കേരള ചരിത്രം ബി.എ ഡിഗ്രി തലത്തില്‍ പോലും പഠിപ്പിക്കാന്‍ തക്കവണ്ണം വേണ്ടത്ര ഗ്രന്ഥങ്ങളില്ലായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍. അതേസമയം മധുര, മദിരാശി, തിരുപ്പതി, ബെംഗളൂരു, കാഞ്ചി എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലും കോളജുകളിലും അതത് സംസ്ഥാനങ്ങളുടെ ചരിത്രം പഠിപ്പിച്ചിരുന്നു. ഇവിടെ കേരളചരിത്രം പഠിപ്പിക്കാന്‍ പറ്റിയ ഗ്രന്ഥങ്ങളില്ലെന്നാണ് വൈസ് ചാന്‍സലറായിരുന്ന ഡോ.എ. അയ്യപ്പനും ഡോ.സാമുവല്‍ മത്തായിയും അഭിപ്രായപ്പെട്ടത്. ഈ വിഷയം സിന്‍ഡിക്കേറ്റ് യോഗങ്ങളിലും തര്‍ക്കവിഷയമായിരുന്നു.
1958ല്‍ അഖിലേന്ത്യാ നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളുടേയും ഗസറ്റിയറുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അങ്ങനെ അഞ്ഞൂറിലധികം ജില്ലാ ഗസറ്റിയറുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരായി. കേരള യൂണിവേഴ്‌സിറ്റി കോളജില്‍ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ആലപ്പാട്ട് ശ്രീധരമേനോനെ ഗസറ്റിയര്‍ സ്റ്റേറ്റ് എഡിറ്ററായി (1958ല്‍) നിയമിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് ഓരോ സംസ്ഥാനത്തും ഓരോ ഉപദേശക സമിതിയും ഉണ്ടാക്കി. കേരളത്തില്‍ ശൂരനാട്ട് കുഞ്ഞന്‍പിള്ള, വി.ആര്‍.പിള്ള, ഇളംകുളം കുഞ്ഞന്‍പിള്ള, പുത്തേഴത്ത് രാമന്‍മേനോന്‍, ഡോ.എ. എബ്രഹാം, കോമാട്ടില്‍ അച്ചുതമേനോന്‍, മയ്യനാട് ദാമോദരന്‍, കെ.സി. ചെറിയാന്‍, പി.കെ.കോരു, ഡോ.വി.കെ.സുകുമാരന്‍നായര്‍, കെ.എസ്. ലക്ഷ്മണപ്പണിക്കര്‍, കെ.വി. കൃഷ്ണ അയ്യര്‍, സയ്യിദ് മോഹദീന്‍ഷാ, പി.എസ്. രാഘവന്‍, കെ.സി. പീറ്റര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ഉപദേശ പ്രകാരം ശ്രീധരമേനോന്‍ പണി തുടങ്ങി. ആദ്യം തിരുവിതാംകൂര്‍ തലസ്ഥാനമായിരുന്ന തിരുവനന്തപുരം, കൊച്ചി രാജ്യതലസ്ഥാനമായിരുന്ന തൃശ്ശൂര്‍, സാമൂതിരി രാജ്യതലസ്ഥാനമായിരുന്ന കോഴിക്കോട് എന്നീ ജില്ലാ ഗസറ്റിയറുകളുടെ നിര്‍മാണത്തിനാണ് മുന്തിയ പരിഗണന നല്‍കിയത്. 1962 ആയപ്പോഴേക്കും ഇത് മൂന്നും എഴുതി അച്ചടിച്ചു. 1964ല്‍ കൊല്ലം 1965ല്‍ എറണാകുളം 1972ല്‍ കണ്ണൂര്‍ എന്നീ ജില്ലകളുടേതും പ്രസിദ്ധീകരിച്ചു. 1975ല്‍ ആലപ്പുഴയും കോട്ടയവും എഴുതിത്തീര്‍ന്നു. പാലക്കാട് എഴുതി തയ്യാറാക്കി അച്ചടിക്ക് കൊടുത്തിട്ടാണ് ശ്രീധരമേനോന്‍ വിടവാങ്ങിയത്. പുതിയ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായി വന്ന സി.എച്ച്. മുഹമ്മദ് കോയ ആര്‍ട്ട്‌സ് കോളജിലെ ചരിത്രാധ്യാപകനായ ഡോ. സി.കെ. കരീമിനെ ഗസറ്റിയര്‍ സ്റ്റേറ്റ് എഡിറ്ററാക്കി. പിന്നീട് അടൂര്‍ രാമചന്ദ്രന്‍ നായര്‍, ഡോ.എസ്. റെയ്‌മണ്‍ എന്നിവര്‍ ആ കൃത്യം തുടര്‍ന്നു.
