കണ്ണൂര്‍: പിണറായിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു. പിണറായി വെണ്ടുട്ടായി കനാല്‍ കരയിലാണ് സ്‌ഫോടനമുണ്ടായത്. വിപിന്‍ രാജിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. എന്നാല്‍ ബോംബാണ് പൊട്ടിയതെന്ന സംശയത്തിലാണ് പൊലീസ്.
അപകടം നടന്ന ഉടന്‍ തന്നെ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. വിപിന്‍ രാജ് നിരവധി കേസുകളില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ ഇയാളുടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതര പരിക്കാണ് സംഭവിച്ചതെന്നാണ് വിവരം.
സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ അപകടമാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ വരാൻ തുടങ്ങി.
കയ്യിൽ ബോംബ് പിടിച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളുടെ സമീപത്തുള്ള സ്ഥലമാണ് പിണറായി.
















