ന്യൂദല്‍ഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദല്‍ഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടൽമഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് റെഡ് അലർട്ടായി ഉയർത്തിയത്. ചൊവ്വാഴ്ച ഉച്ചവരെ ഈ സാഹചര്യം തുടരുമെന്നാണ് മുന്നറിയിപ്പ്.
കാഴ്ചപരിധി കുത്തനെ കുറഞ്ഞത് വിമാന, റോഡ്, റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സഫ്ദർജംഗിലും തിങ്കളാഴ്ച രാവിലെ കാഴ്ചപരിധി 50 മീറ്ററായി താഴ്ന്നു. ഒമ്പത് മണിയോടെ ഇത് 100 മീറ്ററായി നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വിമാന ഗതാഗതം താറുമാറായി. ഫ്ലൈറ്റ് റഡാർ 24-ന്റെ കണക്കനുസരിച്ച് കുറഞ്ഞത് 128 വിമാനങ്ങൾ റദ്ദാക്കുകയും എട്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.
ഇരുന്നൂറോളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികൾ നിർദ്ദേശിച്ചു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കനത്ത മൂടൽമഞ്ഞും താഴ്ന്ന മേഘാവൃതമായ അന്തരീക്ഷവുമാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ദല്‍ഹിയിൽ തിങ്കളാഴ്ച കുറഞ്ഞ താപനില 8.3 ഡിഗ്രി സെൽഷ്യസും ഉയർന്ന താപനില 22.5 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഇത് സാധാരണയേക്കാൾ രണ്ട് ഡിഗ്രി വരെ കൂടുതലാണെങ്കിലും മൂടൽമഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
മൂടൽമഞ്ഞിനൊപ്പം ഡൽഹിയിലെ വായു മലിനീകരണവും കുത്തനെ വർദ്ധിച്ചു. വായുനിലവാര സൂചിക (AQI) 401 രേഖപ്പെടുത്തിയതോടെ നഗരം ‘അതിതീവ്ര’ വിഭാഗത്തിലായി. വസീർപൂരിലാണ് ഏറ്റവും മോശമായ വായുനിലവാരം രേഖപ്പെടുത്തിയത് (462).
24 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം അതിതീവ്രമായും 13 കേന്ദ്രങ്ങളിൽ ‘വളരെ മോശം’ വിഭാഗത്തിലുമാണ്. കാറ്റിന്റെ ഗതി കുറഞ്ഞതും ഈർപ്പം കൂടിയതും മലിനീകരണ കണങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമായി.
















