ടെഹ്റാൻ: യുഎസിന്റെ ആക്രമണ ഭീഷണിക്കിടെ ഇറാൻ വ്യോമപാത ഭാഗികമായി അടച്ചു. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ആകാശപാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾ സർവീസ് നടത്തുന്നത്. യാത്രക്കാർക്കായി വിമാന കമ്പനികൾ പ്രത്യേക നിർദേശങ്ങൾ നൽകി
വ്യോമ പാത മാറ്റാൻ കഴിയാത്ത വിമാന സർവീസുകൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് നോക്കണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇൻഡിഗോയും സമാന അറിയിപ്പ് നൽകി.
ഇറാൻ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് പല രാജ്യങ്ങളും ഇന്നലെ തന്നെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽ നിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. ഇതിനിടെ, പ്രക്ഷോഭത്തിൽ പങ്കെടുത്ത 3,428 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ വധിക്കുന്നത് അവസാനിക്കുകയാണെന്ന് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
സൈനിക നടപടിയിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ ഉബൈദ് വ്യോമത്താവളം ഒഴിയാൻ യുഎസ് സൈനികർക്കു നിർദേശം ലഭിച്ചതായും
റിപ്പോർട്ടുണ്ട്. പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ ഇറാൻ ഭരണകൂടത്തിനെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
















