മനുഷ്യവികസനം ഊര്‍ജ ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. 1971-ല്‍ സയന്റിഫിക് അമേരിക്കനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, പ്രാകൃത മനുഷ്യന്‍ മുതല്‍ സാങ്കേതിക മനുഷ്യന്‍ വരെയുള്ള ഘട്ടങ്ങളിലെ പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ഏള്‍ കുക്ക് വിവരിച്ചിട്ടുണ്ട്. ആദിമ മനുഷ്യനു ഭക്ഷണത്തിനു മാത്രമേ ഊര്‍ജം ആവശ്യമായിരുന്നുള്ളൂ. വേട്ടയാടല്‍ ഘട്ടത്തില്‍ വീടിനും വാണിജ്യത്തിനുമുള്ള ഊര്‍ജ ആവശ്യങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടു. മനുഷ്യര്‍ കര്‍ഷകരായി മാറിയപ്പോള്‍ വ്യവസായം, കൃഷി, ഗതാഗതം എന്നിവയില്‍ നിന്നുള്ള ഊര്‍ജ ആവശ്യങ്ങളും ഉയര്‍ന്നുവന്നു. വ്യാവസായിക-സാങ്കേതിക ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഭക്ഷണം, വീട്, വാണിജ്യം, കൃഷി, ഗതാഗതം എന്നിവയ്‌ക്കുള്ള ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു. ഇന്നത്തെ യുഗം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടേതാണ്. സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റല്‍വത്കരണം അധിക ഊര്‍ജം ആവശ്യപ്പെടുന്നുണ്ട്.
മാനവ വികസന സൂചിക (എച്ച്ഡിഐ) എന്നതു മനുഷ്യ വികസനത്തിന്റെ ശരിയായ പ്രതിഫലനമാണ്. ഇത്, പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ മൂന്നു പ്രധാന സൂചകങ്ങളെ സംയോജിപ്പിക്കുന്നു. എച്ച്ഡിഐയും പ്രതിശീര്‍ഷ അന്തിമ ഊര്‍ജ ഉപഭോഗവും (എഫ്ഇസി) തമ്മിലുള്ള പരസ്പരബന്ധം ഉപയോഗിച്ച്, നിശ്ചിത എച്ച്ഡിഐയില്‍ എത്താന്‍ ആവശ്യമായ ഊര്‍ജത്തിന്റെ അളവു നിര്‍ണയിക്കാന്‍ കഴിയും. ജി-20 കൂട്ടായ്‌മയിലെ അംഗമെന്ന നിലയില്‍, 0.9-നു മുകളില്‍ എച്ച്ഡിഐ ഉള്ള രാജ്യങ്ങള്‍ക്കൊപ്പമാണ് ഭാരതത്തിന്റെ സ്ഥാനം. 0.9-ല്‍ എത്താന്‍, ഊര്‍ജ കാര്യക്ഷമതയിലും അന്തിമ ഉപയോഗങ്ങളുടെ വൈദ്യുതീകരണത്തിലുമുള്ള കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ കണക്കിലെടുക്കുമ്പോള്‍, ഭാരതം പ്രതിവര്‍ഷം ഏകദേശം 24,000 ടെറാ-വാട്ട്-മണിക്കൂര്‍ (ഠണവ) ഊര്‍ജം ഉത്പാദിപ്പിക്കേണ്ടിവരുമെന്നു ആണവോര്‍ജ കമ്മിഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഏകദേശം 60 ശതമാനം വൈദ്യുതിയായി ഉപയോഗിക്കും. ബാക്കിയുള്ളത് ഇലക്ട്രോലൈസറുകളില്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനും ഉപയോഗിക്കും. ഉരുക്ക്, വളം, പ്ലാസ്റ്റിക് തുടങ്ങിയ മേഖലകള്‍ കാര്‍ബണ്‍ വിമുക്തമാക്കുന്നതിനു ഹൈഡ്രജന്‍ ആവശ്യമാണ്. ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ബദല്‍ പ്രക്രിയകള്‍ വലിയ തോതില്‍ വികസിപ്പിച്ചെടുക്കുമ്പോള്‍, ആവശ്യമായ വൈദ്യുതിയുടെ അളവു കുറയും.
