ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഒഡീഷയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ. ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്‌ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
നക്സലിസം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ വലിയ ഘട്ടമെന്ന നിലയിൽ ഈ ഓപ്പറേഷൻ കാണപ്പെടുന്നതായി അമിത് ഷാ വ്യക്തമാക്കി. “ഒഡീഷ നക്സലിസത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രമാകാൻ ഒരുപടി മാത്രം അകലെയാണ്. 2026 മാർച്ച് 31നകം നക്സലിസത്തെ പൂർണ്ണമായി ഇല്ലാതാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം,” അദ്ദേഹം വ്യക്തമാക്കി.
ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്നലെ രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തെലങ്കാനയിലെ നൽഗൊണ്ടയിൽനിന്നുള്ള, കഴിഞ്ഞ 40 വർഷമായി മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഉയികെയ്‌ക്ക് മാവോയിസ്റ്റ് പ്രസ്ഥാനം കിഴക്കൻ മേഖലയിലേക്ക് വ്യാപിപ്പിച്ചതിൽ പ്രധാന പങ്കുണ്ട്. അടുത്തിടെ ഒട്ടേറെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടിരുന്നു. ആയിരക്കണക്കിനു പ്രവർത്തകർ ആയുധങ്ങളുമായി കീഴടങ്ങുകയും ചെയ്തു.
പരമ്പരാഗത മാവോയിസ്റ്റ് പ്രവർത്തനങ്ങൾ നയിച്ച് വന്ന ഗണേഷ് ഉയികെയുടെ മരണത്തോടെ സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിധ്യത്തിന് വൻ തിരിച്ചടിയായതായി ഡിജിപി വൈ.ബി. ഖുറാനിയ പ്രതികരിച്ചു. “ഒഡീഷയിൽ മാവോയിസ്റ്റുകൾക്കെതിരെ നടന്ന പ്രധാന ഓപ്പറേഷനുകളിൽ ഒന്നാണിത്. ഒരു കേന്ദ്ര കമ്മിറ്റി അംഗത്തെ ഉൾപ്പെടെ ആറുപേരെ നിർവീര്യമാക്കിയത് പോലീസിന് വലിയ വിജയമാണ്,” അദ്ദേഹം പറഞ്ഞു. ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ സേനാംഗങ്ങൾക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച 22 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതിന് പിന്നാലെയാണ് സുരക്ഷസേനയുടെ വന്‍ മാവോയിസ്റ്റ് വേട്ട ഉണ്ടായത്.
















