തിരുവനന്തപുരം: 1990 ഏപ്രില്‍ 4 ന് ഓസ്‌ട്രേലിയന്‍ സ്വദേശി ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍ലിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തതോടെയാണ് തൊണ്ടിമുതല്‍ തട്ടിപ്പ് കേസ് തുടങ്ങുന്നത്. കേസ് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷക സെലിന്‍ വില്‍ഫ്രണ്ടിന്റെ ജൂനിയര്‍ ആയിരുന്നു മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ ആന്റണി രാജു. 1994 ല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ആന്‍ഡ്രൂവിനെ കോടതി വെറുതേ വിട്ടു. പ്രധാന തൊണ്ടി മുതലായ അടിവസ്ത്രം ആന്‍ഡ്രൂന് പാകമായിരുന്നില്ല എന്നത് പരിഗണിച്ചാണ് വിറുതെ വിട്ടത്.
തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായ മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൂന്തുറ സിഐ കെ.കെ. ജയമോഹന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊണ്ടിമുതലില്‍ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതോടെ ഹൈക്കോടതി നിര്‍ദേശപ്രകാരം 1994ല്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. കോടതിയിലെ തൊണ്ടി ക്ലര്‍ക്ക് ജോസും ആന്റണി രാജുവും ചേര്‍ന്ന് തൊണ്ടിമുതല്‍ അട്ടിമറിച്ചെന്ന് വ്യക്തമായി.
ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍ലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയെങ്കിലും അവിടെ ഒരു കൊലപാതകക്കേസില്‍ പ്രതിയായി. ആന്‍ഡ്രൂസ് കേരളത്തില്‍ നിന്നും തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷപെട്ട കഥ കൂട്ടു പ്രതിയാണ് ഓസ്‌ട്രേലിയന്‍ പോലീസിനോട് പറയുന്നത്.
ഓസ്‌ട്രേലിയന്‍ പോലീസ് ഇന്റര്‍പോള്‍ വഴി സിബിഐയ്‌ക്ക് വിവരം കൈമാറി. സിബിഐ കേരള പോലീസിനെ അറിയിച്ചു. ആന്റണി രാജു എംഎല്‍എ ആയതോടെ കേസ് അട്ടിമറിക്കപ്പെട്ടു. തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ കേസ് എഴുതിത്തള്ളി. 2005 ല്‍ ഐജിയായിരുന്ന ടി.പി. സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്പിയായിരുന്ന പ്രഭയ്‌ക്കായിരുന്നു അന്വേഷണ ചുമതല. 2006ല്‍ ഫെബ്രുവരി 13 ന് ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. വര്‍ഷങ്ങളോളം കേസില്‍ വിചാരണ നടക്കാതെ കിടന്നു. 2014 ല്‍ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി. കേസിനെതിരെ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും ആന്റണി രാജു സമീപിച്ചെങ്കിലും വിചാരണ നേരിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ 22 പ്രാവശ്യം കേസ് മാറ്റി. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷം നല്‍കിയ കുറ്റപത്രത്തില്‍ വീണ്ടും 19 വര്‍ഷം കഴിഞ്ഞാണ് വിധി വരുന്നത്.














