തിരുവനന്തപുരം: കണ്ണൂരിലെ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17കാരി അയോന മോൻസണിന്റെ നാല് അവയവങ്ങൾ ദാനം ചെയ്തു. വൃക്കകളിൽ ഒരെണ്ണം വിമാന മാർഗം തിരുവനന്തപുരത്തേക്ക് എത്തിച്ചു. ആഭ്യന്തര വിമാന സർവീസ് വഴിയാണ് വൃക്ക എത്തിച്ചത്. ആദ്യമായാണ് ഒരു യാത്രാവിമാനത്തിൽ വൃക്ക എത്തിക്കുന്നത്. ഇൻഡിഗോ വിമാനത്തിലായിരുന്നു വൃക്ക കൊണ്ടുവന്നത്.
മറ്റു അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടു ഉള്ളവർക്ക് ദാനം ചെയ്യും. വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. 10.55ന് വിമാനമെത്തി. പയ്യാവൂരിൽ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിനി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിൽ പൊതു ദർശനത്തിന് വെക്കും. കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ. ശവസംസ്ക്കാരം വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.















