കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ അതിജീവിതയും കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ഭാഗംകൂടി കേട്ടശേഷം മാത്രമേ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം.
കേസിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനുണ്ടെന്നും പരാതിക്കാരി അറിയിച്ചിട്ടുണ്ട്. ഇന്ന് കക്ഷി ചേരാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ അതിജീവിതക്ക് പറയാനുള്ള കാര്യം കോടതിയെ അറിയിക്കാൻ സാധിക്കും. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് എംഎൽഎയുടെ വാദം. രാഹുലിന്റെ ജാമ്യഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപിൽ എത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോൾ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.
