1962ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പട്ടം താണുപിള്ള മടങ്ങിവന്ന ശേഷം ചരിത്രകാരന്‍ ശ്രീധരമേനോന്റെ തിരുവനന്തപുരം ഗസറ്റിയര്‍ ഗ്രന്ഥം ഒരു മാതൃകയായി അഖിലേന്ത്യാ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പ്രസ്താവിച്ച് മേനോനെ അഭിനന്ദിച്ചു. ഗസറ്റിയര്‍ നിര്‍മാണാനുഭവം വച്ചിട്ട് 1967ല്‍ ശ്രീധരമേനോന്‍, എ സര്‍വ്വേ ഓഫ് കേരള ഹിസ്റ്ററി രചിച്ചു. ഡിഗ്രി തലത്തില്‍ പഠിപ്പിക്കാനുതകുന്ന തരത്തിലായിരുന്നു ഗ്രന്ഥം. അന്ന് കേരള സര്‍വ്വകലാശാല തയ്യാറാക്കിയിരുന്ന കേരള ചരിത്രം ബി.എ.ഡിഗ്രി സിലബസില്‍ വരുന്ന വിഷയങ്ങളെല്ലാം അതില്‍ പ്രതിപാദിച്ചിരുന്നതിനാല്‍ പുസ്തകം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.
1970 ല്‍ ഇളംകുളത്തിന്റെ ശിഷ്യര്‍ – തിരുനല്ലൂര്‍ കരുണാകരന്‍, പി. കെ.ശരത്കുമാര്‍, എം. കെ. ഗോപിനാഥ മേനോന്‍, ചെമ്മനം ചാക്കോ എന്നിവര്‍ ചേര്‍ന്ന് ഇളംകുളത്തിന്റെ മലയാള ഗ്രന്ഥങ്ങളുടെ സംക്ഷിപ്ത രൂപം സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടു. ഇതിനു മുമ്പുതന്നെ കോഴിക്കോട് ഗുരുവായരപ്പന്‍ കോളജിലെ പ്രൊഫ. കെ.വി. കൃഷ്ണയ്യര്‍ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് കേരള പ്രസിദ്ധീകരിച്ചിരുന്നു. അണ്ണാമലൈ സര്‍വകലാശാല സര്‍ദാര്‍ കെ.എം. പണിക്കരുടെ ഹിസ്റ്ററി ഓഫ് കേരള (1498-1801), മെഡീവല്‍ കേരള (പി.കെ.എസ്. രാജ) എന്നിവയുംകൂടി പ്രസിദ്ധീകരിച്ചപ്പോള്‍ കേരള ചരിത്രപഠനം താരതമ്യേന ആയാസരഹിതമായി.
കള്‍ചറല്‍ ഹെറിട്ടേജ് ഓഫ് കേരള (1978), സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ഹിസ്റ്ററി ഓഫ് കേരള (1979), കേരള ഹിസ്റ്ററി ആന്‍ഡ് ഇറ്റ്‌സ് മെയ്‌ക്കേഴ്‌സ് (1987), പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് കേരള (1987) എന്നിവയും അവയുടെ മലയാള പരിഭാഷകളും ശ്രീധരമേനോന്‍ പ്രസിദ്ധീകരിച്ചതും കേരള ചരിത്രത്തെക്കുറിച്ച് ഒരു സമ്പൂര്‍ണ്ണ ചരിത്രം മനസിലാക്കുന്നതിന് ഇടയാക്കി. 1997ല്‍ സ്വാതന്ത്ര്യ സമരചരിത്രം കേരളത്തിലേത് കൂടി അച്ചടിക്കപ്പെട്ടപ്പോള്‍ പഠിപ്പിക്കല്‍ ഡിഗ്രി തലത്തില്‍ മാത്രമല്ല എം.എ തലത്തിലും സാധ്യമായി. ക്ഷേത്ര പ്രവേശനമടക്കമുള്ള വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിഷയമായപ്പോള്‍ മേനോന്‍ നാഷണല്‍ പുരാരേഖാലയത്തില്‍ പോയി കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയും സര്‍.സി.പി.രാമസ്വാമി അയ്യരെപ്പറ്റിയും (ട്രയംഫ് ആന്‍ഡ് ട്രാജഡി ഇന്‍ ട്രാവന്‍കൂര്‍) അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ തുടങ്ങിയ ഗ്രന്ഥങ്ങളും തയ്യാറാക്കി പ്രസിദ്ധീകരിച്ചു. ‘സര്‍വ്വേ’യില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയിരുന്ന വൈകുണ്ഠസ്വാമികള്‍, അയ്യാഗുരു എന്നിവരേയും ചേര്‍ത്തുള്ള വിശദമായ കേരളചരിത്ര ഗ്രന്ഥങ്ങളാണ് അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും പിന്നീട് പ്രസിദ്ധീകരിച്ചത്.
