കാൻസറിനെതിരായ പോരാട്ടത്തിലാണ് ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിയായ ഗവേഷണങ്ങളാണ് കാൻസറിനെതിരായ മരുന്നുകൾ വികസിപ്പിക്കുന്നതിനായി നടക്കുന്നത്. ഇപ്പോഴിതാ, കാൻസർ എന്ന മഹാമാരിക്കെതിരെ ഒരു ചെറിയ തവളയുടെ ഉള്ളിൽ നിന്നും മരുന്ന് കണ്ടെത്താൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്ത്ര എഴുത്തുകാരനായ സുരേഷ് കുട്ടി. ജപ്പാനിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയതെന്നും സുരേഷ് കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
തവളയുടെ കുടലിൽ ഒളിഞ്ഞിരുന്ന കാൻസർ മരുന്ന്
==========================
കാൻസർ എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രലോകം എപ്പോഴും പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്നാണ് ഇപ്പോൾ ഒരു പുതിയ പ്രതീക്ഷ ഉദയം ചെയ്തിരിക്കുന്നത്; അതും ഒരു ചെറിയ തവളയുടെ ഉള്ളിൽ നിന്ന്.
പ്രകൃതിയിലെ ചില ജീവികൾക്ക്, പ്രത്യേകിച്ച് ഉഭയജീവികൾക്കും ഉരഗങ്ങൾക്കും, കാൻസർ വരാനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം ശാസ്ത്രലോകത്തെ എക്കാലത്തും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒന്നാണ്. ഈയൊരു നിരീക്ഷണത്തിൽ നിന്നാണ് ജപ്പാനിലെ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ തങ്ങളുടെ അന്വേഷണം ആരംഭിച്ചത്.
എന്തുകൊണ്ടാണ് ഈ ജീവികൾക്ക് കാൻസർ വരാത്തത്? അവയുടെ ശരീരത്തിനുള്ളിൽ, പ്രത്യേകിച്ച് അവയുടെ കുടലിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾക്ക് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന ചോദ്യമാണ് വിപ്ലവകരമായ ഒരു കണ്ടുപിടുത്തത്തിലേക്ക് വഴിതെളിച്ചത്. ജാപ്പനീസ് ട്രീ ഫ്രോഗ് (Dryophytes japonicus), ഫയർ ബെല്ലി ന്യൂട്ട് (Cynops pyrrhogaster) തുടങ്ങിയ ഉഭയജീവികളുടെയും, ജാപ്പനീസ് ഗ്രാസ് ലിസാർഡ് (Takydromus tachydromoides) എന്ന ഉരഗത്തിന്റെയും കുടലിലെ ബാക്ടീരിയകളെ ഇവർ വിശദമായി പഠനവിധേയമാക്കി.
ഈ ജീവികളുടെ കുടലിൽ നിന്ന് വേർതിരിച്ചെടുത്ത 45 വ്യത്യസ്ത ബാക്ടീരിയകളെയും അവയുടെ കാൻസർ വിരുദ്ധ സ്വഭാവത്തെയും ഗവേഷകർ നിരീക്ഷിച്ചു. ഇവയിൽ പല ബാക്ടീരിയകളും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതായി കണ്ടുവെങ്കിലും, ജാപ്പനീസ് ട്രീ ഫ്രോഗിൽ നിന്ന് ലഭിച്ച എവിഞ്ചെല്ല അമേരിക്കാന (Ewingella americana) എന്ന ബാക്ടീരിയയുടെ പ്രവർത്തനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
സാധാരണഗതിയിൽ നിയന്ത്രിക്കാൻ പ്രയാസമുള്ള വൻകുടലിലെ കാൻസർ ബാധിച്ച എലികളിൽ ഈ ബാക്ടീരിയയെ കുത്തിവെച്ചപ്പോൾ അത്ഭുതകരമായ ഫലമാണ് ലഭിച്ചത്. രക്തത്തിലൂടെ സഞ്ചരിക്കുന്ന ഈ ബാക്ടീരിയകൾ കൃത്യമായി കാൻസർ മുഴകളെ ലക്ഷ്യമാക്കി നീങ്ങുകയും അവിടെ താവളമുറപ്പിക്കുകയും ചെയ്തു. കാൻസർ മുഴകൾക്കുള്ളിലെ ഓക്സിജൻ കുറഞ്ഞ സാഹചര്യം (Hypoxia) ഈ ബാക്ടീരിയകൾക്ക് വളരാൻ അനുകൂലമായ ഒരിടമാണ് നൽകുന്നത്, അതേസമയം ഓക്സിജൻ ധാരാളമുള്ള ആരോഗ്യമുള്ള അവയവങ്ങളിൽ ഇവയ്‌ക്ക് നിലനിൽക്കാൻ കഴിയില്ല എന്നതും ഇതിന്റെ സുരക്ഷിതത്വം വർദ്ധിപ്പിക്കുന്നു.
