ന്യൂദല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകള്‍ക്ക് കൂടി ബാധകമാക്കുന്നതാണ് നീതിയുക്തമെന്ന് കേരളം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനം സുപ്രീംകോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് സംസ്ഥാനം ഈ ആവശ്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒക്ടോബറിലാണ് ആദ്യം കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിയിരുന്നു.
സംസ്ഥാനത്തെ 5,279 മാനേജ്മെന്റുകളില്‍ 1,538 മാനേജുമെന്റുകള്‍ ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും സംസ്ഥാനം അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 6,230 പേര്‍ താത്കാലിക ശമ്പള സ്‌കെയിലിലും 17,729 പേര്‍ ദിവസവേതന അടിസ്ഥാനത്തിലുമാണ് ജോലി ചെയ്യുന്നത്.
ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാത്തതിനാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. 1,542 തസ്തികകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് ആണ് എന്‍എസ്എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമനനടപടികള്‍ ഐത്രയും വേഗം പൂര്‍ത്തിയാക്കും എന്നും അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് ആണ് എന്‍എസ്എസ് വിധി ബാധകമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാനത്തിന്റെ നിലപാട് കോടതി അംഗീകരിച്ചാല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കാണ് കൂടുതല്‍ ഗുണകരമാവുക എന്നാണ് സൂചന.
















