തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. 19 വർഷത്തിനുശേഷമാണ് വിധി പറയുന്നത്. 1990 ൽ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസിൽ തൊണ്ടിമുതലിൽ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആന്റണി രാജുവിനെതിരായ ആരോപണം.
ആന്റണി രാജു, തിരുവനന്തപുരം സെഷൻസ് കോടതി ക്ലർക്ക് എസ്.ജോസ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 10 വർഷം മുതൽ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടിവസ്ത്രത്തിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന അടിവസ്ത്രം അയാൾക്ക് പാകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി വെറുതെ വിട്ടത്.
എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടതി ജീവനക്കാരനെ സ്വാധീനിച്ച് ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലീസ് 2008 ൽ ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും വിചാരണ അനന്തമായി നീളുകയായിരുന്നു. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്.
1990-ൽ തിരുവനന്തപുരത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരി മരുന്നുമായി ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലാകുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്നാണ് പ്രതിയുടെ വക്കാലത്തെടുത്തിരുന്നത്. എന്നാൽ കേസ് തോറ്റു. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി ഉത്തരവിറക്കി.
തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിയുടെ അഭിഭാഷകൻ. വാദത്തിനൊടുവിൽ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയെ കുറ്റവിമുക്തനാക്കാൻ കോടതി കണ്ടെത്തിയ പ്രധാന കാരണം, തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു. കേസിൽ നിന്ന് മോചിതനായതോടെ പ്രതി ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു.
ആൻഡ്രൂ സാൽവദോർ സർവലിയെ വെറുതെ വിട്ടതിന് പിന്നാലെ കേസിൽ കൃത്രിമം നടന്നുവെന്ന് കാട്ടി പരാതി ഉയർന്നു. മൂന്ന് വർഷം നീണ്ട പരിശോധനയ്‌ക്കൊടുവിൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദേശം നൽകി. 2006ൽ തിരുവനന്തപുരം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ സൂക്ഷിച്ചിരുന്ന പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായെന്ന് കുറ്റപത്രത്തിൽ പറയുന്നു.














