പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതിലുകളുടെ കട്ടിളപ്പടികള്‍ 2019ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ സന്നിധാനത്തെ ഓഫീസ് ഫയലില്‍ നിന്ന് അപ്രത്യക്ഷമായി. കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായി വ്യക്തമാക്കുന്ന രേഖകളൊന്നുമില്ലെന്ന് കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വാദിച്ചതിലും രേഖകള്‍ അപ്രത്യക്ഷമായതിലും ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിയുന്നതില്‍ പങ്കാളികളായവരുടെ മൊഴികള്‍ നിരത്തി വാസുവിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും രേഖകള്‍ ഹാജരാക്കേണ്ട സന്ദര്‍ഭം വന്നാല്‍ കുടുങ്ങും.
കഴിഞ്ഞ സപ്തംബര്‍ ഏഴിന് സന്നിധാനത്തു നിന്ന് നിറം മങ്ങിയ ദ്വാരപാലക പാളികള്‍ കടത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണക്കൊള്ള പുറത്തായത്. ഇതിനു ശേഷമാണ് കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായതെന്നാണ് സൂചന. ഇതിനു പിന്നില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി നീക്കമാരംഭിച്ചത്.
രേഖകള്‍ മാറ്റിയത് റിമാന്‍ഡിലുള്ള വാസു എങ്ങനെയറിഞ്ഞെന്നതും ദുരൂഹമാണ്. ദേവസ്വം കമ്മിഷണര്‍ എന്ന നിലയില്‍ കട്ടിളപ്പാളികള്‍ കടത്താനുള്ള ഉത്തരവില്‍ ഒപ്പിട്ട ശേഷമാണ് 2019 മാര്‍ച്ച് 31ന് വാസു പടിയിറങ്ങുന്നത്. വാസുവിനെ കേസില്‍ നിന്ന് മുക്തനാക്കാന്‍ ഉന്നതങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് രേഖകള്‍ മാറ്റാന്‍ കാരണമെന്നും സംശയമുണ്ട്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്‌ഐടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരുന്നു.
കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും ഇളക്കി സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാനുള്ള പേപ്പറുകള്‍ തയാറാക്കിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ആയിരുന്നെങ്കിലും പാളികള്‍ കൊണ്ടുപോയപ്പോള്‍ ശ്രീകുമാറിനായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചുമതല.
സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നതാണ് ശ്രീകുമാറിന്റെ പേരിലെ പ്രധാന കുറ്റം. 2019 ജൂലൈ അഞ്ചിലെ ദേവസ്വം ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്ന് ദ്വാരപാലക ശില്‍പ പാളികളും ശ്രീകോവിലിന്റെ തെക്കു വടക്കു മൂലകളിലുള്ള സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളും ജൂലൈ 19, 20 തീയതികളില്‍ ഇളക്കിമാറ്റുമ്പോള്‍ മഹസറുകള്‍ തയാറാക്കിയത് എക്‌സി. ഓഫീസറായിരുന്ന സുധീഷ് കുമാറായിരുന്നു. എസ്. ശ്രീകുമാറും അവിടെയുണ്ടായിരുന്നു. സ്വര്‍ണ സാന്നിധ്യം പാളികളിലുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്ന ശ്രീകുമാറും അസി. എന്‍ജിനീയര്‍ സുനില്‍കുമാറും സ്വര്‍ണം പൊതിഞ്ഞ പാളികളെ ‘ചെമ്പ്’ എന്ന് വിശേഷിപ്പിച്ചു തയാറാക്കിയ മഹസറില്‍ ഒപ്പിട്ടു. ശ്രീകുമാറും കൊള്ളയ്‌ക്കു കൂട്ടുനിന്നതായാണ് എസ്‌ഐടി കണക്കാക്കുന്നത്. സുനില്‍കുമാറും അറസ്റ്റിലായേക്കും.
















