ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്.
ഫോണിലൂടെയുള്ള ഇരുനേതാക്കളുടെയും ഈ സംസാരം കുറെക്കാലമായി ഒപ്പുവെയ്‌ക്കാതെ കിടന്നിരുന്ന ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുപോലെ അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം എന്ന ഭീമമായ വ്യാപാരത്തീരുവയില്‍ ഇളവുണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി പഴയതുപോലെ സുഗമമാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യാ-യുഎസ് ബന്ധത്തിലെ മഞ്ഞുരുകി എന്നാണ് പല രാഷ്‌ട്രീയനിരീക്ഷകരും ഇതേക്കുറിച്ച് വിലയിരുത്തുന്നത്. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാനാവും.
Had a very warm and engaging conversation with President Trump. We reviewed the progress in our bilateral relations and discussed regional and international developments. India and the U.S. will continue to work together for global peace, stability and prosperity.…
— Narendra Modi (@narendramodi) December 11, 2025
“ട്രംപുമായി ഊഷ്മളവും താല‍്പര്യമുണര്‍ത്തുന്നതുമായ സംഭാഷണം ഇന്ന് നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളിലെ പുരോഗതി വിലയിരുത്തി. ആഗോളസമാധാനം, സുസ്ഥിരത, പുരോഗതി എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. “- മോദി പിന്നീട് എക്സില്‍ കുറിച്ചു.
ഇന്ത്യയുടെ ലാറ്റിനമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് മെക്സിക്കോ വഴി തിരിച്ചടി
യുഎസിന് പിന്നാലെ മെക്സിക്കോയും ഇന്ത്യയ്‌ക്ക് മേല്‍ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയെന്ന് ഡിസംബര്‍ 11 വ്യാഴാഴ്ച പ്രഖ്യാപനമുണ്ടായി. ഇതിന് പിന്നില്‍ അമേരിക്കയുടെയും ട്രംപിന്റെയും സ്വാധീനമാണെന്ന് വ്യക്തമായിരുന്നു. ഇതാണ് ട്രംപിനോട് ഇനിയും മൗനം പാലിച്ചും ഒഴിഞ്ഞുമാറിയും മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത്. ഏത് സന്ദര്‍ഭത്തിലാണ് നയതന്ത്രം കൃത്യമായി പ്രയോഗിക്കണമെന്ന് മോദിയ്‌ക്കറിയാം. കാരണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ടെക്സ്റ്റൈല്‍സ്, ഓട്ടോ കംപോണന്‍റുകള്‍, എഞ്ചിനീയറിംഗ് ചരക്കുകള്‍ എന്നിവയാണ് ഇന്ത്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അതിനുള്ള പ്രധാന പ്രവേശനകവാടം മെക്സിക്കോ ആയിരുന്നു. അതാണ് ഈ ഉയര്‍ന്ന വ്യാപാരത്തീരുവ പ്രഖ്യാപനം കാരണം ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
ഇരുവരും അകല്‍ച്ച പാലിച്ചതോടെ ശത്രുക്കള്‍ ട്രംപിനെ പല വിധത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നത് തടയിടാനാണ് പരസ്പരം സംസാരിക്കുക എന്ന നയതന്ത്രത്തിലേക്ക് മോദിയും എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു. ഇത്രയും കാലം ട്രംപ് പങ്കെടുക്കുന്ന യോഗങ്ങള്‍ ഒഴിവാക്കിയും ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് ട്രംപിന്റെ മധ്യസ്ഥതമൂലമാണെന്ന അവകാശവാദത്തെ നിഷേധിച്ചും മുന്നോട്ട് പോവുകയായിരുന്നു മോദി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയ്‌ക്കു മേല്‍ വ്യാപാരത്തീരുവ 50 ശമതാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും ട്രംപ് പല വിധ പ്രതികാര നടപടികള്‍ കടുപ്പിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ മെക്സിക്കോയുടെ നടപടി. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്കാര്‍ക്കെതിരെയും ട്രംപ് തിരിയുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇതാണ് സംസാരിക്കേണ്ട സന്ദര്‍ഭമെന്ന് മോദി തീരുമാനിച്ചത്. അത് ശുഭകരമായ വഴിത്തിരിവുകളിലേക്ക് ഇന്ത്യാ-യുഎസ് ബന്ധത്തെ ഭാവിയില്‍ നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സൈനിക പങ്കാളിത്തത്തെക്കുറിച്ച് സുദീര്‍ഘമായി ഇരുനേതാക്കളും സംസാരിച്ചു. നിര്‍ണ്ണായകമായ സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജരംഗം, പ്രതിരോധം, സുരക്ഷ, മറ്റ് പ്രധാനമേഖലകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. 21ാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യ-യുഎസ് കോംപാക്റ്റ് (COMPACT- കാറ്റലൈസിങ്ങ് ഓപ്പര്‍ച്ചുനിറ്റീസ് ഫോര്‍ മിലിറ്ററി പാര്‍ട്ണര്‍ഷിപ്പ് , ആക്സലറേറ്റഡ് കൊമേഴ്സ് ആന്‍റ് ടെക്നോളജീസ്) കരാറിലെസുപ്രധാനമേഖലകളാണിവ. ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.
ഇതിനു പുറമേ ഇരുനേതാക്കളും വിവിധ ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂട്ടായ വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാനും ഇരുവരും തീരുമാനിച്ചു.
















