ധാക്ക: ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനായ ഹസ്നത്ത് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് പറഞ്ഞു. ബുധനാഴ്ച ഇന്ത്യ ന്യൂദൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ധാക്കയിലെ ഇന്ത്യൻ മിഷന്റെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ബുധനാഴ്ച നടന്ന ഒരു റാലിയിലാണ് ഹസ്നത്ത് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര സംഘർഷം നിലനിൽക്കുന്ന സമയത്താണ് ഹസ്നത്തിന്റെ പരാമർശം.
കുമില്ലയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവെ ഇന്ത്യ നമ്മുടെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശാസിച്ചു. കൊലയാളി ഷെയ്ഖ് ഹസീനയ്‌ക്ക് അഭയം നൽകിയതിന് ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണറെ ശാസിക്കുക മാത്രമല്ല രാജ്യത്ത് നിന്ന് പുറത്താക്കുകയും വേണം എന്ന് ഹസ്നത്ത് പറഞ്ഞു.
നേരത്തെ ഈ ആഴ്ചയിൽ തന്നെ ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വേർപെടുത്തുമെന്ന് ഹസ്നത്ത് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഇത് ഇന്ത്യയിൽ കടുത്ത വിമർശനത്തിന് ഇടയാക്കി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഹസ്നത്തിന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.
സെവൻ സിസ്റ്റേഴ്‌സിനെക്കുറിച്ച് ഹസ്നത്ത് പറഞ്ഞത്
എൻസിപി നേതാവ് ഹസ്നത്ത് അബ്ദുള്ള ഇന്ത്യയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും സെവൻ സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദികളെ ബംഗ്ലാദേശ് പിന്തുണയ്‌ക്കുമെന്നും സെവൻ സിസ്റ്റേഴ്‌സിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുമെന്നും ഹസ്നത്ത് അബ്ദുള്ള പറഞ്ഞു. ഇന്ത്യ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്തുകയും വിമതർക്ക് അഭയം നൽകുകയും ചെയ്താൽ ബംഗ്ലാദേശ് തിരിച്ചടിക്കുമെന്നും ഹസ്നത്ത് ഒരു റാലിയിൽ പറഞ്ഞു.
















