കാരക്കസ്: ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാരുമെന്ന് റിപ്പോർട്ട്. ഇവർ ഉൾപ്പെടെയുള്ള 28 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്.
ആറു ജോർജിയൻ പൗരന്മാർ, 17 യുക്രെയ്ൻ പൗരന്മാർ, മൂന്ന് ഇന്ത്യക്കാർ, രണ്ട് റഷ്യക്കാർ എന്നിങ്ങനെയാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരം.ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയെന്നാരോപിച്ചാണ് വെനസ്വേലൻ കപ്പലിനെതിരെ യുഎസ് നടപടി സ്വീകരിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് കപ്പൽ പിടിച്ചെടുത്തത്.
ഐസ്‌ലാൻഡിന്റെ തീരത്തിൽ നിന്ന് ഏകദേശം 222 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ കണ്ടെത്തിയത്.ഇതിനുമുമ്പ് കരീബിയൻ കടലിൽ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും യുഎസ് സേന പിടിച്ചെടുത്തിരുന്നു.കപ്പലിന് മുകളിലൂടെ യുഎസ് സൈനിക ഹെലികോപ്റ്ററുകൾ പറന്നുവട്ടമിടുന്ന ദൃശ്യങ്ങൾ റഷ്യൻ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടിരുന്നു.
ഇറാനുമായി ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയതിനാണ് ‘ബെല്ല 1’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പലിന് മുമ്പ് യുഎസ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അടുത്തിടെയാണ് കപ്പലിന്റെ പേര് ‘മറിനേര’ എന്നാക്കി മാറ്റിയത്. ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കപ്പൽ സംഭവസമയത്ത് കാലിയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
















