വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി. മൂന്നര പതിറ്റാണ്ടിന്റെ പാർട്ടി ബന്ധം ഉപേക്ഷിച്ച് മുതിർന്ന നേതാവ് എ.വി. ജയൻ. പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാനമുഖമാണ് എ.വി. ജയൻ. സിപിഎമ്മിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ്. ശശീന്ദ്രൻ – റഫീഖ് പക്ഷത്തെ വിമർശിക്കുന്നതിനാൽ തന്നെ വേട്ടയാടുന്നുവെന്നും എ.വി. ജയൻ പറഞ്ഞു.
സംഘടനാ സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും പഞ്ചായത്തംഗം എന്ന നിലയിൽ തുടരുമെന്നും എ.വി. ജയൻ പറഞ്ഞു. “35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. എന്നെ വേട്ടയാടാൻ ചിലർ വിവരങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് ചോർത്തി നൽകി. ഗഗാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അട്ടിമറിച്ചതിന് പിന്നാലെ പാർട്ടിയിൽ അസ്വസ്ഥത തുടങ്ങി. ആസൂത്രിതമായ അട്ടിമറികൾ സിപിഐഎമ്മിന് ഗുണം ചെയ്യില്ല,” എ.വി. ജയൻ പറഞ്ഞു.
നേരത്തേതന്നെ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എ.വി. ജയന്റെ നേതൃത്വത്തിലാണ് പാർട്ടി മത്സരിച്ചത്. പൂതാടി പഞ്ചായത്തിൽ ഭരണം നേടുകയും ചെയ്തു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്കാണ് നൽകിയത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
കേവലം, പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ വിഷയം, കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ സ്ഥാനം വലിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഒന്നൊന്നര വർഷമായി എന്നെ ചിലർ നിരന്തരം വേട്ടയാടുകയാണ്. അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം, ജയൻ വ്യക്തമാക്കി.
















