ധാക്ക : ബംഗ്ലാദേശിൽ തുടർച്ചയായ അക്രമങ്ങളും മറ്റ് രാജ്യങ്ങളുടെ എംബസികൾക്ക് നേരെയുള്ള ആക്രമണങ്ങളും മൂലം മുഹമ്മദ് യൂനുസ് സ്വന്തം നാട്ടിൽ സമ്മർദ്ദം നേരിടുന്നതായി ബിഎൻപി നേതാവും മുൻ മന്ത്രിയുമായ അമീർ ഖസ്രു മഹ്മൂദ് ചൗധരി. ഖാലിദ സിയ നയിക്കുന്ന ബിഎൻപി യൂനുസ് സർക്കാരിനെ പിന്തുണയ്‌ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മഹ്മൂദ് ചൗധരിയുടെ പ്രസ്താവനയ്‌ക്ക് ഏറെ പ്രാധാന്യം ഉണ്ട്.
യൂനുസിന്റെ ഇടക്കാല സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും രാജ്യം വെറും ഒരു ജനക്കൂട്ടമായി മാറുകയാണെന്നും മുതിർന്ന ബിഎൻപി നേതാവ് സമ്മതിച്ചു.
സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അമീർ ഖസ്രു മഹ്മൂദ് ചൗധരി രാജ്യത്ത് നടക്കുന്ന അക്രമങ്ങളിലും തീവെപ്പിലും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണത്തെയും ഇന്ത്യൻ മിഷനുകളെ ലക്ഷ്യം വച്ചുള്ള ജനക്കൂട്ട ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.
ചാട്ടോഗ്രാമിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനെതിരെ നടന്ന കല്ലേറിനെക്കുറിച്ചും ചൗധരി തന്റെ ആശങ്ക പങ്കുവച്ചു. ഖാലിദ സിയയുടെ സർക്കാരിൽ വാണിജ്യ മന്ത്രിയായിരുന്ന അമീർ ഖസ്രു മഹ്മൂദ് ചൗധരി, യൂനുസ് ഭരണകൂടം പരാജയപ്പെട്ടുവെന്ന് പറഞ്ഞു. ഫെബ്രുവരി 12 ന് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ആൾക്കൂട്ട അക്രമവും അനിയന്ത്രിതമായ പ്രതിഷേധങ്ങളും ഒരു ഉപകരണമായി ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൂടാതെ നയതന്ത്ര ദൗത്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ലോകമെമ്പാടും അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് മഹ്മൂദ് ചൗധരി പറഞ്ഞു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭയവും കുഴപ്പവും സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനും ജനാധിപത്യ, തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താനുമുള്ള മനഃപൂർവമായ ശ്രമങ്ങളാണിവയെന്ന് തോന്നുന്നതായും ചൗധരി വ്യക്തമാക്കി.
ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതിനോട് ബിഎൻപി അനുകൂലമല്ല. നേരത്തെയുള്ള തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ബിഎൻപി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് ചൗധരി പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങൾ ആവേശഭരിതരാണെന്നും വോട്ടുചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് പുറമേ സ്ഥാനാർത്ഥികളും അവരവരുടെ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കഴിഞ്ഞയാഴ്ച ധാക്കയിൽ യുവ തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണശേഷം ബംഗ്ലാദേശ് വ്യാപകമായ അക്രമത്തിൽ നടുങ്ങി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഓഫീസുകൾ, പ്രോതോം അലോ, ഡെയ്‌ലി സ്റ്റാർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ, ഇന്ത്യൻ മിഷനുകൾ എന്നിവ ജനക്കൂട്ടം ആക്രമിക്കുകയും തീയിടുകയും ചെയ്തു.
















