ദോഹ: നിക്കോളാസ് മഡൂറോയെ പിടികൂടിയ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയോ എന്നാണ് ആശങ്ക. ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേലയിലെ നിലവിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തർ. ഈ സാഹചര്യത്തിൽ സംയമനം പാലിക്കാനും, സംഘർഷം ലഘൂകരിക്കാനും, നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഉചിതമായ മാർഗമായി സംഭാഷണം സ്വീകരിക്കാനും ഖത്തർ ആഹ്വാനം ചെയ്തു.
ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറും അന്താരാഷ്‌ട്ര നിയമത്തിന്റെ സ്ഥാപിത തത്വങ്ങളും പാലിക്കണമെന്ന ഖത്തറിന്റെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് ഉറപ്പിച്ചു പറയുന്നു. 2026 ജനുവരിയുടെ തുടക്കത്തിൽ വെനസ്വേലയിൽ അരങ്ങേറിയ നാടകീയമായ സൈനിക ഇടപെടലുകളും പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അറസ്റ്റും സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷാവസ്ഥ ഒട്ടും ആശാവഹമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അമേരിക്കൻ സേനയുടെ മിന്നൽ നീക്കത്തിലൂടെ നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയ സംഭവത്തിന് പിന്നാലെ വെനസ്വേലയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിൽ, കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കണമെന്ന് ഖത്തർ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്‌ക്കും സമാധാനത്തിനും മുൻഗണന നൽകിക്കൊണ്ട് മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഭാഷണങ്ങളിലൂടെയുള്ള ആശയവിനിമയമാണ് ഉചിതമായ മാർഗ്ഗമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങളും യു എൻ ചാർട്ടറും അനുസരിച്ചുള്ള സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ഖത്തർ ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ രാജ്യം അമേരിക്കൻ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാണെന്ന പ്രഖ്യാപനങ്ങൾക്കിടയിൽ, സാധാരണക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
അതേസമയം വെനസ്വേലെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ ലക്ഷ്യമാക്കി യുഎസ് സൈന്യം നടത്തിയ സംയുക്ത സൈനിക നീക്കത്തിനിടയിൽ, അദ്ദേഹം ഭാര്യയോടൊപ്പം സുരക്ഷിത മുറിയിലേക്ക് മാറാൻ ശ്രമിച്ചിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. കാരക്കസിലെ വസതിയിൽ സൈന്യം എത്തുമ്പോൾ മഡുറോ സുരക്ഷിത മുറിയുടെ വാതിലിനരികെ വരെ എത്തിയെങ്കിലും, വാതിൽ അടയ്‌ക്കുന്നതിന് മുൻപേ സൈന്യം വളഞ്ഞതോടെ കീഴടങ്ങേണ്ട സാഹചര്യമുണ്ടായതായും ട്രംപ് വെളിപ്പെടുത്തി.
‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന പേരിൽ നടത്തിയ ഈ സൈനിക നടപടിയുടെ തയ്യാറെടുപ്പുകളും നിർണായക നിമിഷങ്ങളും വിശദീകരിച്ച വാർത്താസമ്മേളനത്തിലാണ് ട്രംപ് ഈ വിവരങ്ങൾ പങ്കുവച്ചത്. മഡുറോയുടെ വസതിയുടെ മാതൃക നിർമിച്ച് ഡെൽറ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ശക്തമായ സുരക്ഷയോടെ സ്ഥാപിച്ച ലോഹവാതിലുകൾ തകർത്ത് അകത്ത് കടക്കാനുള്ള മാർഗങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു.
സിഐഎയുടെ പ്രത്യേക സംഘം ഓഗസ്റ്റ് മുതൽ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യയും നീക്കങ്ങളും സുരക്ഷാ സംവിധാനങ്ങളും വിശദമായി നിരീക്ഷിച്ചു. ദൗത്യത്തിന് നാല് ദിവസം മുൻപ് ട്രംപ് ഔദ്യോഗിക അനുമതി നൽകിയെങ്കിലും, മികച്ച കാലാവസ്ഥ ലഭിക്കാൻ ഇന്റലിജൻസ് നിർദേശപ്രകാരം നടപടി താൽക്കാലികമായി മാറ്റിവച്ചു. അവസാനം ശനിയാഴ്ച പുലർച്ചെയോടെ ദൗത്യം വിജയകരമായി നടപ്പാക്കി. ഫ്ലോറിഡയിലെ പാം ബീച്ചിലെ വസതിയിൽ നിന്ന് ട്രംപും അദ്ദേഹത്തിന്റെ സംഘവും ഈ സൈനിക നീക്കം തത്സമയം നിരീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
















