വന്ദേമാതരത്തിന്റെ 150-ാം വര്‍ഷമാണ് 2025. 1875 നവംബര്‍ ഏഴിനാണ് വന്ദേമാതരം എഴുതപ്പെട്ടത്. എന്നാല്‍ അത് ഒരു മുദ്രാവാക്യമായി ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യസമരത്തിലാണ്. 1857ല്‍ അല്ല അത്. ബ്രിട്ടീഷുകാര്‍ ഭരണം ആരംഭിച്ചത് 1757ലാണ്. അഞ്ചു കൊല്ലത്തിനുള്ളില്‍ അവര്‍ക്കെതിരായ കലാപവും ആരംഭിച്ചിരുന്നു. എന്നാല്‍ നമ്മുടെ നാടിന്റെ ചരിത്രത്തെ തമസ്‌കരിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് ഭരണാധികാരിമാര്‍ ഒന്നാം സ്വാതന്ത്ര്യസമരം 1857 എന്ന് പഠിപ്പിച്ചു. ബ്രിട്ടീഷുകാര്‍ ഭരണമാരംഭിച്ച് 100 കൊല്ലക്കാലം ഭാരതീയര്‍ അടങ്ങിയൊതുങ്ങിയിരുന്നു എന്നായിരുന്നു അതിന്റെ ധ്വനി. ചരിത്രം അതായിരുന്നില്ല. അവര്‍ ഭരണമാരംഭിച്ച് അഞ്ചുകൊല്ലത്തിനുള്ളില്‍ അവര്‍ക്കെതിരായ യുദ്ധവും ആരംഭിച്ചു. നയിച്ചതാകട്ടെ സംന്യാസിമാര്‍ ആയിരുന്നു. സന്താനങ്ങള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം സംന്യാസിമാര്‍ യോഗദണ്ഡും കമണ്ഡുലുവും വലിച്ചെറിഞ്ഞ് വാളും കുന്തവും കയ്യിലേന്തി. പന്ത്രണ്ടു വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന അത്യുജ്ജ്വലമായ പോരാട്ടമായിരുന്നു അത്. അന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ അവര്‍ ജീവാര്‍പ്പണം ചെയ്യാന്‍ തയ്യാറായത് അമ്മയെ വന്ദിക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു; ‘വന്ദേമാതരം!’ അങ്ങനെയാണ് അതൊരു മുദ്രാവാക്യമായി, പോരാ, ഒരു മന്ത്രമായി പരിണമിച്ചത്.
വാസ്തവത്തില്‍ ഈ സങ്കല്പത്തിന് ഭാരതത്തിന്റെ പ്രാചീന സംസ്‌കാരത്തോളം തന്നെ പഴക്കമുണ്ട്. ഋഗ്വേദത്തിലെ ‘മാതാ ഭൂമി പുത്രോ അഹം പൃഥിവ്യാ:’ എന്ന മന്ത്രം, ഈ ഭൂമി എന്റെ അമ്മയാണ്, ഞാന്‍ ആ അമ്മയുടെ മകനാണ് എന്നാണല്ലോ അതിന്റെയര്‍ത്ഥം. അതുതന്നെയാണ് വന്ദേമാതരത്തിന്റെയും അര്‍ത്ഥം. ആധുനിക സ്വാതന്ത്ര്യസമരത്തിന്റെ ബീജമന്ത്രമായി വന്ദേമാതരം മാറി. തുടര്‍ന്ന് ഇങ്ങോട്ടുള്ള എല്ലാ സമരമുഖങ്ങളിലും വന്ദേമാതരം ദശലക്ഷങ്ങളുടെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഒന്നായി മാറി. ആ മന്ത്രത്തെ മൂലമന്ത്രമാക്കിക്കൊണ്ടാണ് ബങ്കിംചന്ദ്ര ചതോപാദ്ധ്യായ വന്ദേമാതരം എന്ന ഉജ്ജ്വലമായ ഗീതം എഴുതിയത്. ഭാരതമാതാവിനെ വര്‍ണ്ണിക്കുന്ന, അതിന്റെ ശക്തിവിശേഷങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു താരകമന്ത്രമായി അതു മാറി. ദേശസ്‌നേഹികളായ മുഴുവന്‍പേര്‍ക്കും ആവേശവും ആദരവും സമര്‍പ്പണമനോഭാവവും സൃഷ്ടിക്കുന്ന ഉജ്ജ്വല ഗാനമായി അത് പരിണമിച്ചു. പിന്നീടാണ് ആ ഗാനത്തെ അധിഷ്ഠാനമാക്കി ആനന്ദമഠം എന്ന നോവല്‍ അദ്ദേഹം രചിക്കുന്നത്. ആ നോവലിന്റെ ഇതിവൃത്തം ഈ സംന്യാസി സമരമായിരുന്നു. അന്നുമുതല്‍ മുഴുവന്‍ ഭാരതത്തിലും മാത്രമല്ല ലോകത്തില്‍ ഭാരതീയരുള്ള എല്ലാ ഇടങ്ങളിലും അവര്‍ക്ക് ഭാരതത്തോടുള്ള ആദരവര്‍പ്പിക്കാനുള്ള മന്ത്രമായി വന്ദേമാതരം മാറി.
