തിരുപ്രംകുണ്ഡ്രം വിഷയത്തില്‍ ഭക്തര്‍ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്തുമെന്ന വാദം ശക്തമായി ഉയരുകയാണ്. ഈ നീക്കം അടിസ്ഥാനരഹിതം എന്നുമാത്രമല്ല, ജനാധിപത്യത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളായ നിയമനിര്‍മാണ സഭയ്‌ക്കും ജുഡീഷ്യറിയ്‌ക്കും ഇടയിലുള്ള ലക്ഷ്മണ രേഖയെ മറികടക്കുന്നതിന് തുല്യമാണെന്നുമാണ് വിലയിരുത്തല്‍. ജസ്റ്റിസ് സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് നോട്ടീസ് നല്‍കിയതിലൂടെ വെളിവാകുന്നത് ഇവരുടെ ഹിന്ദുവിരോധമാണ്.
തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഹൈന്ദവ വിരുദ്ധ നിലപാട് സ്വീകരിച്ചതിലൂടെ ഡിഎംകെയുടെ സനാതന ധര്‍മത്തോടുള്ള വിരോധം വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജുഡീഷ്യറിയെപ്പോലും വെല്ലുവിളിക്കുന്ന വിധത്തിലാണ് എം.കെ. സ്റ്റാലിന്റെ ഭരണകൂടം നീങ്ങുന്നത്. മുരുക ഭക്തര്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഡിഎംകെയുടെ തനിനിറം വെളിവാക്കുന്നു. നൂറ്റാണ്ടുകളായി മുരുക ഭക്തര്‍ പിന്തുടരുന്ന പവിത്രമായ ആചാരത്തെ തടഞ്ഞത് ഡിഎംകെ ഭരണകൂടം മാത്രമാണ്. തിരുപ്രംകുണ്ഡ്രം മലയിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള ഭക്തരുടെ അവകാശത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജി പുനഃസ്ഥാപിച്ചപ്പോള്‍, അദ്ദേഹത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം കുറ്റവാളിയോടെന്നപോലെയായിരുന്നു. ഇത് ഭരണമല്ല, മറിച്ച് ഹിന്ദു വിശ്വാസത്തോടും അതിനേക്കാളുപരി ജുഡീഷ്യറിയോടുമുള്ള സ്പഷ്ടമായ വിരോധമാണ്.
തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം കൊളുത്തിയാല്‍ തെരുവില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്നാണ് ഹിന്ദുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള തമിഴ്‌നാട്ടിലെ ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിചിത്രമായ അവകാശ വാദം. ഇത്തരത്തിലൊരു ഭയം ഡിഎംകെ ഭരണകൂടം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. ഹിന്ദുവിന്റെ ആചാരങ്ങള്‍ നിര്‍ത്തലാക്കുകയെന്നാണ് ഈ അപനിര്‍മിതികളുടെ ലക്ഷ്യം. ഇവിടെ ക്രമസമാധാന പ്രശ്‌നമില്ല. ഹൈന്ദവ പാരമ്പര്യങ്ങളോടുള്ള ഡിഎംകെയുടെ മനോഭാവമാണ് അത്യന്തം അപകടകരം. അവര്‍ മതേതരത്വത്തെക്കുറിച്ച് പറയുകയും അതേസമയം ഹിന്ദുക്കളെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദര്‍ഗയേയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ആചാരങ്ങളേയോ അവര്‍ വെല്ലുവിളിക്കുന്നില്ല. മറ്റു മതങ്ങളുടെ ആചാരങ്ങളെ എതിര്‍ക്കുന്നുമില്ല. എന്നാല്‍, നൂറ്റാണ്ടുകളായി മുരുക ഭക്തര്‍ പിന്തുടരുന്ന ആചാരം തടയുന്നതിനായി അവര്‍ കോടതിയില്‍ പോയി. ഡിഎംകെ ഭരണത്തിന്‍ കീഴില്‍ മാത്രം ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിന് ശേഷവും ഡിഎംകെ സര്‍ക്കാര്‍ അത് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തി. വിധിക്കെതിരെ അപ്പീലുകള്‍ ഫയല്‍ ചെയ്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്തു. സമാധാനപരമായി മല കയറിയ ഭക്തരെ തടഞ്ഞുകൊണ്ട് ഡിഎംകെയുടെ നിയന്ത്രണത്തിലുള്ള പോലീസ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഭക്തരെ കസ്റ്റഡിയിലെടുത്തു. കോടതികള്‍ ധര്‍മ്മം സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണകൂടം അതിനെ എതിര്‍ക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടില്‍ കണ്ടത്.
ഡിഎംകെയുടെ എംപിമാര്‍ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇതില്‍ ഏറ്റവും ഗുരുതരം. കാര്‍ത്തിക ദീപം കൊളുത്താനുള്ള ഹിന്ദുക്കളുടെ അവകാശത്തെ വിധിന്യായത്തിലൂടെ ഉയര്‍ത്തിപ്പിടിച്ച ജഡ്ജിയാണ് സ്വാമിനാഥന്‍. വ്യക്തമായ വസ്തുതകളുടെയും യുക്തിയുടേയും അടിസ്ഥാനത്തിലുള്ളതായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അതില്‍ വിയോജിക്കുകയായിരുന്നില്ല, മറിച്ച് ജുഡീഷ്യറിയെ വിരട്ടാനും സമ്മര്‍ദ്ദത്തിലാഴ്‌ത്തി വരുതിയില്‍ നിര്‍ത്താനുമാണ് ഡിഎംകെ ശ്രമിച്ചത്.