ഗസറ്റിയര്‍ നിര്‍മാണം എട്ടു ജില്ലകളിലേത് എഴുതപ്പെട്ടത് മൂലം കേരള ചരിത്രധാരകള്‍ അദ്ദേഹത്തിന് വ്യക്തമായി എഴുതാന്‍ സാധിച്ചത് കേരള ചരിത്ര പഠനത്തിന് മുതല്‍ക്കൂട്ടായി. അദ്ദേഹത്തിന്റെ എട്ടു ജില്ലാ ഗസറ്റിയറുകള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ലഭിച്ച അംഗീകാരമായിരിക്കണം അദ്ദേഹത്തിന് പത്മഭൂഷണ്‍ (2009) നേടിക്കൊടുത്തത്. 2009 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ ശതാഭിഷേകാഘോഷം കവടിയാര്‍ മാനറില്‍ നടന്നു. സഹോദരിമാരായ പ്രൊഫസര്‍ ആനന്ദം, വിശാലം, സഹോദരീ ഭര്‍ത്താവ് ക്ഷേത്ര ചരിത്രകാരനായ ജയശങ്കര്‍, പരമേശ്വര്‍ജി, ഡോ. എം.വി. പൈലി, മുന്‍ ഡി.ജി.പി ഡോ. പി. ജെ. അലക്‌സാണ്ടര്‍, പ്രൊഫ. പി.വി. കൃഷ്ണന്‍ നായര്‍ (കേരള സാഹിത്യ അക്കാദമി സെക്രട്ടറി) ജോര്‍ജ് മേനാച്ചേരി എന്നിവരും ഈ ലേഖകനും മറ്റ് കുടുംബാംഗങ്ങളും സംബന്ധിച്ച യോഗത്തില്‍ വച്ച് ശതാഭിഷേക ഗ്രന്ഥമായ ഇന്ത്യ: എസ്റ്റര്‍ഡേ ആന്‍ഡ് ടുഡേ (ഈ ലേഖകര്‍ എഡിറ്റ് ചെയ്തത്) സമര്‍പ്പിച്ചു. 2010 ജൂലൈ 23ന് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ശ്രീധര മേനോന്‍ അന്തരിച്ചു.
ശ്രീധരമേനോന്റെ കേരള ചരിത്ര ഗ്രന്ഥങ്ങളുടെ സ്വീകാര്യതയ്‌ക്ക് കാരണം ക്ലിഷ്ടതയില്ലാത്ത ശൈലിയായിരുന്നു. ശ്രീധരമേനോന്റെ ചരിത്രത്തിന് ഒരു പൊളിച്ചെഴുത്ത് വേണമെന്ന് പറയുന്നവര്‍ പലരുണ്ട്. പക്ഷേ, അത് ചെയ്യാന്‍ ഇന്നുവരെ ആര്‍ക്കും ശക്തിയോ ധൈര്യമോ പാടവമോ ഉണ്ടായിട്ടില്ല. ശ്രീധരമേനോന്‍ ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും ഓരോരുത്തരെ ആദരിച്ചു വരുന്നുണ്ട്. എം.ജി.എസ്.നാരായണന്‍, വേലായുധന്‍ പണിക്കശ്ശേരി, ഇ. ശ്രീധരന്‍, എന്‍. പ്രഭാകരന്‍, പി. ജനാര്‍ദനപ്പണിക്കര്‍, പരമേശ്വര്‍ജി, അശ്വതി തിരുനാള്‍, ചെന്താരശ്ശേരി, കെ.രാമന്‍പിള്ള, ഡോ.എസ്. രാമചന്ദ്രന്‍ നായര്‍, ഡോ. ഇഖ്ബാല്‍ (മുന്‍ വി.സി), ഡോ. എന്‍.പി. ഉണ്ണി എന്നിവര്‍ ആദരിക്കപ്പെട്ടവരില്‍പ്പെടുന്നു.











