ന്യൂദല്‍ഹി: രാജ്യാന്തര സൈബര്‍ തട്ടിപ്പ് കേസില്‍ നാല് വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയും 58 കമ്പനികള്‍ക്കെതിരെയും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ വഴി 1000 കോടിയിലധികം രൂപ കൈമാറ്റം ചെയ്തതായും ഒരു അക്കൗണ്ടില്‍ 152 കോടിയിലധികം രൂപ ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. സൂ യി, ഹുവാന്‍ ലിയു, വെയ്ജിയാന്‍ ലിയു, ഗുവാന്‍ഹുവ വാങ് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട നാല് ചൈനീസ് പൗരന്മാര്‍. ഈ കേസിലെ പ്രധാന പ്രതികളായ മൂന്ന് ഭാരതീയരെ ഒക്ടോബറില്‍ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാജ ഡയറക്ടര്‍മാരെ ഉപയോഗിച്ച് സൃഷ്ടിച്ച 111 ഷെല്‍ കമ്പനികളായിരുന്നു തട്ടിപ്പിന്റെ കേന്ദ്രം. വ്യാജ രേഖകള്‍, വ്യാജ വിലാസങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഇവ.
മ്യൂള്‍ അക്കൗണ്ടുകള്‍ (അനധികൃതമായി സമ്പാദിക്കുന്ന പണം കൈമാറാന്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട്) വഴി ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഒരു അക്കൗണ്ടില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ 152 കോടിയിലധികം രൂപ ലഭിച്ചുണ്ടെന്നാണ് കണ്ടെത്തല്‍.
വ്യാജ വായ്‌പാ അപേക്ഷകള്‍, നിക്ഷേപ പദ്ധതികള്‍, ജോലി വാഗ്ദാനങ്ങള്‍, വഞ്ചനാപരമായ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗിച്ചാണ് രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയത്.
കുറ്റകൃത്യങ്ങളുടെ വരുമാനം വേഗത്തില്‍ തരംതിരിക്കുന്നതിനും കൈമാറുന്നതിനും സഹായിക്കുന്ന തരത്തില്‍ വിവിധ പേയ്‌മെന്റ് ഗേറ്റ്വേകളുള്ള ബാങ്ക് അക്കൗണ്ടുകളും മര്‍ച്ചന്റ് അക്കൗണ്ടുകളും തുറക്കുന്നതിനാണ് ഈ ഷെല്‍ സ്ഥാപനങ്ങള്‍ ഉപയോഗിച്ചിരുന്നത് എന്ന് സിബിഐ വ്യക്തമാക്കി.
കര്‍ണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലായി 27 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍, സാമ്പത്തിക രേഖകള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയില്‍ വിദേശ പൗരന്മാര്‍ വിദേശത്ത് നിന്ന് നേരിട്ട് പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നതായി കണ്ടെത്തി. കൊവിഡിന്റെ കാലത്താണ് ഈ തട്ടിപ്പ് ആരംഭിച്ചത്.