അമേരിക്കയില്‍ ആരംഭിച്ച ഗദര്‍ പാര്‍ട്ടിയുടെ വിപ്ലവ നേതാവായ ലാലാ ഹര്‍ദയാല്‍ വന്ദേമാതരത്തെ അഭിവാദ്യവാക്യമായി എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു. ഇംഗ്ലണ്ടില്‍ ഇന്ത്യാ ഹൗസ് എന്ന ദേശസ്‌നേഹികളുടെ ഒരു കേന്ദ്രമുണ്ടായിരുന്നു. അതു തുടങ്ങിയത് ശ്യാംജി കൃഷ്ണവര്‍മ്മ എന്ന ഉജ്ജ്വലനായ നേതാവായിരുന്നു. ആ ഇന്ത്യാ ഹൗസിലെ വിദ്യാര്‍ത്ഥികളായി എത്തിയവരാണ് വീര വിനായക ദാമോദര സവര്‍ക്കറും മദന്‍ലാല്‍ ധിംഗ്രയുമൊക്കെ. അവിടെ കൂടുന്ന യോഗങ്ങളില്‍ വന്ദേമാതരം പാടുകയും മുഴക്കുകയും അവരുടെ കത്തിടപാടുകളില്‍ വന്ദേമാതരം രേഖപ്പെടുത്തുകയും ചെയ്തു. ഇംഗ്ലണ്ടിലെ സന്ദര്‍ശനത്തിനുശേഷം ഭാരതത്തിലേക്ക് മടങ്ങിയ ഗോപാലകൃഷ്ണ ഗോഖലേക്ക് ദക്ഷിണാഫ്രിക്കയില്‍ സ്വീകരണം ഏര്‍പ്പാട് ചെയ്തു. ആ സമ്മേളനത്തില്‍ വന്ദേമാതരം പാടിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി വന്ദേമാതരത്തെക്കുറിച്ച് കേട്ടപ്പോള്‍ അത് ഉജ്ജ്വലമായ ദേശീയഗാനമാണെന്നും അത് വൈകാരികമായി നമ്മളെ പ്രചോദിപ്പിക്കുന്നതാണെന്നും രേഖപ്പെടുത്തി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ച്, കല്‍ക്കട്ടയില്‍ വെച്ചുകൂടിയ അതിന്റെ രണ്ടാം സമ്മേളനത്തില്‍ത്തന്നെ (1886) പ്രാര്‍ത്ഥനാഗാനത്തിനോടൊപ്പം വന്ദേമാതരത്തിന്റെ അവസാന വരികളുംകൂടി പാടിയാണ് അവസാനിപ്പിച്ചത്. പിന്നീട് 1896 കല്‍ക്കട്ടയില്‍ തന്നെ കോണ്‍ഗ്രസ് സമ്മേളനം നടന്നു. അപ്പോള്‍ അവിടെവച്ച് മഹാകവി രവീന്ദ്രനാഥ ടഗോര്‍ സ്വയം വന്ദേമാതരം മുഴുവന്‍ പാടിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. അന്നുമുതല്‍ എല്ലാവര്‍ഷവും കോണ്‍ഗ്രസ് സമ്മേളനം ആരംഭിക്കുമ്പോള്‍ ദേശീയഗാനം എന്നുള്ള നിലയില്‍ വന്ദേമാതരമായിരുന്നു ആലപിച്ചത്. കല്‍ക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷന്‍ മുഹമ്മദ് റഹ്മത്തുള്ള സയാനി എന്ന മുസല്‍മാനായിരുന്നു! അദ്ദേഹത്തിന് അത് മതവിരുദ്ധമായി