പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് പിന്നാലെ പാഞ്ഞ് പോലീസ് സംഘം. ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് രാഹുൽ സ്കൂട്ടറിൽ പുറത്തേക്ക് പോയത്. എംഎൽഎയുടെ നീക്കങ്ങൾ നിരീക്ഷിക്കാനുള്ള നിർദ്ദേശത്തെ തുടർന്നാണ് ഷാഡോ പോലീസ് സംഘം അദ്ദേഹത്തെ പിന്തുടർന്നത്. കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു.
പത്തനംതിട്ട വിട്ട് പോകരുതെന്നാണ് പോലീസ് രാഹുലിന് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ പോലീസ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിനായി താൻ കാത്തിരിക്കുകയാണെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്.
ഷാഡോ പോലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നു എന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിന്റെ പിറകെ പോവുകയായിരുന്നു.
ഇന്ന് തന്നെ പാലക്കാട്ടേക്ക് പോകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. അന്വേഷണസംഘം ഇതുവരെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കോടതി തീരുമാനം വരട്ടെയെന്നും രാഹുൽ പ്രതികരിച്ചു. മറ്റു കാര്യങ്ങൾ പറയാനില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
















