ചെന്നൈ (25-12-2025): ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും സൂചിപ്പിച്ച ‘ഡി മണി’ എന്ന വ്യക്തിയെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്തു എന്നാണ് വിവരം.എസ്ഐടിയുടെ ചെന്നൈ സ്‌ക്വാഡ് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവാണ് ഇയാളെ കണ്ടെത്തിയത്. ‘ദാവൂദ് മണി’ എന്ന് മാത്രമല്ല, മറ്റൊരു വിളിപ്പേരിലും ഇയാൾ അറിയപ്പെടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഇയാളുടെ യഥാർഥ പേര് ബാലമുരുകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡയമണ്ട് മണിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഡി മണി പഞ്ചലോഹവിഗ്രഹങ്ങൾ വാങ്ങിയെന്നാണ് വിദേശ വ്യവസായിയുടെ മൊഴി. മണിയെ ഇന്നും ചോദ്യം ചെയ്യും.ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഈ വ്യക്തിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. പ്രാഥമിക മൊഴികളിൽ ‘ഡി മണി’ വിഗ്രഹ വ്യാപാരിയാണെന്നും, ചില ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതുമാണ് വ്യക്തമായിരിക്കുന്നത്.
പക്ഷേ, ഈ ഇടപാടുകൾ ശബരിമല സ്വർണക്കൊള്ളക്കേസുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന് വ്യക്തത വരാനുണ്ട്. സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ വലിയ വിഗ്രഹ കടത്ത് ശബരിമലയിൽ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. 2019–20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി.മണി എന്ന പേരിൽ അറിയപ്പെടുന്ന ചെന്നൈക്കാരനാണ് വിഗ്രഹങ്ങൾ വാങ്ങിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം കൊടുത്തത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണംകൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഈ ഉന്നതനും മാത്രമാണ് പണംകൈമാറ്റത്തിൽ പങ്കെടുത്തതെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാൽ മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പരിശോധനയിലാണ് എസ്.ഐ.ടി. ഇപ്പോൾ ഡി മണിയെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിട്ടില്ല. പ്രാഥമിക ചോദ്യംചെയ്യലുകൾ മാത്രമാണ് നടന്നത്.കൂടുതൽ തെളിവുകൾ ലഭിച്ചാൽ ‘ഡി മണി’യെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം.
















