തുലാവര്‍ഷത്തിലെ മിന്നല്‍ പ്രഹരങ്ങളെ വകഞ്ഞു മാറ്റി മഞ്ഞണിഞ്ഞ വൃശ്ചിക കുളിരിലേക്ക് പ്രകൃതി ചുവട് വയ്‌ക്കുമ്പോള്‍ പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമായി ശരണം വിളിയോടെ, പൊന്നു പതിനെട്ടാംപടി കയറി വേദാന്ത പൊരുളായ ശബരീശന്റെ സന്നിധിയില്‍ എത്തുന്ന ഭക്തരെ വരവേല്‍ക്കുന്നത് ‘തത്ത്വമസി’ എന്ന മഹാവാക്യമാണ് കാലത്തിന്റെ മേദസ്സിനെ കഠിന വ്രതത്താല്‍ ശമനം ചെയ്ത് കാനനപാതകള്‍ താണ്ടി തിരുസന്നിധി അണഞ്ഞ് ആത്മസംസ്‌കരണത്തിന്റെ 18 പടിയും കടക്കുമ്പോള്‍ നാം തിരിച്ചറിയുന്നു ‘തത്ത്വമസി’ തത്ത്വം. എന്തിനെ ആണോ നീ തേടി വന്നത്, അത് നീ തന്നെആകുന്നു എന്ന്. ഇന്ദ്രിയങ്ങള്‍ കൊണ്ട് നേടാന്‍ കഴിയുന്ന ലൗകിക വിഷയങ്ങളില്‍ ആസക്തി ഉണ്ടാകുക എന്ന അവസ്ഥ ആത്മജ്ഞാനലബ്ദിക്ക് തടസമാണ.് പ്രസ്തുത വിഷയങ്ങള്‍ ശാരീരികവും മാനസികവുമായ തൃപ്തിക്ക് മാത്രം നിദാനമാണ്. ആത്മാവുമായി അതിന് യാതൊരു ബന്ധവുമില്ല. സുഖഭോഗം എത്ര ഉണ്ടായാലും മനുഷ്യന് ആസക്തി നശിക്കുകയില്ല. സുഖാനുഭവങ്ങള്‍ കൂടുംതോറും അവന് ആഗ്രഹം വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ഈ ആസക്തിയാണ് മനുഷ്യനെ എന്നും ജീവിതത്തോട് ബന്ധപ്പെടുത്തുന്നത്.
ജനന മരണങ്ങളുടെ ചക്രചലനത്തില്‍ പെടുത്തുന്നതും ഇതുതന്നെയാണ്.
ആസക്തി ഉപേക്ഷിക്കുക എന്നതിന്റെ അര്‍ത്ഥം ആഹാരം, വസ്ത്രം, പാര്‍പ്പിടം, എന്നിവ ഉപേക്ഷിച്ച് നിരാഹാരിയായി നഗ്‌നനായി അലഞ്ഞു നടക്കുക എന്നതല്ല. മറിച്ച് ലൗകിക സുഖങ്ങളോടുള്ള അമിതമായ ആശ ത്യജിക്കുക എന്നതാണ്. ആസക്തി ഇല്ലാതാകുന്നതോടെ കാമ ക്രോധ മോഹാദികളില്‍ നിന്നും മോചനം നേടാന്‍ സാധിക്കും.
അതുകൊണ്ട് വിഷയങ്ങളെ വിഷം പോലെ ത്യജിക്കാനും ലാളിത്യം, ദയ ആദിയായ ഗുണങ്ങള്‍ അമൃതിന് സമം ഉള്‍ക്കൊള്ളാനും മണ്ഡലകാല വ്രതത്തിലൂടെ നമുക്ക് സാധിക്കണം. പമ്പാ സ്‌നാനം കൊണ്ട് ബാഹ്യമായ ശരീര ശുദ്ധി വരുത്തിയശേഷം ശബരീശ മൂലമന്ത്രം മനസ്സില്‍ ധ്യാനിച്ച് പൂജിച്ച് ആവര്‍ത്തിച്ച് തര്‍പ്പണം ചെയ്യണം. തുടര്‍ന്ന് ഹൃദയമന്ത്രത്താല്‍ വീണ്ടും ശരീരശുദ്ധി വരുത്തി വേണം വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് ഹവനം നടത്താന്‍.
