തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാവ് സോണിയ ഗാന്ധിയും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സോണിയയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തില്‍. ഇറ്റലിയിലുള്ള സഹോദരി അലക്‌സാന്‍ഡ്രിയ അക അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള രണ്ട് പുരാവസ്തു വില്‍പന കേന്ദ്രങ്ങളാണ് വിവാദത്തിലായത്. ഈ പുരാവസ്തു വില്‍പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയരുകയും സുബ്രഹ്‌മണ്യന്‍ സ്വാമി ഉള്‍പ്പെടെ പരാതികള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇറ്റലിയിലെ റിവോല്‍ട്ട നഗരത്തിലുള്ള ‘എത്തിനിക (Etinica)’യും ഒര്‍ബസാനോ എന്ന സിറ്റിയിലെ ‘ഗണപതി (Ganpati)’ യുമാണ് അലക്‌സാന്‍ഡ്രിയ അക അനുഷ്‌കയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങള്‍. ഇതില്‍ ഗണപതി എന്ന സ്ഥാപനത്തില്‍ ഭാരതത്തില്‍ നിന്നുള്ള വിഗ്രഹങ്ങളും പുരാവസ്തുക്കളുമാണ് വില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഈ സ്ഥാപനത്തിനെതിരെ 2003 ല്‍ പുരാവസ്തു തട്ടിപ്പ് ആരോപിച്ച് സുബ്രഹ്‌മണ്യന്‍ സ്വാമി ദല്‍ഹി ഹൈക്കോടതിയെയും സിബിഐയെയും സമീപിച്ചു. ഷോപ്പിന്റെ വിസിറ്റിങ് കാര്‍ഡ്, ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും വില്‍പനയക്ക് വച്ചിരിക്കുന്നത് ഉള്‍പ്പടെയുള്ള ഫോട്ടോകളുമായാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം സിബിഐ ഇറ്റാലിയന്‍ എംബസിക്ക് വിവരങ്ങള്‍ ആരാഞ്ഞ് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. 1993ലും സമാനസംഭവമുണ്ടായി. ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയെ മറയാക്കി ചെന്നൈയില്‍ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി പുരാവസ്തു കയറ്റുമതി ചെയ്തതിന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്നും സോണിയ ഗാന്ധിക്കെതിരെ ആയിരുന്നു ആരോപണം. അന്ന് പാര്‍ലമെന്റിലടക്കം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. അന്താരാഷ്‌ട്ര പുരാവസ്തു കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ സിബിഐ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിനെത്തുടര്‍ന്ന് 2011 ഒക്ടോബറില്‍ ജര്‍മ്മനിയില്‍ അറസ്റ്റ് ചെയ്തപ്പോഴും സോണിയഗാന്ധിയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തിലായിരുന്നു. അന്നെല്ലാം ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധന്‍ എന്നിവര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത് ശബരിമല സ്വര്‍ണക്കൊള്ള ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന സമയത്തായിരുന്നു എന്നാണ് വിവരം. ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സോണിയയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രങ്ങള്‍ വീണ്ടും വിവാദത്തിലാകുന്നത്.
















