നാരായണന്‍ നമ്പൂതിരി കക്കാട് എന്ന എന്‍.എന്‍. കക്കാട്, 1987- ജനുവരി 6-നാണ് നമ്മളെ വിട്ടുപോയത്.
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍!
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം,ഒക്കെയും…
എന്ന് അദ്ദേഹത്തിന്റെ കവിതകള്‍
ഇപ്പോഴും നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
‘ആധുനിക നാഗരികത വമിക്കുന്ന വിഷമത്രയും അനുഭൂതികളില്‍ ഏറ്റുവാങ്ങി പ്രാണബലംകൊണ്ട് കരിച്ചുകളയുകയും കാവ്യമയമായ അതിന്റെ അമൃതരശ്മികളെ സ്വന്തം ശിരശ്ചന്ദ്രികയായി പൊഴിച്ചു തരികയും ചെയ്ത അപൂര്‍വധന്യമായ ഒരു കവി വൃത്തമത്രേ കക്കാടിന്റെ ജീവിതം ‘ – എന്ന് പറഞ്ഞത് കക്കാടിന്റെ പ്രിയ സുഹൃത്ത് വിഷ്ണുനാരായണന്‍ നമ്പൂതിരിയാണ്. ഈയൊരു വാക്യത്തിലൂടെ കക്കാടിന്റെ കവിതയുടെയും ജീവിതത്തിന്റെയും ദര്‍ശനത്തെയാണ് അദ്ദേഹം ധ്വനിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ 1927 ജൂലൈ 14- നാണ് നാരായണന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി എന്‍.എന്‍. കക്കാട് ജനിച്ചത്. മൂന്നാമത്തെ ഉണ്ണി ആകയാല്‍ മുറപ്രകാരം അച്ഛന്റെ പേരു തന്നെ മകനും ലഭിച്ചു. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും തൃശൂര്‍ കേരളവര്‍മ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പാരമ്പര്യ രീതിയിലുള്ള സംസ്‌കൃത പഠനവും തന്ത്രവും മറ്റും കുടുംബത്തില്‍ നിന്ന് പഠിച്ചു. കേരളവര്‍മ്മ കോളജിലെ അദ്ധ്യാപകനായിരുന്ന എന്‍.വി. കൃഷ്ണവാര്യരാണ് കക്കാടിലെ കവിയെ കണ്ടെത്തുന്നത്.
ബിഒഎല്‍ (ബാച്ചിലര്‍ ഓഫ് ഓറിയന്റെല്‍ ലാഗ്വേജസ്) കഴിഞ്ഞ് ട്യൂട്ടോറിയലില്‍ അദ്ധ്യാപകനായി കഴിയുമ്പോഴാണ് ആകാശവാണിയില്‍ ജോലി ലഭിക്കുന്നത്. ഔദ്യോഗിക ജീവിതത്തില്‍ ഏറിയ പങ്കും കോഴിക്കോട്ആകാശവാണിയിലാണ്ജോലി ചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ‘സുകൃതംകൊണ്ട് തോറ്റു ‘ എന്നാണ് അദ്ദേഹം തന്റെ പരാജയത്തെക്കുറിച്ച് പിന്നീട് രേഖപ്പെടുത്തിയിട്ടുള്ളത്. ആകാശവാണിയിലെ ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനായി കലാകാരന്മാരുടെ അസോസിയേഷന്‍ ഉണ്ടാക്കി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.
മലയാള കവിതാ സാഹിത്യത്തില്‍ തന്റേതായ ഒരു പാത വെട്ടിത്തെളിച്ച കവിയാണ് കക്കാട്. കാശ്യപഗോത്ര സംസ്‌കാരവും ഋഗ്വേദ പാരമ്പര്യവുമാണ് കവിക്ക് ശക്തി പകര്‍ന്നതെന്ന് ‘വജ്രകുണ്ഡലം ‘എന്ന തന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ് ആയ കവിതയിലൂടെ അദ്ദേഹം വെളിപ്പെടുത്തി. അനുഷ്ഠാന കലകളുടെ ഭാഗമായ തെയ്യവും കഥകളിയും തുള്ളലും പാഠകവും തനിക്ക് ആത്മാംശമാക്കാന്‍ കഴിഞ്ഞിരുന്നു എന്ന് കക്കാടിന്റെ കവിതകളുടെ ഗാന സമര്‍ത്ഥിയും താളസമര്‍ത്ഥിയും വിളിച്ചു പറയുന്നുണ്ട്. ഗൃഹസദസ്സുകളില്‍ നേരമ്പോക്കിന് പാഠകവും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. പാരമ്പര്യമായി ലഭിച്ച ആര്‍ഷജ്ഞാനത്തോടൊപ്പം ഗ്രാമീണ ജീവിതത്തിന്റെ താളവും ഈണവും നാടന്‍ ശീലുകളും നാട്ടുപഴമയും സ്വായത്തമാക്കിയതുവഴി തന്റെ കവിതയ്‌ക്ക് കൂടുതല്‍ ശോഭ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
‘ഇതാ ആശ്രമമൃഗം, കൊല്ല്, കൊല്ല്’ എന്ന കവിതാ സമാഹാരത്തിലെ തപസ്സ് എന്ന കവിതയിലെ ഈ വരികള്‍ നോക്കൂ.
‘ഒരു താമരയിലയില്‍
വിരലുകളീമ്പി മലര്‍ന്നുകിടക്കും
പുലരിക്കുഞ്ഞിന്‍ പിറവിയിലൊരു
തിരുനാമം കാണാന്‍ നീയേ…
കടലുകടഞ്ഞമൃതമുണര്‍ത്താന്‍ നീയേ..’