ആത്മസമര്‍പ്പണത്തിന്റെ ഒന്നാം പാദം ഇവിടെ ആരംഭിക്കുകയാണ്. മലകയറുമ്പോള്‍ ശരണം വിളികള്‍ക്കൊപ്പം ശിവമന്ത്രത്താല്‍ ഹൃദയ വിശുദ്ധി വരുത്തുവാന്‍ ശ്രമിക്കുന്നത് അഭികാമ്യമാണ്. ഇത് സംസാരസാഗരത്തില്‍ നമ്മെ ബന്ധിതമാക്കുന്ന കര്‍മ്മങ്ങളുടെ പാശമുക്തി വരുത്തുമെന്ന് ആചാര്യമതം.
കഠിനപാത താണ്ടി ഏകാഗ്രതയോടെ ഉപാസനാമൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച് പാകം വന്ന മനസ്സുമായി ആത്മസംസ്‌കരണം നടത്തി ഇന്ദ്രിയാനുഭവങ്ങളുടെ ആദ്യ അഞ്ചുപടികളും കയറണം. പിന്നീടുള്ള എട്ടെണ്ണം അഷ്ടരാഗങ്ങളെയും അടുത്തത്് ത്രിഗുണങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
പതിനേഴാം പടി അവിദ്യയെയും പതിനെട്ടാമത്തെ പടി വിദ്യാധിപതിയെയും സൂചിപ്പിക്കുന്നു. ഇങ്ങനെ പതിനെട്ടു പടികളും കയറി എത്തുന്ന ഭക്തന്‍ കാണുന്നത് ഉദ്ദ്വാലക മഹര്‍ഷി തന്റെ പുത്രനോട് പറഞ്ഞ ‘തത്ത്വമസി’ എന്ന മഹാവാക്യമാണ്.
ഭാരതീയ ദാര്‍ശനികതയിലെ ഗംഭീര ചിന്താപദ്ധതിയായ അദ്വൈത വേദാന്തത്തിന്റെ നാലു തൂണുകളില്‍ ഒന്നാണ് ഈ വാക്യം. ബൃഹദാരണ്യക ഉപനിഷത്തിലെ ‘അഹം ബ്രഹ്‌മാസ്മി,’ ‘ഐതരേയ ഉപനിഷ’ത്തിലെ ‘പ്രജ്ഞാനം ബ്രഹ്‌മ്മഃ,’ മാണ്ഡൂക്യ ഉപനിഷത്തിലെ ‘അയം ആത്മ ബ്രഹ്‌മം’ എന്നിവയാണ് മറ്റു മൂന്നു മഹാവാക്യങ്ങള്‍.
ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരമാത്മ ചൈതന്യത്തെ തന്ത്ര വിധാനത്തിലൂടെ വിഗ്രഹം എന്ന ഉപാധിയിലേക്ക് സമ്മേളിപ്പിക്കുന്നതാണല്ലോ ക്ഷേത്രസങ്കല്‍പ്പത്തിന്റെ അകം പൊരുള്‍. ഈആത്മശബ്ദത്തെ ശങ്കരാചാര്യര്‍ പരബ്രഹ്‌മശബ്ദമായി തിരിച്ചറിയുന്നുണ്ട്. അത് ജഗത്തിന്റെ ആത്മാവും സത്യവുമാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. ആധുനിക ഭാരതം ദര്‍ശിച്ച മഹാമനീഷിയായ സ്വാമി വിവേകാനന്ദനും പറയുന്നത്, ‘എല്ലാ ദര്‍ശനങ്ങളും ഒടുവില്‍ ഒഴുകിയെത്തുന്നത് ഈ മഹാവാക്യത്തില്‍ ആണെന്നാണ്.’ സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവും സൃഷ്ടിക്കുള്ള സാമഗ്രിയും നീ തന്നെയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീനാരായണ ഗുരുദേവനും ഈ മഹാവാക്യത്തെ മലയാളത്തില്‍ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.