തോന്നിയില്ല. എന്നുമാത്രമല്ല ഈ സമരങ്ങളില്‍ മുഴുവന്‍ പങ്കെടുത്ത് കൊണ്ടിരുന്ന ആര്‍ക്കും, വിപ്ലവകാരികള്‍ക്കോ അഹിംസാ വാദികള്‍ക്കോ ഭരണഘടനാവാദികള്‍ക്കോ ഒന്നും അതൊരു വര്‍ഗീയ വിഷയമായി അനുഭവപ്പെട്ടിരുന്നില്ല. മിക്കവാറും വര്‍ഷങ്ങളില്‍ അത് ടഗോര്‍ തന്നെയാണ് പാടിയിരുന്നത്.
1905ല്‍ ബംഗാള്‍ വിഭജനം ഉണ്ടായപ്പോള്‍ അതിനെതിരെ ദേശീയപ്രജ്ഞയെ ഉണര്‍ത്താന്‍ എല്ലാവരും ഉപയോഗിച്ചതും വന്ദേമാതരത്തെയായിരുന്നു. ടഗോറിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ദേശഭക്തര്‍ ഗംഗയുടെ തീരത്ത് അണിചേര്‍ന്നു. വന്ദേമാതരം പാടി പരസ്പരം രാഖി ബന്ധിച്ച്, നമ്മള്‍ ഭാരതമാതാവിന്റെ മക്കളാണ് എന്ന് ഉറക്ക പ്രഖ്യാപിച്ചു. ആ മന്ത്രത്തിന്റെ ധ്വനികള്‍ ഭാരതമെമ്പാടും അലയടിച്ചു. അതിന്റെ പരിണതഫലമായി പിന്നീട് ബ്രിട്ടീഷുകാര്‍ക്ക് ബംഗാള്‍വിഭജനം റദ്ദുചെയ്യേണ്ടിവന്നു.
1907 ല്‍ ജര്‍മ്മനിയില്‍ നടന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ മാഡം കാമ ഭാരതത്തെ പ്രതിനിധീകരിച്ച് വന്ദേമാതരം മുഴുവനായും പാടി. 1908 ല്‍ ആണ് ഇംഗ്ലണ്ടിലെ ഇന്ത്യ ഹൗസില്‍ സവര്‍ക്കറുടെ നേതൃത്വത്തില്‍ വന്ദേമാതരം മുഴക്കുകയും മറ്റും ചെയ്തത്. ഇതിനിടയില്‍ ബ്രിട്ടീഷുകാര്‍ വന്ദേമാതരത്തെ നിരോധിക്കുകയും അത് പറയുന്നവര്‍ക്കെതിരെ കേസെടുക്കുകയും ജയിലില്‍ അടയ്‌ക്കുകയും ചെയ്തുകൊണ്ടിരുന്നു. നാഗ്പൂരിലെ നില്‍സിറ്റി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ ബ്രിട്ടീഷുകാരനായ ഇന്‍സ്‌പെക്ടര്‍ വന്നപ്പോള്‍ വന്ദേമാതരം മുഴക്കിയാണ് സ്വീകരിച്ചത്. അവിടുത്തെ മുഴുവന്‍ കുട്ടികളെയും അതിന്റെ പേരില്‍ വിദ്യാലയത്തില്‍നിന്ന് പുറത്താക്കി. മാസങ്ങള്‍ക്കുശേഷം എല്ലാവരെയും മാപ്പ് പറഞ്ഞു എന്ന പേരില്‍ തിരിച്ചെടുത്തു. മാപ്പ് പറയാന്‍ തയ്യാറല്ലാതിരുന്ന അതിന്റെ നായകന്‍ കേശവ ബലിറാമിനെ വിദ്യാലയത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു.
