തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയായിരുന്നു ചോദ്യം ചെയ്യൽ. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വർണപ്പാളികൾക്കായി ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകിയത് സർക്കാരിനാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫയൽ ദേവസ്വം ബോർഡിന്റെ മുന്നിലെത്തിയതെന്നുമാണ് പത്മകുമാറിന്റെ മൊഴി.
പോറ്റിക്ക് ദേവസ്വം മന്ത്രിയുമായി പരിചയം ഉണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. പോറ്റിയുടെ കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നോ, അതോ മന്ത്രിയുടെ മുന്നിലെത്തിയ നിവേദനം ബോർഡിനു കൈമാറുക മാത്രമായിരുന്നോ എന്നീ കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ഐ ടിയുടെ ലക്ഷ്യം.
ദേവസ്വം ബോർഡിന്റെ ഒരു തീരുമാനത്തിലും മന്ത്രിക്കോ വകുപ്പിനോ പങ്കില്ലെന്നാണ് നേരത്തേ കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നിൽ എത്തിയിട്ടില്ല. ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേതു മാത്രമാണ്. പാളികൾ ഇളക്കാൻ പറയാനും പൂശാൻ പറയാനും മന്ത്രിക്ക് അധികാരമില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു.
















