തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ആരെങ്കിലും മരിക്കുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തെരുവു നായ്‌ക്കളെ തീറ്റിപ്പോറ്റുന്ന മൃഗസ്‌നേഹികള്‍ക്കും ആയിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. തെരുവുനായ്‌ക്കളോട് സ്‌നേഹമുള്ളവര്‍ അവയെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണമെന്നും, നായ ശല്യത്തിനെതിരെ ഒരു നടപടിയും എടുക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ പിഴ ചുമത്തുമെന്നും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രാജ്യ തലസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെശല്യം രൂക്ഷമായ സാഹചര്യത്തില്‍ കോടതി സമേധയാ കേസെടുക്കുകയായിരുന്നു. തെരുവു നായ്‌ക്കളുടെ കടിയേറ്റ് രണ്ട് ജഡ്ജിമാര്‍ക്കും പരിക്കേറ്റിരുന്നു.
കടിക്കാതിരിക്കാന്‍ തെരുവ് നായ്‌ക്കള്‍ക്ക് കൗണ്‍സലിങ് നല്‍കാമെന്നും, അതുമാത്രമാണ് ഇനി ബാക്കിയെന്നും പറഞ്ഞു കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തെ തെരുവ് നായ്‌ക്കളുടെ എണ്ണത്തില്‍ കൃത്യമായ കണക്കില്ലെന്നും, ജനങ്ങളെ ബോധവല്‍ക്കരിച്ചാല്‍ തെരുവ് നായ ആക്രമണം തടയാമെന്നും മൃഗസ്‌നേഹികളുടെ സംഘടനകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിക്കുന്നതിനിടെയാണ് സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ പരിഹാസം ഉണ്ടായത്. ഇക്കാര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്‌ച്ചയുണ്ടാകുന്നുവെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ഉതകുന്ന ഉത്തരവ് ഉണ്ടാകുമെന്ന് കോടതി സൂചന നല്‍കിയിരുന്നു.
കോടതി ഇങ്ങനെയൊക്കെ പരിഹസിക്കുന്നതില്‍ കാര്യമുണ്ട്. തെരുവുനായ ശല്യം രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. ഈ പ്രശ്‌നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ മൃഗസ്‌നേഹികള്‍ എന്നുപറയുന്നവര്‍ തയ്യാറല്ല. ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് ഇവരില്‍ പലരുടെയും ലക്ഷ്യം. അനുദിനമെന്നോണം നൂറുകണക്കിനാളുകളാണ് തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരയാവുന്നത്. ഇതില്‍ അധികം പേരും കുട്ടികളുമാണ്. കടിയേല്‍ക്കുന്നവര്‍ പേവിഷബാധയില്‍ മരിക്കുന്നതും പതിവാണ്. പക്ഷേ ഇതൊന്നും കാണാന്‍ മൃഗസ്‌നേഹികള്‍ കൂട്ടാക്കുന്നില്ല. തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കാനും മറ്റും നടപടികളെടുത്താല്‍, കോടതി ഇതിന് നിര്‍ദ്ദേശിച്ചാല്‍ മൃഗസ്‌നേഹികള്‍ ബഹളം കൂട്ടും. നായകള്‍ക്ക് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കണം എന്നൊക്കെയാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടാറുള്ളത്. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കൂട്ടര്‍ പരിഗണിക്കുന്നതേയില്ല.
യഥാര്‍ത്ഥത്തില്‍ താഴെത്തട്ടില്‍ നിന്നാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. തെരുവുനായ്‌ക്കളുടെ ശല്യം നേരിടാത്ത ഒരൊറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനവും രാജ്യത്ത് ഇല്ലെന്നു പറയാം. ജനവാസ മേഖലകളില്‍ ഇത്തരം നായകള്‍ പെറ്റുപെരുകുന്നതും കൂട്ടംകൂടുന്നതും തടയാന്‍ കര്‍ക്കശ നടപടികള്‍ എടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെയാണ്. മാലിന്യങ്ങള്‍, പ്രത്യേകിച്ച് അറവുമാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് തിരുവ് നായ്‌ക്കള്‍ കൂട്ടം ചേരുന്നതിന്റെ പ്രധാന കാരണം. മാലിന്യ നിര്‍മാര്‍ജനം കര്‍ശനമാക്കിയാല്‍തന്നെ വലിയ ആശ്വാസമാകും. തെരുവ് നായ്‌ക്കളെ പിടികൂടി വന്ധ്യംകരിക്കണം. ഇത് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ വേതനവും നല്‍കണം. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ശ്രദ്ധ അധികൃതരില്‍ നിന്ന് ഉണ്ടാവുന്നില്ല. അവര്‍ക്ക് അതിനൊന്നും നേരമില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി.
മൃഗസ്‌നേഹം നല്ലതാണ്. എല്ലാ ജീവനുകളും വിലപ്പെട്ടതാണല്ലോ. മനുഷ്യനു മാത്രമായി ഈ ഭൂമുഖത്ത് ജീവിക്കാനാവില്ല. പക്ഷേ ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധം ഉണ്ടാവണം. ഈ സാഹചര്യത്തിലാണ് തെരുവുനായ്‌ക്കള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ എന്തുകൊണ്ടാണ് അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്താത്തതെന്ന കോടതിയുടെ ചോദ്യം പ്രസക്തമാകുന്നത്. ആഹാരമില്ലാതെ തെരുവില്‍ അലയുന്ന കുട്ടികളെ കാണാന്‍ കൂട്ടാക്കാത്തവര്‍ തെരുവ് നായ്‌ക്കളെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതില്‍ കാപട്യമുണ്ട്. നായകളെ നിര്‍ബാധം അലയാന്‍ വിട്ടുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ കോടതി ഉത്തരവ് ഗൗരവത്തില്‍ എടുത്ത് ഉചിതമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.
















