തിരുവനന്തപുരം ; പ്രധാനമന്ത്രി പങ്കെടുക്കുന്ന റെയിൽവേ പരിപാടിക്ക് സെൻട്രൽ സ്റ്റേഡിയം വിട്ടു നൽകാതെ പിണറായി സർക്കാർ. 23ന് കോർപറേഷൻ വികസന രേഖ പ്രകാശനത്തിനും റെയിൽവേയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമാണു നരേന്ദ്രമോദി നഗരത്തിൽ എത്തുന്നത്. ബിജെപിയും റെയിൽവേയും സെൻട്രൽ സ്റ്റേഡിയം വിട്ടുകിട്ടാനായി കത്ത് നൽകിയെങ്കിലും 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാൽ സ്റ്റേഡിയം വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണു സർക്കാർ. ബിജെപി പരിപാടി പുത്തരിക്കണ്ടം മൈതാനത്ത് നടത്താനാണു നീക്കം
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മുൻപ് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളതിനാൽ സുരക്ഷാ അനുമതികൾ ലഭിക്കാൻ എളുപ്പമായതിനാലാണു സെൻട്രൽ സ്റ്റേഡിയം എന്ന ആവശ്യം റെയിൽവേ ഉന്നയിച്ചത്. റിപ്പബ്ലിക് ദിന പരേഡിന് 2 ദിവസം സമയം ഉണ്ടെന്നിരിക്കെ 23 ന് സെൻട്രൽ സ്റ്റേഡിയം വിട്ടു നൽകാത്തത് മനപൂർവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സെൻട്രൽ സ്റ്റേഡിയം നിഷേധിക്കപ്പെട്ടതോടെ മറ്റു വേദികൾ തേടിയുള്ള ഓട്ടത്തിലാണു റെയിൽവേ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മൽസരങ്ങൾ നടക്കുന്നതിനാൽ ലഭിക്കില്ല. സെൻട്രൽ സ്റ്റേഡിയം ലഭിച്ചില്ലെങ്കിൽ റെയിൽവേ പരിപാടിയും പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റേണ്ടി വരും.
