2023-24 കാലഘട്ടത്തിലെ ഊര്‍ജോല്‍പ്പാദനം ഏകദേശം 1950 ടെറാ വാട്ട് ആയിരുന്നു. സമീപകാലത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ചനിരക്ക് ഏകദേശം 4.8 ശതമാനവുമാണ്. ഈ നിലവാരത്തില്‍ വളര്‍ച്ചാനിരക്കു നിലനിര്‍ത്തിയാല്‍, നാലോ അഞ്ചോ പതിറ്റാണ്ടിനുള്ളില്‍ പ്രതിവര്‍ഷം 24,000 ഠണവ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എന്നാലും രണ്ടു സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നു.
1. ഭാരതം ഊര്‍ജമിശ്രണത്തെ കാര്‍ബണ്‍ മുക്തമാക്കേണ്ടതുണ്ട്. അതിനാല്‍, വൈദ്യുതി ഉത്പാദനത്തിലെ വളര്‍ച്ചയ്‌ക്കൊപ്പം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതീകരണവും ഊര്‍ജമിശ്രണത്തിന്റെ പുനര്‍രൂപകല്‍പനയും വേണം. നിലവില്‍ അന്തിമ ഊര്‍ജ ഉപഭോഗത്തില്‍ വൈദ്യുതിയുടെ നിലവിലെ വിഹിതം ഏകദേശം 22 ശതമാനമാണ്. അതു ഗണ്യമായി ഉയരണം. നിലവിലെ ഊര്‍ജമിശ്രണം ഫോസില്‍ ഇന്ധനങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. അവയ്‌ക്കു പകരം കാര്‍ബണ്‍ പുറന്തള്ളാത്ത ഊര്‍ജസ്രോതസ്സുകള്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനര്‍ഥം ജലവൈദ്യുതി, ആണവവൈദ്യുതി, സൗരോര്‍ജം, പവനോര്‍ജം എന്നിവയുടെ ഉത്പാദനം ഭാരതം വര്‍ധിപ്പിക്കണം എന്നതാണ്. എന്നാലിവിടെ ജലവൈദ്യുതിയുടെയും കാറ്റില്‍നിന്നുള്ള ഊര്‍ജത്തിന്റെയും സാധ്യതകള്‍ പരിമിതമാണ്. ഭാരതത്തിലെ ജനസാന്ദ്രത കാരണം, സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി വലിയ ഭൂപ്രദേശങ്ങള്‍ മാറ്റിവയ്‌ക്കുന്നതിനു തടസ്സങ്ങളുണ്ട്. ജലം, സൗരോര്‍ജം, കാറ്റ് എന്നിവയുടെ പൂര്‍ണശേഷി പ്രയോജനപ്പെടുത്തേണ്ടതുണ്ടെങ്കിലും, 0.9-നു മുകളിലുള്ള എച്ച്ഡിഐ കൈവരിക്കാന്‍ ആവശ്യമായ ഊര്‍ജനില നല്‍കാന്‍ അവയുടെ ശേഷി പര്യാപ്തമല്ല. അതിനാല്‍, ആണവ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അതു പൂര്‍ത്തിയാകുന്നതുവരെ ഭാരതത്തിനും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കേണ്ടിവരും.
