ന്യൂദൽഹി: വർക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു. ദൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയ നിതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പിയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, രവിശങ്കർ പ്രസാദ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരുൾപ്പെടെ വിവിധ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
ബിജെപി പാർലമെന്ററി ബോർഡാണ് നിതിൻ നബീനെ നിയോഗിച്ചത്. നിലവിൽ ബീഹാർ നിതാഷ് മന്ത്രിസഭയിലെ അംഗമാണ് നിതിൻ നബീൽ. 1980 മെയ് 23-ന് ജനിച്ച അദ്ദേഹം, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടിയ ഒരു ജനപ്രിയ നേതാവാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ കോട്ട തകർത്ത് ബിജെപി വൻ തിരിച്ചുവരവ് നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് നിതിൻ നബീൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കോൺഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിന്റെ പതനത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ആ തെരഞ്ഞെടുപ്പിൽ സംഘടനയെ നിയന്ത്രിച്ചത്, ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.
ശാഖയിലൂടെ വളർന്നുവന്ന നിതിനെ ആർഎസ്എസ് തന്നെ ബിജെപിയിലേക്ക് നിയോഗിക്കുകയായിരുന്നു. 2006-ൽ പട്‌ന പശ്ചിമ നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും 2010, 2015, 2020 വർഷങ്ങളിലും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യുവജനങ്ങളെ രാഷ്‌ട്രീയത്തിലേക്ക് ആകർഷിക്കുന്നതിലും, ബിജെപിയുടെ സംഘടനാപരമായ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കു വഹിച്ചിട്ടുണ്ട്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും, ബീഹാർ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.
















