തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതില്‍ നാണംകെട്ട് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കിയെന്ന് പ്രഖ്യാപിച്ചശേഷം വീണ്ടും പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 59,283 കുടുംബങ്ങളെയാണ് അതിദരിദ്രമായി കണ്ടെത്തിയത്. അതിനായി ആദ്യം രൂപീകരിച്ച സമിതി 1,18,309 പേരെയാണ് കണ്ടെത്തിയത്. അതിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപസമിതി ചേര്‍ന്ന് 87,158 കുടുംബമാക്കി ചുരുക്കി. അതിനുശേഷം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സര്‍വേ നടത്തി 73,747 കുടുംബങ്ങളാണ് യഥാര്‍ത്ഥ അതിദരിദ്രരെന്ന് തീരുമാനിച്ചു. ആ കണക്ക് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും സൂക്ഷ്മ പരിശോധന നടത്തിയതോടെ 64,006 ആയി ചുരുങ്ങി. ഇതിനിടെ ചിലര്‍ മരിച്ചു. നാടോടികളും ഇതര സംസ്ഥാന തൊഴിലാളികളും പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അവരെയെല്ലാം ഒഴിവാക്കിയാണ് 59,283 കുടംബങ്ങളെന്ന കണക്കില്‍ സര്‍ക്കാര്‍ എത്തിയത്.
എന്നാല്‍ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടശേഷം ഗൃഹനാഥനോ നാഥയോ മരിച്ചപ്പോള്‍ ആ കുടുംബത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കി. 2002 ല്‍ ആരംഭിച്ച ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവരും പട്ടികയില്‍ വന്നില്ല. അതിദാരിദ്ര്യ പ്രഖ്യാപന സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടന്‍ മമ്മൂട്ടി സംസ്ഥാനത്ത് ഇനിയും ദരിദ്രരുണ്ടെന്ന് പറഞ്ഞിരുന്നു.
കൃത്യമായ സര്‍വേ നടത്താതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്നതിന്
തെളിവായി ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ ചിത്രം സഹിതം വാര്‍ത്തകള്‍ പുറത്തുവന്നു. പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് തെളിവുസഹിതം പുറത്തായത് തിരിച്ചടിയാകുമെന്ന് വന്നതോടെയാണ് നവംബറില്‍ത്തന്നെ നാണംകെട്ട് രണ്ടാംഘട്ടം പ്രഖ്യാപിച്ചത്. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം വോട്ടായി മാറിയില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ രണ്ടാംഘട്ടം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇനി ജനപങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഹെല്‍പ്‌ലൈന്‍ നമ്പറും സമൂഹമാധ്യമ പേജും തയാറാക്കിയാണ് രണ്ടാംഘട്ട പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. ഫെബ്രുവരി 19 ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
