2. സൗരോര്‍ജവും കാറ്റും ഇടവിട്ടു ലഭിക്കുന്ന ഊര്‍ജസ്രോതസുകളാണ്. ഫോട്ടോവോള്‍ട്ടെയ്‌ക് സെല്ലുകളോ കാറ്റാടികളോ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്ഥിരതയില്ലാത്തതാണ്. അതിനാല്‍, വൈദ്യുതിവിതരണത്തെ ആവശ്യകതയുമായി കൂട്ടിയിണക്കുന്നതിന്, ഉത്പാദനം അധികമാകുമ്പോള്‍ അതു സംഭരിക്കുകയും ഉത്പാദനം ആവശ്യത്തേക്കാള്‍ കുറയുമ്പോള്‍ സംഭരിച്ചവ ഉപയോഗിക്കുകയും വേണം. സംഭരണം ചെലവേറിയതാണ്. പ്രത്യേകിച്ച്, സൗരോര്‍ജത്തിലെയും കാറ്റിലെയും കാലാനുസൃതമായ മാറ്റങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നത് അമിതമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉപഭോക്താക്കള്‍ക്കു താങ്ങാനാകുന്ന നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന്, വൈദ്യുതിമിശ്രണത്തിനു മതിയായ അടിസ്ഥാന ലോഡ് ഉത്പാദനശേഷി ഉണ്ടായിരിക്കണം. ആണവ വൈദ്യുതി നിലയങ്ങള്‍ അടിസ്ഥാന ലോഡ് വൈദ്യുതി നല്‍കുന്നവയാണ്. അതിനാല്‍ കാര്‍ബണ്‍മുക്ത ഊര്‍ജമിശ്രണത്തിന്റെ അവിഭാജ്യഘടകമായി അവ ഉണ്ടാകണം.
ഈ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യന്‍ വ്യവസായ മേഖലയുമായി സഹകരിച്ച് ആണവോര്‍ജ വകുപ്പിനു കീഴിലുള്ള യൂണിറ്റുകള്‍, പൂര്‍ണമായും തദ്ദേശീയമായ വിതരണശൃംഖലയിലൂടെ ആണവോര്‍ജം പ്രയോജനപ്പെടുത്താനാണ് ശ്രമം. ഭാരതത്തില്‍ ആവശ്യത്തിനു യുറേനിയം ഇല്ലാത്തതിനാല്‍ അതുമാത്രം ഇറക്കുമതി ചെയ്താല്‍ മതിയാകും. ഇന്ധനം നിര്‍മിക്കുന്നതിനും, ഘനജലം ഉല്‍പ്പാദിപ്പിക്കുന്നതിനും, പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ നിര്‍മാണത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും നിര്‍മിക്കുന്നതിനു
മുള്ള സാങ്കേതികവിദ്യ രാജ്യം വികസിപ്പിച്ചിട്ടുണ്ട്. വിവിധ ശേഷിയിലുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ രൂപകല്‍പനയിലും പ്രവര്‍ത്തനത്തിലും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രാവീണ്യം നേടിയിട്ടുണ്ട്. അതില്‍ ഏറ്റവും ഉയര്‍ന്നത് 700 മെഗാവാട്ട് ആണ്. മൂന്ന് 700 മെഗാവാട്ട് യൂണിറ്റുകള്‍ ഇതിനകം പ്രവര്‍ത്തിക്കുന്നുണ്ട്. നാലാമത്തേതു പൂര്‍ത്തിയാകാന്‍ പോകുന്നു. രണ്ടെണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2017-ല്‍, 700 മെഗാവാട്ടിന്റെ പത്ത് പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ നിര്‍മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഈ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഈ വിജയങ്ങള്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ 100 ജിഗാവാട്ട് ആണവ സ്ഥാപിതശേഷി എന്ന ലക്ഷ്യം നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ധൈര്യമേകി. പാര്‍ലമെന്റിന്റെ ഇരുസഭകളും ”പരിവര്‍ത്തിത ഭാരതത്തിനായി ആണവോര്‍ജത്തിന്റെ സുസ്ഥിര ഉപയോഗവും പുരോഗതിയും ബില്‍, 2025” പാസാക്കി. 1962-ലെ ആണവോര്‍ജ നിയമത്തിലും 2010-ലെ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്റ്റിലും ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ സംയോജിപ്പിച്ചു തയ്യാറാക്കിയ സമഗ്ര നിയമനിര്‍മാണമാണ് ഈ ബില്‍. നിലവിലുള്ള ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് ”ഈ നിയമപ്രകാരം രൂപീകരിച്ചതായി കണക്കാക്കും” എന്ന് അതില്‍ പറയുന്നു. ആണവനിലയത്തിന്റെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം, നടത്തുന്ന ലൈസന്‍സിക്കായിരിക്കുമെന്ന് ഈ ബില്‍ ഉറപ്പാക്കുന്നു.
(ആണവോര്‍ജ കമ്മിഷന്‍ അംഗമാണ് ലേഖകന്‍)













