ഭാരതത്തിന്റെ രക്തം, നയതന്ത്രം, ത്യാഗം എന്നിവയാല്‍ ജനിച്ച ബംഗ്ലാദേശ് എന്ന നമ്മുടെ അയല്‍രാജ്യം ഇന്ന് രാഷ്‌ട്രീയ അരാജകത്വത്തിലേക്കും ധാര്‍മിക അപചയത്തിലേക്കും കൂപ്പുകുത്തുകയാണ്. ഹിന്ദുക്കളെ അവര്‍ വീണ്ടും ലക്ഷ്യമിടുന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതും വെറുമൊരു ആഭ്യന്തര അസ്വസ്ഥതയല്ല, മറിച്ച് 1971 ല്‍ ബംഗ്ലാദേശ് സ്ഥാപിതമായ കാലത്തെ ഉന്നതമായ ആദര്‍ശങ്ങളോടുള്ള വിശ്വാസ വഞ്ചന കൂടിയാണ്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത തെരുവ് പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയത് ഭരണഘടനാ ക്രമത്തില്‍ നിന്നുള്ള നിര്‍ണ്ണായകമായ വ്യതിചലനമായിരുന്നു. തുടര്‍ന്ന് ഭാരതത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ ഷെയ്ഖ് ഹസീനയ്‌ക്ക് ദീര്‍ഘകാല തടവുശിക്ഷയും വിധിക്കപ്പെട്ടു. അവിടെ നീതിയായി ചിത്രീകരിക്കപ്പെടുന്നത് പലപ്പോഴും രാഷ്‌ട്രീയ പകപോക്കലിന് സമാനമാണ്.
ഈ പെട്ടെന്നുള്ള തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പാകിസ്ഥാന്‍, ചൈന, തുര്‍ക്കി, ചില പാശ്ചാത്യരാജ്യങ്ങളുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ എന്നിങ്ങനെ ചില ബാഹ്യശക്തികള്‍ ബംഗ്ലാദേശിലെ ആഭ്യന്തര അസ്വസ്ഥതകളെ ഭരണമാറ്റത്തിനായി ചൂഷണം ചെയ്തു എന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. ജനാധിപത്യ മാനദണ്ഡങ്ങള്‍ക്ക് പകരം തെരുവ് യുദ്ധവും നശീകരണ പ്രവര്‍ത്തനങ്ങളും ഭീഷണികളും അവിടെ ആധിപത്യം സ്ഥാപിച്ചു. ഈ ദുര്‍ബലമായ പരിവര്‍ത്തന ഘട്ടത്തെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഭരണ സംവിധാനം തീവ്ര ഇസ്ലാമിസ്റ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുമെന്ന ഭയവും വിമര്‍ശകര്‍ക്കുണ്ട്.
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമായി കാണിക്കുന്ന വികലമായ ഒരു ഭൂപടം യൂനുസ് പാകിസ്ഥാന്‍ സൈനിക മേധാവിക്ക് സമര്‍പ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ഈ ആശങ്കകളെ ആഴത്തിലാക്കുന്നു. ഇത് സത്യമാണെങ്കില്‍, അതൊരു ചെറിയ നയതന്ത്ര പിഴവല്ല. മറിച്ച് ഭാരതത്തിന്റെ പരമാധികാരത്തോടുള്ള അവഗണനയും ഭയാനകമായ വിപുലീകരണ താല്‍പര്യങ്ങളുടെ പുനര്‍ജീവനവുമാണ്.
ഷെയ്ഖ് ഹസീനയുടെ കീഴില്‍ ബംഗ്ലാദേശ് കൈവരിച്ച പുരോഗതിയുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ബംഗ്ലാദേശിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. അവരുടെ ഭരണകാലത്ത് രാജ്യം സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയും ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായി മാറുകയും ചെയ്തിരുന്നു. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് ഇത് ഉപജീവനമാര്‍ഗ്ഗം നല്‍കി. അന്ന് അവിടെ മതനിരപേക്ഷ ഭരണവും വികസനവും വേരുപിടിച്ചു തുടങ്ങിയിരുന്നു.
എന്നാല്‍, ബംഗ്ലാദേശിന്റെ ഉദയം പാകിസ്ഥാന്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പഴയ വിദ്വേഷങ്ങള്‍ വീണ്ടും പുറത്തുവരുന്നതായാണ് ഇപ്പോഴത്തെ ഇടപെടലുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രം നല്‍കുന്ന മുന്നറിയിപ്പ് വ്യക്തമാണ്: തീവ്രവാദ ശക്തികള്‍ എപ്പോഴൊക്കെ ശക്തിപ്പെടുന്നുവോ, അപ്പോഴൊക്കെ ആദ്യം ഇരയാക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്.
ദീപു ചന്ദ്രദാസിന്റെ ക്രൂരമായ കൊലപാതകം ഈ അധഃപതനത്തിന്റെ ഭയാനകമായ അടയാളമാണ്. ബംഗ്ലാദേശിലെ പോലീസുകാരാണ് ദീപുവിനെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്തത്. ആള്‍ക്കൂട്ടം ദീപുവിനെ തല്ലിക്കൊന്ന് പരസ്യമായി കത്തിക്കുകയും ചെയ്തു എന്നത് ആ രാജ്യത്തെ നിയമസംവിധാനത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയെ കാണിക്കുന്നു. നിയമപാലകര്‍ നിശബ്ദരാകുകയോ അക്രമത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്യുമ്പോള്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി മാറുന്നു.
ഇതിന്റെ ഭാഗമായി ബംഗ്ലാദേശി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമാവുകയാണ്. രാജ്യങ്ങള്‍ അവരുടെ നയതന്ത്ര നിലപാടുകള്‍ക്ക് പുറമെ സാമ്പത്തികവും ധാര്‍മ്മികവുമായ സമ്മര്‍ദ്ദങ്ങളിലൂടെയും മറുപടി നല്‍കേണ്ടതുണ്ട്. വ്യാപാരത്തെ മനസ്സാക്ഷിയില്‍ നിന്ന് വേര്‍പെടുത്താനാവില്ല. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഭരണാധികാരികള്‍ തിരിച്ചറിയണം. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതും ഹിന്ദു കുടുംബങ്ങളെ ആട്ടിയോടിക്കുന്നതും ലോകം മറക്കില്ല. ബഹുസ്വരതയെ കൈവിടുന്ന ഭരണകൂടങ്ങളോട് ചരിത്രം ഒരിക്കലും ക്ഷമിക്കില്ല. ലോകം ഇതെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.