ഈ ബാക്ടീരിയയുടെ പ്രവർത്തനം കേവലം കാൻസർ കോശങ്ങളെ നശിപ്പിക്കുക എന്നത് മാത്രമല്ല, മറിച്ച് രണ്ട് രീതിയിലുള്ള ആക്രമണമാണ് ഇവ അഴിച്ചുവിടുന്നത്. ഒന്നാമതായി, എവിഞ്ചെല്ല അമേരിക്കാന നേരിട്ട് കാൻസർ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നു. രണ്ടാമതായി, അത് ശരീരത്തിൻറെ പ്രതിരോധ സംവിധാനത്തെ ഉണർത്തുകയും കാൻസറിനെതിരെ പോരാടാൻ സജ്ജമാക്കുകയും ചെയ്യുന്നു.
ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ന്യൂട്രോഫില്ലുകൾ, ടി-കോശങ്ങൾ, ബി-കോശങ്ങൾ തുടങ്ങിയ പ്രതിരോധ ഭടന്മാർ കാൻസർ മുഴകളിലേക്ക് ഇരച്ചെത്തുകയും ബാക്ടീരിയയോടൊപ്പം ചേർന്ന് കാൻസർ കോശങ്ങളെ തുരത്തുകയും ചെയ്യുന്നു. ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച കാൻസർ ചികിത്സകളായ കീമോതെറാപ്പിയുമായും (Doxorubicin), ഇമ്മ്യൂണോതെറാപ്പിയുമായും (Anti-PD-L1 antibody) താരതമ്യം ചെയ്തപ്പോൾ എവിഞ്ചെല്ല അമേരിക്കാന നൽകിയ ഫലം വളരെ മുന്നിലായിരുന്നു.
കീമോതെറാപ്പി മരുന്നുകൾക്ക് പോലും പൂർണ്ണമായി മാറ്റാൻ കഴിയാത്ത കാൻസർ മുഴകളെ പാടെ ഇല്ലാതാക്കാൻ ഈ ബാക്ടീരിയക്ക് സാധിച്ചു എന്നത് വലിയൊരു നേട്ടമാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ബാക്ടീരിയ ചികിത്സക്ക് പാർശ്വഫലങ്ങൾ തീരെയില്ല എന്നതാണ്. എലികളിലെ പരീക്ഷണത്തിൽ കരൾ, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങൾക്ക് യാതൊരു തകരാറും സംഭവിച്ചില്ലെന്ന് മാത്രമല്ല, ബാക്ടീരിയകൾ കാൻസർ മുഴകളിൽ അല്ലാതെ മറ്റ് അവയവങ്ങളിൽ കടന്നുകയറിയതുമില്ല.
ജനിതക മാറ്റം വരുത്തിയ ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ചികിത്സകളിൽ പലപ്പോഴും അപ്രതീക്ഷിതമായ പാർശ്വഫലങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ പ്രകൃതിയിൽ നിന്ന് നേരിട്ട് കണ്ടെത്തിയ എവിഞ്ചെല്ല അമേരിക്കാന അത്തരം ഭീഷണികളൊന്നും ഉയർത്തുന്നില്ല.
കാൻസർ മുഴകൾ അപ്രത്യക്ഷമാകുന്നതോടെ ബാക്ടീരിയകളും ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
പ്രകൃതിയിൽ, പ്രത്യേകിച്ച് നാം അധികം ശ്രദ്ധിക്കാത്ത ചെറിയ ജീവികളിൽ, ഒളിഞ്ഞിരിക്കുന്ന വലിയ രഹസ്യങ്ങളുടെയും സാധ്യതകളുടെയും തെളിവാണ് ഈ പഠനം.
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി ഈ പഠനം നമ്മെ ഓർമ്മിപ്പിക്കുന്നു; ഒരുപക്ഷെ നാളെ മനുഷ്യരാശിയെ രക്ഷിക്കാൻ പോകുന്ന മരുന്ന് ഇതുപോലൊരു ചെറിയ ജീവിയുടെ ഉള്ളിലായിരിക്കാം.
അവലംബം
Iwata, S., Yamasita, N., Asukabe, K., Sakari, M., & Miyako, E. (2025). Discovery and characterization of antitumor gut microbiota from amphibians and reptiles: Ewingella americana as a novel therapeutic agent with dual cytotoxic and immunomodulatory properties. Gut Microbes, 17(1), 2599562.
















