ഇസ്ലാമാബാദ് : പാകിസ്ഥാൻ മണ്ണിൽ നിന്നും ഇന്ത്യയിൽ അക്രമം വ്യാപിപ്പിക്കാനുള്ള തന്ത്രങ്ങൾ വീണ്ടും മെനയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാഫിസ് സയീദിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റൗഫ് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി വിഷം വമിപ്പിച്ചു.
കശ്മീരിൽ മുമ്പത്തേക്കാൾ കൂടുതൽ ഭീകരത വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് റൗഫ് ഒരു പരിപാടിയിൽ സംസാരിക്കുകയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ അക്രമം പ്രോത്സാഹിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം പ്രകടിപ്പിക്കുകയും ചെയ്തു. റൗഫിന്റെ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിൽ റൗഫ് പരസ്യമായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നുണ്ട്.
ഓസിന്റ് ടിവിയാണ് റൗഫിന്റെ ഈ വീഡിയോ ക്ലിപ്പ് പങ്കിട്ടത്. അതിൽ കശ്മീർ പോരാട്ടം അവസാനിച്ചുവെന്ന് പലരും കരുതുന്നുവെന്ന് റൗഫ് പറയുന്നു. എന്നാൽ ഇത് സാധ്യമാണെന്ന് ആരും കരുതരുത്. ഭാവിയിൽ കശ്മീർ വലിയ ശക്തിയോടെ ആക്രമിക്കപ്പെടും. കശ്മീരിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ പൂർണ്ണമായി വിടില്ലെന്നും ഭീകരൻ പറയുന്നുണ്ട്.
അതേ സമയം അബ്ദുൾ റൗഫ് ഈ പ്രസ്താവന നടത്തിയത് എപ്പോഴാണെന്ന് കൃത്യമായി അറിയില്ല പക്ഷേ വീഡിയോയിൽ ഇയാൻ വീമ്പിളക്കുന്നത് കാണാം. “അമീർ മക്കി സാഹിബ് (ലഷ്കർ സ്ഥാപകൻ അബ്ദുൾ റഹ്മാൻ മക്കി) ഒരിക്കൽ നമ്മൾ ദൽഹി കീഴടക്കുമെന്ന് പറഞ്ഞിരുന്നു. ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” -തന്റെ പ്രസംഗത്തിൽ റൗഫ് പറഞ്ഞു.
കൂടാതെ ഞങ്ങളുടെ ലക്ഷ്യം ഗസ്വാ-ഇ-ഹിന്ദ് ആണ്. കശ്മീരിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഞങ്ങൾ പതാക ഉയർത്തും, ഗസ്വാ-ഇ-ഹിന്ദിൽ വിജയിക്കും. ഇസ്ലാം ലോകമെമ്പാടും വ്യാപിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇത് സംഭവിക്കുന്നത് നമ്മൾ ഐക്യത്തോടെ പോരാടുന്നതിനാലാണ്. നമ്മൾ ഒന്നിച്ചാൽ ആർക്കും നമ്മളെ തടയാൻ കഴിയില്ലെന്നും അബ്ദുൾ റൗഫ് പറഞ്ഞു.
ഇതിനു പുറമെ മെയ് 7 മുതൽ 10 വരെ നടന്ന ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തെക്കുറിച്ചും അബ്ദുൾ റൗഫ് പരാമർശിച്ചു. ആറ് മാസം മുമ്പ് പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇനി, അടുത്ത 50 വർഷത്തേക്ക് ഇന്ത്യ നമ്മളെ ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്നും സ്വയം പ്രശംസിച്ചുകൊണ്ട് റൗഫ് പറഞ്ഞു.
കൂടാതെ ഇന്ത്യയുടെ റാഫേൽ ജെറ്റുകൾ, എസ്-400 വ്യോമ പ്രതിരോധം, ഡ്രോണുകൾ, സൈനിക സാങ്കേതികവിദ്യ എന്നിവ നമ്മുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ അത് ഒന്നുമല്ലെന്ന് റൗഫ് പറഞ്ഞു. 58 ഇസ്ലാമിക രാജ്യങ്ങളിൽ നമ്മൾ മാത്രമാണ് ആണവശക്തി. ലോകം നമ്മുടെ ശക്തി കണ്ടു, ഇനി നമ്മൾ ഒന്നിച്ച് ഇന്ത്യക്കെതിരെ പോരാടണമെന്നുമാണ് റൗഫ് വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്.
















