പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിലെ ഡിവൈഎഫ്ഐ ഓഫീസ് ഡിവൈഎഫ്ഐ തന്നെ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍, ടി. വി, കസേരകൾ, മേശ ഉൾപ്പടെ മുഴുവൻ സാധനങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചു.
എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. വെളിയങ്കോട്ടെ സിപിഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലത്തെ സിപി എം പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ വെളിയങ്കോടുള്ള ഒരൊറ്റ പാര്‍ട്ടി അംഗങ്ങളും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ലെന്ന് വെളിയങ്കോട് സിപിഐഎം നേതൃത്വം പറയുന്നത്.
തദ്ദേശതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ എൽഡിഎഫിനൊപ്പം നിന്ന ഒരേയൊരു നഗരസഭയാണ് പൊന്നാനി. ഇവിടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഎമ്മില്‍ ഉണ്ടായ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് സംഘര്‍ഷമെന്നാണ് വിവരം.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പരസ്യപ്രതിഷേധത്തിന് പിന്നാലെ ടിഎം സിദ്ധിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
















