കോട്ടയം: നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാജ കേസിൽ കലാശിച്ചത്.
കോടതിയിൽ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നൽകിയതിനും, കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചതിനും ബിഎൻഎസ് നിയമത്തിലെ 229, 236, 237 വകുപ്പുകൾ ചുമത്തി പി.എസ്. ഷംനാസിനെതിരേ കേസെടുത്തു. വ്യാജ തെളിവുകൾ നൽകുന്നത് കോടതിയെ കബളിപ്പിക്കാനാണെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിയിൽ സത്യം അറിയിക്കേണ്ട പി.എസ്. ഷംനാസ് മനപൂർവം വ്യാജ വിവരങ്ങൾ നൽകിയെന്നും കോടതി പറഞ്ഞു.
നീതിക്കായി പ്രോസിക്യൂഷൻ നടപടി അനിവാര്യമെന്ന് പറഞ്ഞ കോടതി, നിർമാതാവ് കോടതി തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്നും നിരീക്ഷിച്ചു. കോടതിതല അന്വേഷണ നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. നിവിൽ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി. സുകേഷ് റോയിയും മീര മേനോനും ഹാജരായി.
ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്തെന്ന് തെളിഞ്ഞതോടെയാണ് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് കേസെത്തത്. ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് താരം നിയമനടപടിയുമായി മുന്നോട്ട് പോയത്.
















