തൃശൂർ: ഗുരുവായൂർ ദേവസ്വം പി.ആർ.ഒയ്‌ക്കെതിരെ പരാതിയുമായി കേരള പത്രപ്രവർത്തക യൂണിയൻ. ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളെ അറിയിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകർ വിളിച്ചാൽ ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യാറില്ലെന്നുമാണ് പരാതി. കെ.യു.ഡബ്ലിയു. ജെ ( Kerala Union of Working Journalists) തൃശൂർ ജില്ലാ കമ്മിറ്റിയാണ് ദേവസ്വം ചെയർമാന് രേഖാമൂലം പരാതി നൽകിയത്.
ദേവസ്വവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് പി.ആർ.ഒയെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നതാണ് മറ്റൊരു പരാതി. പി.ആർ.ഒയുടെ വിവേചനപരമായ നിലപാട് പ്രതിഷേധാർഹവും അംഗീകരിക്കാനാവാത്തതുമാണെന്നും യൂണിയൻ വ്യക്തമാക്കുന്നു. നേരത്തെ പി.ആർ.ഒയുടെ നടപടിയിൽ ആക്ഷേപമുയർന്നപ്പോൾ അധികൃതരെ വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ തുടർച്ചയായി ഇത് സംഭവിക്കുന്ന സാഹചര്യത്തിലാണ് ചെയർമാന് രേഖാമൂലം പത്രപ്രവർത്തക യൂണിയൻ പരാതി നൽകിയത്.
ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ക്ഷേത്രമായതിനാൽ രാജ്യത്തെ രാഷ്‌ട്രീയ, സാമൂഹിക, വ്യവസായ രംഗത്തെ പ്രമുഖര്‍ നിരന്തരമായി ഗുരുവായൂര്‍ ക്ഷേത്രം സന്ദർശിക്കുന്നുണ്ട്. അത് കൃത്യമായി അറിയിക്കാതിരിക്കുന്നത് ഗുരുതരമായ ലംഘനമാണെന്നും പത്രപ്രവർത്തക യൂണിയന്‍ പറയുന്നു.
ഗുരുവായൂർ ദേവസ്വത്തിനെ ഈയിടെ ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മ എന്ന പ്രമുഖ സംഗീതജ്ഞന്‍ വിമര്‍ശിച്ചിരുന്നു. ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ നിന്നും രംഗനാഥ ശർമ്മയെ ഒഴിവാക്കിയതായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്.
ചെമ്പൈ പുരസ്‌കാര നിർണയത്തിലുണ്ടായ രാഷ്‌ട്രീയ ഇടപെടലുകളെ എതിർത്തതാണ് തന്നെ സംഗീതോത്സവത്തിൽ നിന്നും പുറത്താക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഹ്മണ സഭ സംഘടിപ്പിച്ച പരിപാടിയിലാണ് രംഗനാഥൻ ദേവസ്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
















