ന്യൂദല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2001നും 2011നും ഇടയില്‍ കരുവന്നൂർ സഹകരണ ബാങ്കിന്റെ ഡയറക്‌ടർ ബോർഡില്‍ അംഗങ്ങളായിരുന്നവരാണ് സുപ്രീംകോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചിരുന്നത്.
എം.വി ജസ്റ്റിൻ, എ.ആർ. പീതാംബരൻ, പുഷ്പരാജൻ ടി.എം, പി.കെ. കുമാരൻ, കെ.കെ. കൃഷ്ണൻ, ഷൺമുഖൻ കെ.വി, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസ് അമാനുള്ള അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. തങ്ങളുടെ കാലയളവില്‍ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്‌ടവും ഉണ്ടായിട്ടില്ല. നയപരമായ കാര്യങ്ങളിലൊന്നും ഇടപെടല്‍ നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഹർജിക്കാരുടെ പങ്ക് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിരുന്നു.















