അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമിക്ക് ആയിരിക്കുമെന്നും പല മാറാടുകള്‍ ഉണ്ടാകുമെന്നുമുള്ള സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവന സിപിഎമ്മിന്റെ രാഷ്‌ട്രീയ അടവുനയമായേ കാണാനാകൂ. ഇടതു മുന്നണി കണ്‍വീനറും പാര്‍ട്ടി സെക്രട്ടറിയും പ്രസ്താവനയെ പൂര്‍ണ്ണമായി പിന്തുണച്ചില്ലെങ്കിലും മുഖ്യമന്ത്രി എ.കെ. ബാലനെ സുരക്ഷിതമാക്കുന്ന നിലപാടാണെടുത്തത്. സിപിഎമ്മിലെ വിഭാഗീയതയും അനൈക്യവും ഈ വിഷയത്തിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം സിപിഎമ്മിനെ കൂടുതല്‍ ദുര്‍ബ്ബലമാക്കുകയാണ്. ഈ ദൗര്‍ബല്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് എ.കെ.ബാലന്റെ പ്രസ്താവനാ വിവാദത്തിലും ദൃശ്യമാവുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ജമാഅത്തെ ഇസ്ലാമിയയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുകയും വിജയിക്കുകയും ഭരിക്കുകയും ചെയ്ത ചരിത്രമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനുള്ളത്. ലോക്‌സഭാ, നിയമസഭാ, തെരഞ്ഞെടുപ്പുകളിലും ഇരു വിഭാഗവും തമ്മില്‍ പരസ്യബാന്ധവമുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ജമാഅത്തെ ഇസ്ലാമി അമീറും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്തത് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിന്റെ കൊടുക്കല്‍ വാങ്ങലുകളെകുറിച്ച്തന്നെയായിരുന്നു. തങ്ങളോട് ചോദിച്ചത് തങ്ങള്‍ കൊടുത്തു എന്നായിരുന്നു ഇപ്പോഴത്തെ അമീറിന്റെ ഇത് സംബന്ധിച്ച പ്രസ്താനവ. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളുമായി ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഒരുമിച്ച് നീങ്ങിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. മുസ്ലിം സ്വത്വ രാഷ്‌ട്രീയത്തിന് പൊതു മണ്ഡലത്തില്‍ സ്ഥാനം കൊടുക്കുന്നതില്‍ സിപിഎം വഹിച്ച പങ്ക് ചെറുതല്ല. വര്‍ഗ്ഗരാഷ്‌ട്രീയമല്ല വര്‍ഗീയ രാഷ്‌ട്രീയമാണ് സിപിഎം ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചത്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മുസ്ലിം വര്‍ഗീയതയെ സിപിഎം എതിര്‍ത്തത് വര്‍ഗീയതയോടുള്ള എതിര്‍പ്പുകൊണ്ടായിരുന്നില്ല, തെരഞ്ഞെടുപ്പ് ലാഭം പ്രതീക്ഷിച്ചുകൊണ്ടുള്ള തന്ത്രം മാത്രമായിരുന്നു.
മുസ്ലിം ന്യൂനപക്ഷ സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തി സംഘടിത വോട്ടു ബാങ്കിലൂടെ അധികാര രാഷ്‌ട്രീയത്തില്‍ കയറിപ്പറ്റാമെന്ന മുസ്ലിം വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ അതേ പാതയാണ് സിപിഎമ്മും കൈക്കൊണ്ടത്. വര്‍ഗീയ പ്രീണനത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താനാണ് സിപിഎം മത്സരിച്ചത്. ദേശവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളിലേക്കടക്കം ഇത് സിപിഎമ്മിനെ കൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്‌ട്രീയ ലാഭം കൊയ്യാമെന്ന ദുരാഗ്രഹത്തില്‍ ഈ വീഴ്ചകളെയൊക്കെ ആശയപരമായി വ്യാഖ്യാനിക്കാനാണ് സിപിഎം എന്നും ശ്രമിച്ചത്. മദനിയെ മഹാത്മാഗാന്ധിയോട് സാമ്യപ്പെടുത്തിയത് സിപിഎമ്മിന്റെ എക്കാലത്തെയും സൈദ്ധാന്തിക ആചാര്യന്‍തന്നെയായിരുന്നുവല്ലോ. മുസ്ലിം വേറിടല്‍ വാദത്തിന് ആശയപരമായ പിന്തുണനല്‍കിക്കൊണ്ട് ആരംഭിച്ച വര്‍ഗീയബാന്ധവം ഇന്നും കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണി ജയിച്ചാലും മുസ്ലിം വര്‍ഗീയ രാഷ്‌ട്രീയത്തിന് സ്വീകാര്യത ഉണ്ടാകുമെന്നുള്ളത് കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം വ്യക്തമാക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ പ്രാതിനിധ്യമില്ലെങ്കിലും മുസ്ലിം വര്‍ഗീയ രാഷ്‌ട്രീയത്തിന്റെ പ്രതിനിധ്യമുണ്ടാകും. അത് നിര്‍വ്വഹിക്കുന്നത് മതേതരകക്ഷികളെന്നവകാശപ്പെടുന്ന മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളായിരിക്കും. വര്‍ഗീയ രാഷ്‌ട്രീയത്തില്‍ നിന്ന് വിഘടന രാഷ്‌ട്രീയത്തിലേക്കും ഭീകര രാഷ്‌ട്രീയത്തിലേക്കും അത് മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് കേരളം നല്‍കുന്ന അപകട സൂചന. ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്താലും ഇല്ലെങ്കിലും ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങള്‍ നടപ്പാക്കുമെന്നുള്ളതാണ് കേരളത്തിലെ ഇടതു-വലതു രാഷ്‌ട്രീയ മുന്നണികളുടെ ഭരണം നല്‍കുന്ന പാഠം. ഈ സാഹചര്യത്തെ അതിജീവിക്കുകയും വിഘടനവാദത്തെ അകറ്റിനിര്‍ത്തുകയും ചെയ്യുക എന്നതാണ് പൗരബോധമുള്ള സമൂഹത്തിന്റെ കര്‍ത്തവ്യം. കേരളം ആവശ്യപ്പെടുന്നത് ഈ മാറ്റമാണ്. അത് നാളേയ്‌ക്കും നാടിനും വേണ്ടിയുള്ളതാണ്.
















