പത്തുവര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ മുഖമുദ്രതന്നെ ഹൈന്ദവനിന്ദയാണ്. ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിച്ചതു മുതല്‍ നിരവധി ഉദാഹരണങ്ങള്‍ ഇതിന് ചൂണ്ടിക്കാട്ടാനാവും. ഏറ്റവും പുതിയതാണ് ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്‌ത്തുന്നതായി കാണിച്ചുകൊണ്ടുള്ള ചിത്രം ഉള്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറി ടിക്കറ്റ്.
ഹിന്ദുക്കളുടെ മതവിശ്വാസത്തെ എങ്ങനെയും, എത്ര വേണമെങ്കിലും ചവിട്ടി മെതിക്കാം. ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ കാര്യമാക്കേണ്ടതില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ നയം. ശബരിമലയിലെ യുവതീ പ്രവേശനത്തിലും ഇതാണ് കണ്ടത്. മുഖ്യമന്ത്രിയും എം. സ്വരാജും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഹിന്ദുക്കളുടെ മതവികാരത്തെ നിന്ദിച്ചും പുച്ഛിച്ചും നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ആരും മറന്നുകാണില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഭാഗ്യക്കുറി ടിക്കറ്റിലും ഹിന്ദുക്കളുടെ മതവികാരത്തെ അവഹേളിച്ചിരിക്കുന്നത്.
2019 ജനുവരി രണ്ടിനാണ് പോലീസിന്റെ സംരക്ഷണത്തില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് പിണറായി സര്‍ക്കാര്‍ ആചാരലംഘനം നടത്തിയത്. മറ്റൊരു ജനുവരി രണ്ടിനാണ് കോടിക്കണക്കിന് ഹിന്ദുക്കള്‍ പവിത്രമായി കരുതുന്ന ശിവലിംഗത്തില്‍ ആര്‍ത്തവരക്തം കൊണ്ട് അഭിഷേകം ചെയ്യുന്ന ചിത്രം ഉള്‍പ്പെടുത്തിയ ഭാഗ്യക്കുറി ടിക്കറ്റിന്റെ നറുക്കെടുപ്പ്. കേരളത്തിന്റെ സുവര്‍ണ കാലം എന്നാണ് ടിക്കറ്റിന് പേരിട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ മതവിശ്വാസം ചവിട്ടിമെതിക്കപ്പെടുന്ന ഒരു കേരളത്തെയാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സുവര്‍ണകേരളമായി കാണുന്നത് എന്നര്‍ത്ഥം. ശബരിമല യുവതീ പ്രവേശനത്തിന്റെ കാലത്ത് ഇടതുമുന്നണി ഭരണത്തിന്റെ തണലില്‍ ചിലയാളുകള്‍ ചേര്‍ന്ന് എറണാകുളം നഗരത്തില്‍ ‘ആര്‍പ്പോ ആര്‍ത്തവം’ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെ പുനരാവിഷ്‌കാരമാണ് ഭാഗ്യക്കുറി ടിക്കറ്റിലെ ശിവലിംഗത്തിന്റെ വികൃതമായ ചിത്രീകരണം.
ലോട്ടറി ടിക്കറ്റ് എടുക്കുന്ന ബഹുഭൂരിപക്ഷവും ഭാഗ്യം കടാക്ഷിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവരാണ്. ടിക്കറ്റ് വില്‍പ്പനക്കാരിലേറെയും ഈശ്വര വിശ്വാസികളാണ്. വില്‍പ്പന കേന്ദ്രങ്ങളില്‍ ദൈവങ്ങളുടെ ചിത്രങ്ങളും ഇവര്‍ വയ്‌ക്കാറുണ്ട്. ഹിന്ദുക്കളെന്നോ ക്രൈസ്തവരെന്നോ മുസ്ലിങ്ങളെന്നോ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. ഇവരെയും ഒറ്റയടിക്ക് പി
ണറായി സര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുമാണ് ലോട്ടറി. എന്നിട്ടും ദൈവനിന്ദ നടത്താതിരിക്കാന്‍ ലോട്ടറി വകുപ്പിന് കഴിയുന്നില്ല. അപ്പോഴും ഹിന്ദുക്കളുടെ വിശ്വാസപ്രമാണങ്ങളെ മാത്രമാണ് ഇടതു ഭരണം ചവിട്ടിമെതിക്കുന്നത്. ഹിന്ദുക്കളെ നീചമായി അപമാനിച്ചാല്‍ മറ്റുചിലരുടെ പിന്തുണ ലഭിക്കുമെന്ന് സിപിഎമ്മും സര്‍ക്കാരും കരുതുന്നുണ്ടാവും. ലോട്ടറി ടിക്കറ്റില്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്ന ഇതേ കാര്യം ഇസ്ലാമിക മതമൗലികവാദികളും ജിഹാദികളും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നതാണല്ലോ.
ഹിന്ദുനിന്ദയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന ലോട്ടറി ടിക്കറ്റ് വിവാദമായപ്പോള്‍, മതചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ല എന്നാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിശദീകരണം. കരുതിക്കൂട്ടി തെറ്റായ കാര്യങ്ങള്‍ ചെയ്യുക, എന്നിട്ട് നുണപറഞ്ഞ് ന്യായീകരിക്കുകയെന്ന പിണറായി സര്‍ക്കാരിന്റെ രീതിയാണിതും. ഹിന്ദുക്കളുടെ മതചിഹ്നം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വിവാദ ലോട്ടറി ടിക്കറ്റ് കാണുന്ന ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാവും. ദുരുപയോഗം ചെയ്തത് ഹിന്ദുക്കളുടെ ആരാധനാ ബിംബമായ ശിവലിംഗത്തെയുമാണ്. മതനിന്ദ ഹിന്ദുക്കള്‍ക്കെതിരാണെങ്കില്‍ അത് ആക്ഷേപകരമല്ല എന്നതാണ് സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ ഉള്‍പ്പെടുന്ന കപട മതേതരവാദികളുടെ നിലപാട്. ഒരു സ്വകാര്യ കോളജിന്റെ ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് വന്നതിന് അദ്ധ്യാപകന്റെ കൈ വെട്ടിയ നാടാണിത്. അന്നും ഇക്കൂട്ടര്‍ അക്രമികള്‍ക്കൊപ്പമാണല്ലോ നിന്നത്. ഹിന്ദുക്കള്‍ എല്ലാം സഹിച്ചുകൊള്ളണം. ഈ ഇരട്ടത്താപ്പും അനീതിയും ഇനിയും സഹിക്കാനാവില്ലെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കുന്നതുവരെ മാത്രമേ ഇത് തുടരൂ. ഇതുകൊണ്ടൊന്നും ഹിന്ദുവിന്റെ വിശ്വാ സത്തിന്റെ അടിത്തറ തകര്‍ക്കാനാവില്ലെന്ന സത്യം ഇവര്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല.
















