കൊച്ചി: ചെന്നൈ, കോയമ്പത്തൂർ, എറണാകുളം നഗരങ്ങളിൽ വൻ റെയിൽവേ വികസനം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 2030നകമായിരിക്കും റെയിൽവേ വികസനം നടപ്പിലാക്കുക. വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പടെ നടപ്പിലാക്കും.
കോച്ചിങ് ടെർമിനലുകളുടെ വികസനം, യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ഓപ്പറേഷൽ വികസനം നടപ്പാക്കുക എന്നിവയെല്ലാം പുതിയ വികസന പദ്ധതിയുടെ ലക്ഷ്യമാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിലൂടെ ദേശീയതലത്തിൽ റെയിൽവേ നെറ്റ്‍വർക്കിന്റെ വികസനം സാധ്യമാകുമെന്ന് ദക്ഷിണ റെയിൽവേ മന്ത്രിയെ ഉദ്ധരിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
“വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനുമായി ഞങ്ങൾ കോച്ചിങ് ടെർമിനലുകൾ വികസിപ്പിക്കുകയും വിവിധ നഗരങ്ങളിലെ സെക്ഷണൽ, പ്രവർത്തന ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഈ നീക്കം നമ്മുടെ റെയിൽവേ ശൃംഖല നവീകരിക്കുകയും രാജ്യവ്യാപകമായ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും,” മന്ത്രിയെ ഉദ്ധരിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
അധിക പ്ലാറ്റ്‌ഫോമുകൾ, സ്റ്റേബിളിങ് ലൈനുകൾ, പുതിയ ടെർമിനലുകൾ, അറ്റകുറ്റപ്പണി സൗകര്യങ്ങൾ, മൾട്ടി-ട്രാക്കിങ് എന്നിവയിലൂടെ ദ്രുതഗതിയിലുള്ള യാത്രാ വളർച്ചയാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ഉള്‍പ്പെടെ 48 പ്രധാന നഗരങ്ങളിലാണ് ശേഷി വികസനമെന്നും റെയില്‍വേ വ്യക്തമാക്കി. ദക്ഷിണ റെയിൽവേ ശൃംഖലയിലെ ഒരു പ്രധാന റെയിൽവേ കേന്ദ്രമാണ് എറണാകുളം. കേരളത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് എറണാകുളം സ്റ്റേഷൻ.
എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷന്റെ പുനർവികസനം രണ്ട് ഘട്ടങ്ങളിലായി 150.28 കോടി രൂപ ചെലവിൽ നടക്കും. നിർമാണ സമയത്ത് യാത്രക്കാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പ്രവർത്തനങ്ങള്‍ ഘട്ടംഘട്ടമായി നടത്തുന്നത്. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലാണ് ഇതിന്റെ ഭാഗമായി വികസനപ പ്രവർത്തനങ്ങള്‍ നടക്കുക. ഈ സ്റ്റേഷനുകള്‍ ചരക്ക് ഗതാഗതത്തിനും പാസഞ്ചർ യാത്രകള്‍ക്കും ഏറെ മുന്നിലാണെന്ന് റെയില്‍വേ പ്രസ്‌താവനയില്‍ പറയുന്നു.
ദീർഘദൂര, ഇന്‍റർസിറ്റി, പാസഞ്ചർ ട്രെയിൻ സർവീസുകളുടെ പ്രധാന കേന്ദ്രമാണ് ഈ സ്റ്റേഷനുകള്‍. ഇവ കൊച്ചിയുടെ വാണിജ്യ, വ്യാവസായിക, ടൂറിസം പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുകയും മേഖലയിലുടനീളം തടസമില്ലാത്ത റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുന്നു.
പദ്ധതിയുടെ ഭാഗമായി ചെന്നൈ-എഗ്മോർ സ്റ്റേഷൻ വികസിപ്പിക്കും. സ്റ്റാഫ് ക്വാർട്ടേഴ്‌സ്, പാഴ്‌സൽ ഓഫിസ്, ഡ്യൂട്ടി എസ്എം റൂം, സബ്‌സ്റ്റേഷൻ, ഒഎഫ്‌സി റൂമുകൾ തുടങ്ങി നിലവിലുള്ള സൗകര്യങ്ങൾ മാറ്റിയതായും പ്രസ്‌താവനയിൽ പറയുന്നു. വിമാനത്താവളത്തിന് സമാനമായ പാസഞ്ചർ സെപറേഷൻ സൗകര്യങ്ങളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. രണ്ട് എസി ടെർമിനൽ കെട്ടിടങ്ങൾ, 44 ലിഫ്റ്റുകൾ, 31 എസ്‌കലേറ്ററുകൾ, 14,000 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുള്ള ഒരു കൺകോഴ്‌സ് എന്നിവയും ഉൾപ്പെടുന്നു.
താംബരം സ്റ്റേഷനിൽ ഒമ്പത് ലിഫ്റ്റുകളും സബർബൻ സേവനങ്ങൾക്കായി മികച്ച സജ്ജീകരണങ്ങളും ഉണ്ടാകും. പുതിയ പെരമ്പൂർ ടെർമിനൽ 342 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. ഏഴ് പ്ലാറ്റ്‌ഫോമുകൾ ഉണ്ടാകും. ചെന്നൈ സെൻട്രല്‍, എഗ്‌മോർ സ്റ്റേഷനുകളിലെ തിരക്ക് കുറയാൻ ഇത് കാരണമാകും.
കോയമ്പത്തൂരിൽ പോത്തന്നൂർ സ്റ്റേഷനിൽ രണ്ടാമത്തെ ടെർമിനൽ പണിയും. 100 കോടി ചിലവിലാവും പണിപൂർത്തിയാക്കുക. സ്റ്റെബിലിങ്, പിറ്റ് ലൈനുകൾ എന്നിവ സജ്ജീകരിക്കും. കോയമ്പത്തൂർ നോർത്ത് പുനർവികസനത്തിന് 11.5 കോടി രൂപയാണ് ചെലവ്.
