ഭാരതത്തിലെമ്പാടും സമ്മേളനങ്ങളില്‍ വന്ദേമാതരം മുദ്രാവാക്യം ആവുകയും സമ്മേളനാരംഭം വന്ദേമാതരത്തിന്റെ ആലാപനത്തോടെ ആക്കുകയും ചെയ്തുകൊണ്ടിരുന്നു. വന്ദേമാതരം എന്ന പേരില്‍ പല നാടുകളിലും പത്രങ്ങള്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ സുബ്രഹ്മണ്യഭാരതി വന്ദേമാതര ഗാനങ്ങളെഴുതി. 1915 മുതല്‍ പിന്നീടുള്ള എല്ലാവര്‍ഷവും സംഗീതജ്ഞനായ വിഷ്ണു ദിഗംബര്‍ പാലുസ്‌കര്‍ എന്ന അന്ധഗായകനായിരുന്നു കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വന്ദേമാതരം പാടിക്കൊണ്ടിരുന്നത്. 1923ല്‍ കോണ്‍ഗ്രസിന്റെ സമ്മേളനം നടന്നത് കാക്കിനടയിലായിരുന്നു. ആ വര്‍ഷം അധ്യക്ഷത വഹിച്ചത് മൗലാനാ മുഹമ്മദാലി എന്ന ഖിലാഫത്ത്- കോണ്‍ഗ്രസ് നേതാവായിരുന്നു. സമ്മേളനം പതിവുപോലെ ആരംഭിക്കുകയും വിഷ്ണു ദിഗംബര്‍ പാലുസ്‌കാര്‍ വന്ദേമാതരം പാടുന്നതിന് മുന്നോട്ടുവരികയും ചെയ്തു. എന്നാല്‍ മൗലാന മുഹമ്മദാലി ചാടി എഴുന്നേറ്റു. വന്ദേമാതരം ഇസ്ലാമിനു വിരുദ്ധമാണ് അതുകൊണ്ട് അത് പാടാന്‍ പാടില്ല എന്ന് ആക്രോശിച്ചു. ഉടന്‍ വിഷ്ണുദിഗംബര്‍ അധ്യക്ഷനോടായി ഇങ്ങനെ പറഞ്ഞു, ‘ഇത് ഒരു ദേശീയവേദിയാണ്, മതസമ്മേളനം അല്ല. സംഗീതം ഇസ്ലാം വിരുദ്ധമാണെങ്കില്‍ ഇത് ഒരു പള്ളിയും അല്ല’, അതുകൊണ്ട് പതിവുപോലെ ഞാന്‍തന്നെ ഇത് മുഴുവന്‍ പാടുമെന്നു പറയുകയും സദസ്സിന്റെ നേരെ തിരിഞ്ഞ് വന്ദേമാതരം മുഴുവന്‍ പാടുകയും ചെയ്തു. ഈ സമയം മുഴുവന്‍ കോണ്‍ഗ്രസ് സമ്മേളനാധ്യക്ഷന്‍ വേദിവിട്ടു പുറത്തുപോയി നില്‍ക്കുകയും വന്ദേമാതരം പാടിക്കഴിഞ്ഞതിനുശേഷം മാത്രം വേദിയില്‍ വന്നിരിക്കുകയും ചെയ്തു. മുഴുവന്‍ സഭയെയും അദ്ദേഹം അപമാനിച്ചു. അതിലേറെ അപമാനം, ഈ നാണംകെട്ട നാടകം കണ്ടുകൊണ്ടുനിന്ന മുഴുവന്‍ ദേശീയനേതാക്കന്മാരും ഒരക്ഷരം ഉരിയാടാതെ തലകുനിച്ച് അടിമകളെപ്പോലെ നിശബ്ദത പാലിച്ചു എന്നതാണ്. തുടര്‍ന്നും കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ദേശീയഗാനമായി സമ്മേളനാരംഭത്തില്‍ വന്ദേമാതരം പാടിപ്പോന്നിരുന്നു. അതിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിക്കുകയും ആക്ഷേപം ഉന്നയിക്കുകയും ചെയ്തുകൊണ്ടിരുന്നു. കാലംപോകെ പ്രതിഷേധം പലപ്പോഴും അക്രമങ്ങളിലും കലാശിച്ചു.
