തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. ലോക് ഭവനു മുന്നിൽ കോൺഗ്രസ് നടത്തുന്ന രാപ്പകൽ സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് അധ്യക്ഷനും ചേർന്ന് സ്വീകരിച്ചു.
മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം സിപിഎമ്മിന് വൻ തിരിച്ചടിയാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ഐഷാ പോറ്റി മത്സരിക്കുമെന്നാണ് വിവരം.
’25 കൊല്ലത്തോളം താൻ ജനപ്രതിനിധിയായിരുന്നു. അന്നത്തെ രാഷ്‌ട്രീയ സാഹചര്യം അല്ല ഇന്ന് പാർട്ടിയിൽ. കുറച്ചുപേർ ചേർന്ന് എല്ലാം തീരുമാനിക്കുകയാണ്. ഒരുപാട് തിക്ത അനുഭവങ്ങൾ ഉണ്ടായി. ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. പാർട്ടി വിട്ടതിനു സൈബർ ആക്രമണം ഉണ്ടായാലും ഭയക്കുന്നില്ല. തനിക്ക് ഒരു അധികാരങ്ങളും വേണ്ട’- ഐഷാ പോറ്റി പറഞ്ഞു.
കുറച്ച് കാലങ്ങളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്.
2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12,087 വോട്ടുകള്‍ക്ക് തോൽപ്പിച്ചാണ് ഐഷാ പോറ്റിയുടെ തുടക്കം. 2011 ല്‍ 20,592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച അവർ 2016ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു. എന്നാല്‍ രണ്ടുമായില്ലെന്നു മാത്രമല്ല സിപിഎമ്മിൽ നിന്ന് അകലുകയും ചെയ്തു.
