ഭാരതത്തിന്റെ ഭരണഘടന അപകടത്തിലാണ് എന്ന് പറയുന്ന ഡിഎംകെയും ഇന്‍ഡി മുന്നിണി ഒന്നാകെയും തന്നെ ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറിയെ പിടിച്ചു കുലുക്കുകയും അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്ക് എതിരായ വിധി വരുമ്പോള്‍ ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇതാണ് ഇന്‍ഡി മുന്നണിയുടെ എക്കാലത്തേയും രീതി. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് അനുകൂലമായോ, രാഷ്‌ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ക്കെതിരായോ വിധിന്യായം വന്നാല്‍ ജഡ്ജിയെ വര്‍ഗീയവാദിയായും പക്ഷപാതമുള്ളയാളായും മുദ്രകുത്തും. അവരെ പ്രീതിപ്പെടുത്തുന്ന വിധി പ്രസ്താവിച്ചാല്‍ അതിനെ പുരോഗമനപരം എന്നും വിളിക്കും. ഇതാണ് അവരുടെ സെലക്ടീവ് ധാര്‍മികത.
ശ്രീരാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായി വിധി പറഞ്ഞ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ, അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചടങ്ങ് ബഹിഷ്‌കരിച്ചവരാണ് ഇന്‍ഡി മുന്നണി എന്നത് ഓര്‍ക്കണം. ഈ രീതിയാണ് തിരുപ്രംകുണ്ഡ്രം വിഷയത്തിലും ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, തുടര്‍ന്ന് ജുഡീഷ്യറിയെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ഇത് ജനാധിപത്യമല്ല. ഈ രീതിക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. 1973 ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, സര്‍ക്കാരിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാരെ അവഗണിച്ച് എ.എന്‍. റേയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ജസ്റ്റിസ് എച്ച്. ആര്‍. ഖന്നയ്‌ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിച്ചുകൊണ്ടാണ് ഇന്ദിരാ ഗാന്ധി പ്രതികാരം ചെയ്തത്. തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനം അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു, സമാനമായ സാഹചര്യമാണ് തമിഴ്‌നാട്ടിലിപ്പോഴുള്ളത്. ഹിന്ദു ആചാരങ്ങള്‍ സംരക്ഷിക്കുന്ന ന്യായാധിപനെ അവര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നു. നാളെ അവരുടെ രാഷ്‌ട്രീയ താല്‍പര്യത്തിനെതിരെ നില്‍ക്കുന്ന ന്യായാധിപന്മാരെയെല്ലാം പുറത്താക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.
ജസ്റ്റിസ് സ്വാമിനാഥന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ആകസ്മികമായ ഒരു മുന്നറിയിപ്പല്ല. ജുഡീഷ്യറിയെ നിശബ്ദമാക്കുന്നതിനും ധര്‍മത്തില്‍ ഉറച്ചുനില്‍ക്കുന്ന ന്യായാധിപന്മാരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. പ്രത്യേകിച്ചും ഹിന്ദു അവകാശ സംരക്ഷണത്തിനൊപ്പം നിലകൊള്ളുമ്പോള്‍. രാഷ്‌ട്രീയത്തിന് മുന്നില്‍ മുട്ടുവിറയ്‌ക്കുന്ന ഒരു ജുഡീഷ്യറിയെയാണ് ഡിഎംകെയ്‌ക്ക് ആവശ്യം.
തമിഴ്‌നാട്ടിലെ ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഇത് ഇന്‍ഡി മുന്നണിയുടെ മനോഭാവത്തിന്റെ ഭാഗമാണ്. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുക, ഹൈന്ദവ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുക, ആചാരങ്ങള്‍ തടസ്സപ്പെടുത്തുക. ഇത് ചോദ്യം ചെയ്യുമ്പോള്‍ മതേതരത്വം എന്ന് വിളിച്ചു പറയുക. അവര്‍ക്കാവശ്യം രാഷ്‌ട്രീയ പ്രത്യയ ശാസ്ത്രങ്ങളെ സേവിക്കുന്ന ജുഡീഷ്യറിയെയാണ്. ഇംപീച്ച്‌മെന്റ് ഭയം കൂടാതെ ധര്‍മത്തേയും ഭരണഘടനയേയും ഉയര്‍ത്തിപ്പിടിക്കാന്‍ ന്യായാധിപന്മാര്‍ക്ക് സാധിക്കണം. ഇവിടെയാണ് ദേശീയ ജനാധിപത്യ സഖ്യം വ്യത്യസ്തമാകുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തന്നെ, അവര്‍ ജുഡീഷ്യറിയേയും ഫെഡറലിസത്തേയും സംരക്ഷിക്കുന്നു. ജനം എല്ലാം വ്യക്തമായി കാണുന്നുണ്ടെന്ന ബോധ്യം ഭരണാധികാരികള്‍ക്കുണ്ടാവണം. ആരാണ് ജ്വാല ആളിക്കത്തിക്കുന്നതെന്നും ആരാണ് കെടുത്താന്‍ ശ്രമിക്കുന്നതെന്നും, ഭക്തര്‍ക്കൊപ്പം ആരെന്നും എതിരായി നില്‍ക്കുന്നതാരെന്നും ജനങ്ങള്‍ക്ക് അറിയാം. വിശ്വാസത്തേയും ഭരണഘടനയേയും ബഹുമാനിക്കുന്നതാരെന്നും ഇത് രണ്ടിനേയും ഭയക്കുന്നത് ആരെന്നും അവര്‍ക്ക് അറിയാം. സമയമാകുമ്പോള്‍ ഇതിന് തക്ക ശിക്ഷ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡി സഖ്യത്തിന് ജനം നല്‍കുമെന്നതിലും തര്‍ക്കമില്ല.
















