സിഡ്നി (15-12-2025): ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾക്കു നേരേ നടന്ന വെടിവയ്‌പ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടുപേരാണ് ജനക്കൂട്ടത്തിന് നേരേ വെടിയുതിർത്തത്. അക്രമികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം (24) എന്നയാളാണ് അക്രമികളിൽ ഒരാളെന്ന് ‘എബിസി ഓസ്ട്രേലിയ’ റിപ്പോർട്ട് ചെയ്തു. ഇയാൾ പാകിസ്ഥാനിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ആളാണ്. നഗരപ്രാന്തത്തിലെ ഇയാളുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.
രണ്ടാമത്തെ അക്രമിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് മാധ്യമറിപ്പോർട്ട്. മറ്റെയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ടത് നവീദ് അക്രമാണോയെന്ന കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.സംഭവം ഭീകരാക്രമണമാണെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. അക്രമികളുടെ ലക്ഷ്യവും പ്രേരണയും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന അക്രമികളുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.ബോണ്ടി ബീച്ചിലെ ആക്രമണം അത്യന്തം ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പ്രതികരിച്ചു. ജൂത സമൂഹം കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി സർക്കാർ അറിയിച്ചു.