സ്വാതന്ത്ര്യസമരം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരം പ്രഖ്യാപിച്ചു. അതനുസരിച്ച് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച ഇടങ്ങളില്‍ മുഴുവന്‍ നിയമസഭ ചേരുമ്പോള്‍ എല്ലാ സാമാജികരും എഴുന്നേറ്റുനിന്ന് ദേശീയഗാനം എന്ന നിലയില്‍ വന്ദേമാതരം മുഴുവനായും പാടി. അതിന് മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. ബ്രിട്ടീഷ് ശൈലിയിലുള്ള ജനാധിപത്യമായിരുന്നല്ലോ ഇവിടേക്ക് ഇറക്കുമതി ചെയ്തിരുന്നത്. അവിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മേളനം കൂടുമ്പോള്‍ തുടക്കത്തില്‍ എല്ലാവരും എഴുന്നേറ്റുനിന്ന് അവരുടെ ദേശീയഗാനമായ ‘ഗോഡ് സേവ് ദ കിംഗ്’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. അതേ മാതൃകയില്‍ ഇവിടെ വന്ദേമാതരം പാടിക്കൊണ്ടാണ് നിയമസഭാസമ്മേളനം ആരംഭിച്ചത്. ഇതിനെതിരെ മുസ്ലിം ലീഗ് കലാപവും സംഘര്‍ഷവും സൃഷ്ടിച്ചു. ആ കലാപത്തിന്റെയും വര്‍ഗീയവാദികളുടെ സമ്മര്‍ദ്ദത്തിന്റെയും ഫലമായി 1937 ഒക്ടോബര്‍ 28ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കല്‍ക്കട്ടയില്‍ കൂടി. അവിടെവച്ച് നെഹ്‌റു സ്വന്തം കൈപ്പടയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. ആ പ്രമേയത്തില്‍ വന്ദേമാതരത്തെ വെട്ടി മുറിക്കാനും ആദ്യത്തെ രണ്ടു ചരണം മാത്രം പാടിയാല്‍ മതിയെന്നും പറഞ്ഞു. മാത്രമല്ല, അത് ഒഴിവാക്കേണ്ടവര്‍ക്ക് ഒഴിവാക്കി അത് പാടാതിരിക്കാമെന്നും പ്രഖ്യാപിച്ചു. അവിടെയും അവസാനിപ്പിച്ചില്ല, പകരം മറ്റേതെങ്കിലും ഗാനമാലപിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അങ്ങനെയും പാടാം എന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍! വന്ദേമാതരത്തെ പുറംകാലുകൊണ്ട് തൊഴിച്ചെറിയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന് ഒരു അറപ്പും ഉണ്ടായില്ല. അങ്ങനെ ഔപചാരികമായി വന്ദേമാതരത്തെ ആട്ടിയകറ്റാന്‍ നെഹ്‌റു പ്രമേയത്തില്‍ തുല്യം ചാര്‍ത്തി. അന്നുമുതല്‍ സമ്മേളനങ്ങളില്‍ മുറിവേറ്റ വന്ദേമാതരമായിരുന്നു ആലപിക്കപ്പെട്ടത്. ഭാരതമാതാവിനെ വെട്ടി മുറിക്കുന്നതിനും പത്തുകൊല്ലം മുന്‍പേ മാതൃസങ്കല്പത്തെത്തന്നെ വെട്ടി മുറിക്കുവാന്‍ നെഹ്‌റു കയ്യോങ്ങി എന്നത് ചരിത്രത്തിന്റെ ഭാഗം!
നാളെ: ഹൃദയത്തില്‍ നിറഞ്ഞ ദേശീയ മന്ത്രം
















