ന്യൂദൽഹി: റെയിൽവേ ഭൂമി കുംഭകോണത്തിൽ ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവും കുടുംബാംഗങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റം ചുമത്തി ദൽഹി റൗസ് അവന്യൂ കോടതി. നിയമനങ്ങൾക്ക് പകരം ഭൂമി വാങ്ങുന്നതിനായി കുടുംബം ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചുവെന്നും കോടതി വിമർശിച്ചു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) കേസും കോടതി അംഗീകരിച്ചു. ജനുവരി 29 ന് കുറ്റപത്രം സമർപ്പിക്കുന്നതിനായി റൗസ് അവന്യൂ കോടതി കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹർജി കോടതി തള്ളി. റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി യാദവ് ഉപയോഗിച്ചുവെന്നും, പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ പറഞ്ഞു. കേസിൽ 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്തു.
ലാലു യാദവ്, ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ്, മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
“സംശയത്തിന്റെ ഉരകല്ലായി” ലാലു യാദവിന്റെയും കുടുംബാംഗങ്ങളുടെയും ഭാഗത്തുനിന്ന് ഒരു വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജഡ്ജി വിശാൽ ഗോഗ്നെ നിരീക്ഷിച്ചു.
അഴിമതിയിൽ പ്രതികൾക്കെതിരെ ആരോപിക്കപ്പെടുന്ന പങ്കിന് നടപടിയെടുക്കാൻ അന്വേഷണ ഏജൻസി ഈ ഘട്ടത്തിൽ സമർപ്പിച്ച തെളിവുകൾ പര്യാപ്തമാണെന്ന് കോടതി പ്രസ്താവിച്ചു.
ഡിസംബർ 19 ന്, ലാലു യാദവിനും മറ്റുള്ളവർക്കുമെതിരെ സിബിഐ ഫയൽ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസിലെ പ്രതികളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു പരിശോധനാ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 103 പ്രതികളില്‍ അഞ്ച് പേര്‍ മരിച്ചുവെന്ന് പറയുന്നു.
2004-2009 കാലയളവിൽ ഇന്ത്യൻ റെയിൽവേയിലെ ഗ്രൂപ്പ് “ഡി” തസ്തികകളിൽ നിരവധിപേരെ ഭൂമിക്ക് പകരമായി വിവിധ മേഖലകളിൽ നിയമിച്ചതായി കേന്ദ്ര ഏജൻസി എഫ്‌ഐആറിൽ ആരോപിച്ചിരുന്നു. റെയിൽവേ മന്ത്രാലയം സമ്മർദ്ദം ചെലുത്തിയതിനാലാണ് ജോലികൾ നൽകിയത്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരേപിച്ച് പ്രതികൾ കുറ്റം നിഷേധിച്ചു.
















