കാസര്‍കോട്: കാസര്‍കോട് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. തീപിടുത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കരുതുന്നു.
തീ പടർന്നത് കണ്ടയുടൻ സമീപവാസികള്‍ കാ സറഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. പുഷ്പയുടെ മക്കളായ ജനാർദ്ദനൻ, മോഹനൻ ഇവരുടെ ഭാര്യമാർ, മക്കള്‍ എന്നിവരടങ്ങുന്ന 9 അംഗങ്ങളാണ് വീട്ടില്‍ താമസിച്ചിരുന്നത്.
മക്കള്‍ നാല് പേരും സ്കൂളില്‍ പോയിരുന്നു. ജനാർദ്ദനൻ കാസറഗോഡ് തുണിക്കടയിലും മോഹനൻ ബീബത്തുബയല്‍ സർവീസ് സ്റ്റേഷനിലും പണിക്കു പോയിരുന്നു. നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് അഗ്നിക്കിരയായത്. തീപിടുത്തത്തില്‍ വീട്ടിലെ മറ്റ് സാധന സാമഗ്രികളും പൂർണമായും കത്തി നശിച്ചു. ലോണ്‍ അടയ്‌ക്കാനായി വെച്ചിരുന്ന 15,000 രൂപ, ടിവി , മിക്സി, കട്ടില്‍, വീടിന്റെ ആധാരം, മറ്റ് സർട്ടിഫിക്കറ്റുകള്‍ റേഷൻ കാർഡ് എന്നിവയും കത്തിയമർന്നു.
















