സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും ജനവിരുദ്ധവുമായ ധാര്‍ഷ്ട്യം മുഖ്യമന്ത്രി പിണറായി വിജയനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ജനപ്രതിനിധികളും മന്ത്രിമാരുമായ സിപിഎമ്മിന്റെ എല്ലാ നേതാക്കളിലും ഏറിയും കുറഞ്ഞും ഇതു കാണാം. ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് വി.കെ. പ്രശാന്ത് എംഎല്‍എയുടേത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജനപ്രതിനിധിയായ ആര്‍. ശ്രീലേഖക്കെതിരെ വി.കെ. പ്രശാന്ത് പ്രകടിപ്പിച്ചത് തീര്‍ത്തും നിയമവിരുദ്ധവും, അങ്ങേയറ്റം മര്യാദയില്ലാത്തതുമായ പെരുമാറ്റമാണ്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രശാന്ത് കയ്യേറിയിക്കുന്ന കൗണ്‍സിലറുടെ ഓഫീസ് മുറി ഒഴിഞ്ഞുതരണമെന്ന് ശ്രീലേഖ അഭ്യര്‍ത്ഥിച്ചതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.
എംഎല്‍എ എന്ന നിലയ്‌ക്ക് പ്രതിമാസം വലിയൊരു തുക പ്രശാന്തിന് ലഭിക്കുന്നുണ്ട്. ഇതില്‍നിന്ന് 872 രൂപ മാത്രം വാടകയായി നല്‍കിയാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ കൗണ്‍സിലറുടെ മുറി കയ്യടക്കി വച്ചിരിക്കുന്നത്. പ്രശാന്ത് കോര്‍പ്പറേഷന്‍ മേയറായപ്പോള്‍ മുന്‍ കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാറില്‍ നിന്ന് കൈമാറി കിട്ടിയ മുറി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സ്വന്തം അധീനതയില്‍ വച്ചുകൊണ്ടിരിക്കുന്നു. എംഎല്‍എ എന്ന നിലയ്‌ക്ക് നിയമസഭാ മന്ദിരത്തില്‍ തനിക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ഓഫീസ് ഉപയോഗിക്കാതെയാണ് മേയറെക്കാള്‍ വലിയ പ്രമാണിയാണ് താനെന്ന ഭാവത്തില്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് തുറന്നത്.
നാലര പതിറ്റാണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിപി
എമ്മിന്റെ ഭരണത്തിലായിരുന്നു. അധികാരം കുത്തകയായി കൊണ്ടുനടന്ന ഈ കാലയളവില്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ മുറികള്‍ വേണ്ടപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ വാടകയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ പാര്‍ട്ടിയുടെ ചില ഇഷ്ടക്കാര്‍ മാസവാടകയായി വലിയ തുകയ്‌ക്ക് മറ്റുള്ളവര്‍ക്ക് മറിച്ചുനല്‍കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിവ്. കോര്‍പ്പറേഷന്‍ ജീവനക്കാരായി സിപിഎമ്മുകാരെ കുത്തിത്തിരുകിയിട്ടുള്ളതിനാല്‍ നിയമവും നിബന്ധനകളുമൊക്കെ കാറ്റില്‍പ്പറത്തി എന്തും അവിടെ നടത്താമെന്ന സ്ഥിതിയായിരുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്ക് കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചതോടെ കാര്യങ്ങള്‍ ഇനി പഴയതുപോലെയാകില്ലെന്ന് സിപിഎമ്മിന് അറിയാം. അതിന്റെ അമര്‍ഷമാണ് വി. കെ. പ്രശാന്ത് എംഎല്‍എയും, പിന്തുണച്ച് രംഗത്തുവന്നിട്ടുള്ള മറ്റ് സിപിഎം നേതാക്കളും പ്രകടിപ്പിക്കുന്നത്.
താന്‍ എംഎല്‍എയാണെന്നും, ശ്രീലേഖ കൗണ്‍സിലര്‍ മാത്രമാണെന്നുമാണ് പ്രശാന്ത് പറയുന്നത്. താനാണ് വലിയയാള്‍, തന്നെ ചോദ്യം ചെയ്യാന്‍ കൗണ്‍സിലര്‍ക്ക് അധികാരമില്ല എന്നാണ് ഇതിനര്‍ത്ഥം. അഹങ്കാരവും മര്യാദകേടും കുമിഞ്ഞുകൂടിയ മനസ്സായതിനാല്‍ ഇക്കാര്യത്തില്‍ നിയമം എന്താണെന്നു പോലും ഈ എംഎല്‍എ മറന്നുപോകുന്നു. കോര്‍പ്പറേഷനില്‍ ജനപ്രതിനിധി എന്ന നിലയ്‌ക്ക് കൗണ്‍സിലര്‍ക്ക് തന്നെയാണ് പ്രാമുഖ്യം. അവിടെ എംഎല്‍എ പദവികൊണ്ട് ആളാകാനാവില്ല. നിയമം അത് അനുവദിക്കില്ല. ഒരു സാധാരണ പൗരനു പോലും അറിയാവുന്ന ഇക്കാര്യം അംഗീകരിച്ച് കൗണ്‍സിലര്‍ക്ക് അവരുടെ ഓഫീസ് മുറി ഒഴിഞ്ഞുകൊടുക്കുകയാണ് എംഎല്‍എ ചെയ്യേണ്ടത്.
മുന്‍ ഡിജിപിയായ ആര്‍. ശ്രീലേഖ ബിജെപിയുടെ പ്രതിനിധിയായി വന്‍ഭൂരിപക്ഷത്തോടെ കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത് അവരെ സിപിഎമ്മിന്റെയും പ്രശാന്തിന്റെയും മറ്റു പലരുടെയും കണ്ണിലെ കരടാക്കിയിട്ടുണ്ട്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ശ്രീലേഖയെ വ്യക്തിപരമായി തേജോവധം ചെയ്തു നിരുത്സാഹപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. തന്റെ ഫയലുകള്‍ ശുചിമുറിയില്‍ കൊണ്ടു വയ്‌ക്കേണ്ട അവസ്ഥ വരാതിരിക്കാന്‍ ഓഫീസ് മുറി പൂര്‍ണമായും വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ശ്രീലേഖ ചെയ്തത്. അത് തീര്‍ത്തും അനാവശ്യമായി വിവാദമാക്കുകയാണ് സിപിഎം ചെയ്തത്. മാര്‍ച്ച് മാസം വരെ തനിക്ക് കാലാവധിയുണ്ടെന്നും, അതുകഴിഞ്ഞാല്‍ നോക്കാമെന്നുമാണ് പ്രശാന്ത് പറയുന്നത്. അതുവരെ വാടക അടച്ചിട്ടുണ്ടത്രേ. എന്നാണ് ഈ വാടക അടച്ചത് എന്നുമാത്രം പറയുന്നില്ല. വാടക അടയ്‌ക്കുന്നതും അടയ്‌ക്കാതിരിക്കുന്നതും കൗണ്‍സിലറുടെ ഓഫീസ് കയ്യടക്കി വയ്‌ക്കാനുള്ള അധികാരം നല്‍കുന്നില്ല. അഹങ്കാരവും പിടിവാശിയും ഉപേക്ഷിച്ച് കൗണ്‍സലറുടെ ഓഫീസ് ഒഴിഞ്ഞുകൊടുക്കുകയാണ് എംഎല്‍എ ചെയ്യേണ്ടത്.