കക്കാടിന്റെ കവിതയുടെ ആഴവും പരപ്പും ഒന്നു വേറെ തന്നെയാണ്. കക്കാട് കരുത്തിന്റെ കൂടി കവിയാണ്. പ്രസിദ്ധ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എപിപി നമ്പൂതിരിയും തന്റെ ഗ്രാമത്തില്‍ കവിയുടെ സഹോദര തുല്യനായും സുഹൃത്തായും ഒപ്പം ഉണ്ടായിരുന്നത് കാവ്യ ജീവിതത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1961ല്‍ കോഴിക്കോട് രൂപം കൊള്ളുന്ന കേരള സാഹിത്യസമിതിയും കോലായ സാഹിത്യ ചര്‍ച്ചയും എന്‍.എന്‍. കക്കാടിന്റെ കാവ്യ ജീവിതത്തെ കൂടുതല്‍ ശോഭയുള്ളതാക്കാന്‍ സഹായിച്ചിട്ടുണ്ട്. കാല്‍പനിക കവിതകളോട് അദ്ദേഹത്തിന് പരമ പുച്ഛം ആയിരുന്നു. ‘ശ്യാമള കോമള ഗോമൂത്രം’ എന്ന് കക്കാട് കാല്പനിക കവിതയെ പുച്ഛിച്ചു തള്ളിയിട്ടുണ്ട്. 1955-ലാണ് ശ്രീദേവി അന്തര്‍ജ്ജനത്തെ വിവാഹം കഴിക്കുന്നത്. രണ്ടു പുത്രന്മാര്‍. ശ്രീകുമാര്‍, ശ്യാംകുമാര്‍. ദേശപോഷിണി വായനശാലയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും കക്കാട് സജീവമായി പങ്കെടുത്തു.
ഇംഗ്ലീഷ് സാഹിത്യത്തിലും കക്കാട് തല്‍പരനായിരുന്നു. സോഫോക്ലീസിന്റെ ‘ഈഡിപ്പസ്’ നാടകം താന്‍ രചിച്ച കോറസുകളോടെ, സിനിമാനടനായ കുഞ്ഞാണ്ടിയെ നായകനാക്കി അവതരിപ്പിച്ചിട്ടുണ്ട്. 1956 ലാണ് കക്കാടിന്റെ ആദ്യ കവിതാ സമാഹാരമായ ‘ശലഭഗീതം’ എന്‍.വി. കൃഷ്ണവാര്യരുടെ അവതാരികയോെട പുറത്തുവരുന്നത്. 1960കളോടെ മാധവന്‍ അയ്യപ്പത്ത്, അയ്യപ്പപ്പണിക്കര്‍ എന്നിവരോടൊപ്പം ആധുനിക കവിതയുമായും കക്കാട് രംഗപ്രവേശനം ചെയ്യുന്നുണ്ട്. ‘കവിത’ എന്ന പേരിട്ടിട്ടുള്ള കവിതാ സമാഹാരത്തിലെ കഴുവേറിപ്പാച്ചന്റെ പാട്ടുകഥ എന്ന കവിതയിലെ ചില വരികള്‍ നോക്കൂ.
‘ഗോപുരം തിങ്ങി രണ്ടീച്ച ചത്തപ്പോള്‍
ചത്തു രണ്ടീച്ചകളെങ്കില്‍
കൊന്നോനെ തേടിപ്പിടിക്കാന്‍
കൊടിയും പിടിച്ചു നടന്നില്ലേ?
അങ്ങനെയിങ്ങനെ മടി നിറഞ്ഞപ്പോള്‍
ചത്തോനില്ലെന്നും കൊന്നോനില്ലെന്നും
ഗോപുരം തിങ്ങീട്ടില്ലെന്നും
പുക്കാറു നമ്മള്‍ ഒതുക്കിയിലേ ?…. ‘
ഇത്തരത്തില്‍ സാമൂഹ്യ രാഷ്‌ട്രീയ തലങ്ങളില്‍ ഭീതിയും അമ്പരപ്പുമുണ്ടാക്കിയ ചില സംഭവങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പട്ടിപ്പാട്ടും ചെറ്റകളുടെ പാട്ടും കഴുവേറി പാച്ചന്റെ പാട്ട് കഥയും ആധുനിക മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന കവിതകളാണ്. ശലഭഗീതം (1956), ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് (1970), പാതാളത്തിന്റെ മുഴക്കം (1971), വജ്രകുണ്ഡലം (1977), കവിത(1980),സഫലമീ യാത്ര (1956), ഇതാ ആശ്രമ മൃഗം കൊല്ല് കൊല്ല് (1986), പകലറുതിക്കു മുമ്പ്, (1988), നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം ഇവയാണ് പ്രധാന കൃതികള്‍’.
സഫലമീ യാത്ര എന്ന കവിത മലയാള കവിതയിലെ എക്കാലത്തെയും പ്രശസ്തമായ കവിതകളില്‍ ഒന്നാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് ഫോര്‍ പോയട്രി, കുമാരനാശാന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചതും സഫലമീ യാത്ര എന്ന കവിതാസമാഹാരത്തിനാണ്. കവിത എന്ന കേരള കവിതാ ഗ്രന്ഥവരി സമാഹാരത്തിന് ചെറുകാട് സ്മാരക ശക്തി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.