കാലാതീതമായ ചരിത്രമാണ് ഭാരതീയ തത്ത്വ ചിന്തകള്‍ക്ക് ഉള്ളത്് ഞാനാര്? എന്നതു മുതല്‍ എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി എന്നു വരെയുള്ള ഗഹനമായ ചിന്തകള്‍ക്ക് നമ്മുടെ പൂര്‍വ്വ സൂരികളായ ഋഷീശ്വരന്മാര്‍ ഉത്തരം കണ്ടെത്തിയിരുന്നു. അറിവിന്റെ ആഴക്കടലിനെ ആത്മവിദ്യ, ആത്മ തത്ത്വം, ബ്രഹ്‌മജ്ഞാനം, ബ്രഹ്‌മവിദ്യ എന്നെല്ലാം ആണ് നാം വിശേഷിപ്പിച്ചത്. എല്ലാ ഉപനിഷത്തുകളിലും അന്തര്‍ലീനമായിരിക്കുന്ന അടിസ്ഥാന ആശയം ശുദ്ധമായ ചൈതന്യ സ്വരൂപത്തെകുറിച്ചാണ് എന്നാണ് വേദമതം. അതാകട്ടെ ജീവന്റ സ്വരൂപവും ആണ്. അല്പംകൂടി തെളിച്ചു പറയുമ്പോള്‍ ഈ പ്രപഞ്ചം ആകെ നിറഞ്ഞുനില്‍ക്കുന്ന പരമമായ സത്യമാണ് താനെന്നും സര്‍വ്വചരാചരങ്ങളും ഈശ്വരനും ഒന്നും അവനവനില്‍ നിന്ന് വ്യത്യസ്തമല്ല എന്നുമുള്ള കാഴ്ചപ്പാടാണ് സകല ഉപനിഷത്തുകളിലും അന്തര്‍ലീനമായി ഇരിക്കുന്നത്. തത്വമസി എന്ന ഈ മഹാവാക്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു മാഹാവാക്യമുണ്ട് ശുക്ലയജുര്‍വേദത്തിലെ ഈശോവാസ്യോപനിഷത്തില്‍. ‘സോഹമസ്മി’, എന്നതാണ് അത് ‘സഃ അഹം’ അസ്മി.’അതായത് അവന്‍ ഞാന്‍ തന്നെയാകുന്നു എന്നര്‍ത്ഥം. ആര്‍ഷ സംസ്‌കാരത്തിലെ വിജ്ഞാന സ്രോതസായ വൈദിക ചിന്താ പദ്ധതി പ്രകാരം പുരുഷനും സ്ത്രീക്കും ദേവസങ്കല്‍പ്പത്തില്‍ ഭേദമില്ല എന്ന വസ്തുതയും ഇവിടെ വ്യക്തമാകുന്നു. 1982 ഡിസംബര്‍ എട്ടാം തീയതി സ്വാമി ചിന്മയാനന്ദന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പ് മുന്‍കൈയെടുത്ത്, തന്ത്രി നീലകണ്ഠരരുടെ അനുവാദത്തോടെ അന്നത്തെ മേല്‍ശാന്തിയായിരുന്ന പൂന്തോട്ടം നാരായണന്‍ നമ്പൂതിരിയാണ് പൂജാദികര്‍മ്മങ്ങള്‍ ചെയ്ത് ശുദ്ധികലശം നിര്‍വ്വഹിച്ച് ഇന്ന് കാണുന്ന തത്ത്വമസി ബോര്‍ഡ് സന്നിധാനത്തു സ്ഥാപിച്ചത്.
















