോയായിരുന്നു. ഒക്ടോബര്‍ 29നു ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തൂക്കിയപ്പോള്‍ 38 കിലോയായി കുറഞ്ഞു. നാലുകിലോ കുറഞ്ഞത് എങ്ങനെയെന്ന സംശയത്തിന് എഫ്എസ്എല്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തത വന്നേക്കാം. തങ്ങള്‍ക്ക് സ്വര്‍ണം വേര്‍തിരിക്കാന്‍ വൈദഗ്ധ്യമില്ലന്നും പുതിയ പാളികളാണ് പോറ്റി കമ്പനിയിലെത്തിച്ചതെന്നുമുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യ വെളിപ്പെടുത്തല്‍ അഴിച്ചെടുത്ത ആദ്യപാളികള്‍ മാറ്റിയിരിക്കാനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. മണ്ഡല കാലം ആരംഭിച്ച കഴിഞ്ഞ നവംബര്‍ 17നായിരുന്നു ശ്രീകോവില്‍ ചുമരുകളില്‍ നിന്നു പരിശോധനയ്‌ക്കായി പാളികള്‍ ഇളക്കിയത്.
















