തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യന്‍ ഭാഷകളും ദക്ഷിണേന്ത്യയില്‍ ഉത്തരേന്ത്യന്‍ ഭാഷകളും നിര്‍ബന്ധമായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സുബ്രഹ്‌മണ്യ ഭാരതിയുടെ ജയന്തി ഭാരതീയ ഭാഷാ ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍ഷ സാഹിത്യ പരിഷത്തിന്റെയും കേരള ഹിന്ദി പ്രചാര സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ബഹുഭാഷാ ഭാരതി, ബഹുഭാഷാ കൈരളി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ഭാഷകള്‍ അറിയുന്നവരെ ആദരിക്കുന്ന ഇത്തരംപുരസ്‌കാരങ്ങള്‍ ഭാരതത്തിലുടനീളം ഉണ്ടാകണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ മിസോറാം വരെയും ഉള്ള എല്ലാ ഭാഷകളും സാഹോദര്യം പങ്കുവയ്‌ക്കുന്നു. ഭാരതത്തിന്റെ സംസ്‌കാരവും ഈ വിവിധ ഭാഷകള്‍ ഒരേ വികാരത്തോടെ പങ്കുവക്കുന്നു.
ബഹുഭാഷകള്‍ സംസാരിക്കുന്നവരായിരുന്നാലും നാമെല്ലാം ഒന്നാണ്. നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും ഒന്നാണ്. ഗവര്‍ണ്ണര്‍ പറഞ്ഞു. ഹിന്ദിയാണ് ഔദ്യോഗിക ദേശീയ ഭാഷയെങ്കിലും രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. അതിനാല്‍ നാം രാജ്യത്തെ എല്ലാ ഭാഷകളും പഠിക്കണം. ഇംഗ്ലീഷ് അറിയില്ലെന്നുള്ളതിനാല്‍ കുറ്റബോധം ഉണ്ടാകേണ്ടതില്ല. അതൊരു വിദേശഭാഷയാണ്. പക്ഷേ മറാത്തി അറിയില്ലെങ്കില്‍, തമിഴ് അറിയില്ലെങ്കില്‍ മലയാളം അറിയില്ലെങ്കില്‍ കുറ്റബോധം തോന്നണം. ഭാരതത്തിലുടനീളം ഭാഷാ സമ്മേളനങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതം ഭാഷാ വൈവിധ്യത്തിന്റെ നാടാണെങ്കിലും നാമെല്ലാം ഭാരതമാതാവിന്റെ മക്കളാണ്. ഭാരതമാതാവാണ് നമ്മുടെ അമ്മ. അതിനാലാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് ദേശീയ പ്രതിജ്ഞയില്‍ പറയുന്നത്.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ബഹുഭാഷാ ഭാരതീ പുരസ്‌കാരം മഹാരാഷ്‌ട്ര വര്‍ധ സ്വദേശിനി ഡോ. ലതികാ ചാവഡക്കും ബഹുഭാഷാ കൈരളി പുരസ്‌ക്കാരം അമ്പതിനായിരം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ആറ്റിങ്ങല്‍ സ്വദേശി സജയകുമാറിനും ഗവര്‍ണര്‍ സമ്മാനിച്ചു.
അഖില ഭാരതീയ സാഹിത്യ പരിഷത്ത് ഉപാധ്യക്ഷന്‍ ഡോ. കെ.സി അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സര്‍വകലാശാല ഭാഷാ വിഭാഗം മുന്‍ അധ്യക്ഷ ഡോ. തങ്കമണി അമ്മ മുഖ്യ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എ.എം ഉണ്ണികൃഷ്ണന്‍, ആര്‍ഷ ഭാരത സാഹിത്യ പരിഷത്ത് ഉപാധ്യക്ഷന്‍ കെ.വി രാജശേഖരന്‍, യൂണിയന്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ നരേശ് കുമാര്‍, ഡോ. വി. മധു തുടങ്ങിയവര്‍ സംസാരിച്ചു.















